കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. അന്വേഷണം പൂര്‍ത്തിയാക്കി, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിര്‍ദേശപ്രകാരമുള്ള തിരുത്തലുകളും വരുത്തി അന്വേഷണ സംഘം അനുമതിക്കായി കാത്തിരിക്കുകയാണ്.
ഡി.ജി.പിയുമായുള്ള അന്തിമ കൂടിയാലോചന വൈകുന്നതാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ കാലതാമസം നേരിടുന്നത്. പൊതുതെരഞ്ഞെടുപ്പ് അടുത്തതോടെ 'അനവസരത്തില്‍' കുറ്റപത്രം നല്‍കി കത്തോലിക്കാ സഭാ നേതൃത്വത്തെ പ്രകോപിപ്പിക്കേണ്ടെന്ന രാഷ്ട്രീയ സമ്മര്‍ദ്ദമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പല തവണ ബിഷപ്പ് ഹൗസുകളും മറ്റ് സഭാ സ്ഥാപനങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ക്കും മന്ത്രിമാര്‍ക്കും കയറിയിറങ്ങേണ്ടി വരും. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കുറ്റപത്രം ഈ സമയത്ത് സമര്‍പ്പിക്കുന്നത് അവരുടെ അതൃപ്തി വിളിച്ചുവരുത്തുമെന്ന ഭയമാണ് രാഷ്ട്രീയ നേതൃത്വത്തെ പിന്നോട്ട് വലിക്കുന്നത്.
[IMG]
ബിഷപ്പ് ഫ്രാങ്കോയ്ക്കുള്ള രാഷ്ട്രീയ ബന്ധങ്ങളും ചെറുതല്ല. കക്ഷി ഭേദമന്യേയുള്ള ബന്ധങ്ങള്‍ ഫ്രാങ്കോയ്ക്കുണ്ട്. പഞ്ചാബിലെ കോണ്‍ഗ്രസ് .അകാലിദള്‍ നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഫ്രാങ്കോയ്ക്ക് കേന്ദ്രത്തില്‍ ബി.ജെ.പി നേതൃത്വവുമായും അടുപ്പമുണ്ട്. തൃശൂര്‍ക്കാരനായ ടോം വടക്കനെ കോണ്‍ഗ്രസില്‍ നിന്നടര്‍ത്തി ബി.ജെ.പിയില്‍ എത്തിച്ചതിലും കേന്ദ്രമന്ത്രിസഭയില്‍ ചിലരെ എത്തിച്ചതിനു പിന്നിലും ഫ്രാങ്കോയുടെ ചരടുവലിയുണ്ട്. കുറ്റപത്രം വൈകിപ്പിക്കാന്‍ ഫ്രാങ്കോയുടെ ഭാഗത്തുനിന്നും എല്ലാ പരിശ്രമങ്ങളും നടക്കുന്നുണ്ട്.
ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ പീഡനത്തിന് ഇരയായ കന്യാസ്ത്രീ കഴിഞ്ഞ ജൂണ്‍ അവസാനമാണ് പരാതി നല്‍കിയത്. അന്വേഷണം ഇഴഞ്ഞുനീങ്ങിയതോടെ നീതിക്കു വേണ്ടി കന്യാസ്ത്രീകള്‍ തെരുവില്‍ സമരം നടത്തിയതും ചരിത്രത്തിന്റെ ഭാഗമായി. മൂന്നു മാസത്തോളം നീണ്ട അന്വേഷണത്തിനു ശേഷം സെപ്തംബര്‍ 19ന് ഫ്രാങ്കോയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി അന്വേഷണ സംഘം മൂന്നു ദിവസത്തോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷം 21ന് അറസ്റ്റു ചെയ്തു. 25 ദിവസത്തോളം പാലാ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ഫ്രാങ്കോയ്ക്ക് ഒക്‌ടോബര്‍ 15നാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഫ്രാങ്കോ ജാമ്യത്തിലിറങ്ങി അഞ്ചു മാസം കഴിഞ്ഞിട്ടും കേസിന്റെ കുറ്റപത്രം അന്വേഷണ സംഘത്തിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. കുറ്റപത്രം തയ്യാറായിട്ടും സ്‌പൈഷ്യല്‍ പ്രോസിക്യുട്ടറെ നിയമിക്കാതെയും സര്‍ക്കാര്‍ ഒളിച്ചുകളിച്ചു. മൂന്നു പേരുകള്‍ സമര്‍പ്പിച്ച് അന്വേഷണ സംഘം കാത്തിരുന്നു. ഒടുവില്‍ മാധ്യമങ്ങള്‍ ഇക്കാര്യം ഉയത്തിക്കൊണ്ടുവന്നതോടെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത്.
[IMG]
എണ്‍പത് പേജുകളില്‍ ഏറെയുള്ള കുറ്റപത്രത്തിനൊപ്പം ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, മുപ്പതിലേറെ രേഖകള്‍ എന്നിവയും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ പ്രോസിക്യുട്ടറുടെ പരിശോധനയും പൂര്‍ത്തിയായി. പ്രോസിക്യുട്ടറുടെ നിര്‍ദേശപ്രകാരം കുറ്റപത്രത്തില്‍ ആവശ്യമായ തിരുത്തലുകളും വരുത്തി. ഡി.ജി.പിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുകയാണ് സംഘമിപ്പോള്‍.
കൂടിക്കാഴ്ചയ്ക്ക് ഇതുവരെ സമയം കിട്ടിയിട്ടില്ലെന്നാണ് സൂചന. ഈ മാസം ആദ്യം കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നുവെങ്കിലും പ്രധാന ഉദ്യോഗസ്ഥന്‍ അവധിയിലായതിനാല്‍ നടന്നില്ല. തെരഞ്ഞെടുപ്പിനു മുന്നോടിയായി പോലീസിലെ സ്ഥലംമാറ്റവും മറ്റു തിരക്കുകളും വന്നതോടെ ഡി.ജി.പിയുമായുള്ള കൂടിക്കാഴ്ച വൈകുകയാണ്. വൈകാതെ കുറ്റപത്രം സമര്‍പ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
from mangalam.com https://ift.tt/2CjPmOy
via IFTTT
No comments:
Post a Comment