കോഴിക്കോട്: കുറ്റകൃത്യം നടന്നാൽ നിർണായക തെളിവുകളാവുന്നവയാണ് ഫിംഗർപ്രിന്റുകൾ. പക്ഷെ വിരലുകളിൽ മഷിപുരട്ടി അവ ഫിംഗർപ്രിന്റ് ബ്യൂറോകളിലെത്തിച്ച് കേസിന്തുമ്പുണ്ടാക്കുക എന്നത് അൽപ്പം സങ്കീർണമായ കാര്യമായിരുന്നു. ഈ പഴയ പരിപാടിക്ക് മാറ്റം വരുത്താൻ ഒരുങ്ങുകയാണ് കേരള പോലീസ്. ഇതിന് പകരമായി പോലീസ് സ്റ്റേഷനുകളിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഓട്ടോമാറ്റിക് ഫിംഗർപ്രിന്റ് മെഷീനുകൾ. ഇവ കുറ്റവാളികളെ തിരിച്ചറിയാൽ മാത്രമല്ല അയാളുടെ ക്രിമിനൽചരിത്രം വരെ ഇനി ഒറ്റ വിരലമർത്തിലിൽ രേഖപ്പെടുത്തിക്കിട്ടും. കേസുകൾക്ക് തുമ്പുണ്ടാക്കാനായി കഴിഞ്ഞ ദിവസങ്ങളിൽ ഓട്ടോമേറ്റഡ് ഫിംഗർ പ്രിന്റ് ഐഡന്റിഫിക്കേഷൻ മെഷീനുകൾ(എഎഫ്ഐഎസ്) പല സ്റ്റേഷനുകളിലും സ്ഥാപിച്ചു. ആദ്യ ഘട്ടമെന്നനിലയിൽ സംസ്ഥാനത്തെ അഞ്ഞുറോളം പോലീസ് സ്റ്റേഷനുകളിലാണ് ആധുനിക സംവിധാനമുള്ള മെഷീൻ ഇന്നലെ മുതൽ പ്രവർത്തനമാരംഭിച്ചത്. ദിവസം മുഴുവൻ പ്രവർത്തിക്കുന്ന ഹൈ റെസലൂഷൻ ഫിംഗർ പ്രിന്റ് സ്കാനറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പോലീസ് കസ്റ്റഡിയിലുള്ള പ്രതി മിനി സ്കാനറിൽ വിരൽ അമർത്തിയാൽ ഇയാളുടെ ക്രിമിനൽ ചരിത്രം, മുൻപത്തെ കേസുകൾ, രജിസ്റ്റർ ചെയ്ത കേസുകൾ എന്നവയൊക്കെ വ്യക്തമാകും. വിരലിനു പുറമെ കൈപ്പത്തിയുടെ വിശദാംശങ്ങളും സ്കാനറിൽ ശേഖരിക്കുന്നുണ്ട്. പോലീസ് ആസ്ഥാനത്താണ് ഇതിന്റെ നിയന്ത്രണം. കൊലപാതകം പോലുള്ള ഗുരുതര കുറ്റകൃത്യങ്ങൾ നടന്നാൽ സംഭവസ്ഥലത്തെ വിരലടയാളവും കൈപ്പത്തി അടയാളവും അടക്കം ശേഖരിച്ച് മിനുട്ടുകൾക്കകം ഫിംഗർപ്രിന്റ് ബ്യൂറോകളിലെതുമായി ഒത്തുനോക്കാനാവും. ഇത് അന്വേഷണത്തിന് വേഗം കൂട്ടുമെന്നാണ് പോലീസ് അധികൃതർ വ്യക്തമാക്കുന്നത്. മുൻപ് ക്രിമിനലുകൾ അല്ലാത്തവർ അറസ്റ്റിലായാൽ അവരുടെ വിവരങ്ങൾ കൂടി ഈ സംവിധാനത്തിലേക്ക് മാറ്റാൻ കഴിയും. സി-ഡാക്കാണ് മെഷീനുകൾ പോലീസ് സ്റ്റേഷനുകളിൽ പ്രവർത്തനക്ഷമമാക്കിയത്. സംസ്ഥാനത്തെ 20 ഫിംഗർ പ്രിന്റ് ബ്യൂറോകളെയും കണക്ട് ചെയ്യുന്ന രീതിയിലാണ്സംവിധാനം. സ്റ്റേറ്റ് ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ നേതൃത്വത്തിലാണ് ക്രിമിനലുകളുടെ വിവരശേഖരണം. സ്കാനറുകൾ കമ്പ്യൂട്ടറിലേക്ക് ഘടിപ്പിച്ച് വിവരങ്ങൾ കൈമാറുമ്പോൾ അപ്പോൾ തന്നെ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് വിവരങ്ങൾ രേഖപ്പെടുത്തും. സ്ക്രീനിൽ പ്രതിയുടെ ചരിത്രം തെളിയുകയും ചെയ്യും. എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും സംഭവിക്കുന്ന കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ അന്വേഷണം കാര്യക്ഷമമാക്കാൻ പുതിയ സംവിധാനം വഴി കഴിയുമെന്നാണറിയുന്നത്. തെളിയാത്ത കേസുകളും ഇതുവഴി തെളിയിക്കാൻ കഴിയും. ഇങ്ങനെ ദേശീയ തലത്തിൽ തന്നെ ക്രിമനലുകളുടെ വിവരശേഖരണം നടത്താനും ലഭിച്ച വിവരങ്ങൾ പരസ്പരം കൈമാറാനും കഴിയും. സംസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. കോഴിക്കോട് ജില്ലയിൽ നടക്കാവ്, കസബ, ടൗൺ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ മെഷീൻ സ്ഥാപിച്ചുകഴിഞ്ഞു. കോഴിക്കോട് റൂറൽ പോലീസ് ജില്ലാ പരിധിയിലും ഇന്നലെ മുതൽ പുതിയ സംവിധാനം തുടങ്ങി. എറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന സ്റ്റേഷൻ പരിധിയിലാണ് ആദ്യഘട്ടത്തിൽ മെഷീനുകൾ സ്ഥാപിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2NCrhqF
via
IFTTT
No comments:
Post a Comment