ന്യൂഡല്‍ഹി: വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും. വയനാട്ടിലാരെന്നു നിശ്ചയിക്കാനാവാത്തതിനാലാണ് നാലിടത്തെയും തീരുമാനം വൈകുന്നത്. കേരളത്തിലെ നേതാക്കളുമായി രാഹുല്‍ ഗാന്ധി തിങ്കളാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തും. ഇതിനായി ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചു. വയനാട് ടി. സിദ്ദിഖിന് നൽകണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി ഉറച്ചുനില്‍ക്കുകയാണ്. ഷാനിമോള്‍ ഉസ്മാന്‍, കെ.പി. അബ്ദുള്‍ മജീദ്, പി.എം. നിയാസ് എന്നിവരിലാരെയെങ്കിലും നിര്‍ത്തണമെന്നാണ് ചെന്നിത്തലയുടെ നിലപാട്. വി.വി. പ്രകാശിന്റെ പേരും സമവായസ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുണ്ട്. ഗൗരവമുള്ള തര്‍ക്കമൊന്നും നിലവിലില്ലെന്നും തിങ്കളാഴ്ചതന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ രമേശ് ചെന്നിത്തല മുല്ലപ്പള്ളിയുടെ വീട്ടിലെത്തി ചര്‍ച്ചനടത്തിയെങ്കിലും തീരുമാനമായില്ല. തീരുമാനം വൈകുന്നതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്. ഇതേത്തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയെ വിളിച്ചത്. തിങ്കളാഴ്ച കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, കെ.സി. വേണുഗോപാല്‍ എന്നിവര്‍ മൂന്നു നേതാക്കളുമായും ചര്‍ച്ചനടത്തും. തുടര്‍ന്നാണ് രാഹുലിനെ കാണുക. ആലപ്പുഴയില്‍ എ.എ. ഷുക്കൂര്‍, ഷാനിമോള്‍ എന്നിവർ പരിഗണനയിലുണ്ട്. ഷാനിമോള്‍ക്ക് വയനാട് നല്‍കുകയാണെങ്കില്‍ ടി. സിദ്ദിഖിന് ആലപ്പുഴ എന്ന ഫോര്‍മുലയും മുമ്പിലുണ്ട്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനു മാത്രമാണ് സാധ്യത. അദ്ദേഹത്തെ ആലപ്പുഴയിലേക്കും പരിഗണിച്ചിരുന്നെങ്കിലും ആറ്റിങ്ങലില്‍ അടൂരിനോളം മത്സരക്ഷമതയുള്ള മറ്റൊരാളില്ലെന്നാണ് നേതൃത്വം കരുതുന്നത്. വടകരയില്‍ സാമുദായിക സമവാക്യവും ഊര്‍ജസ്വലതയും കോഴിക്കോട് കൗണ്‍സിലറെന്നനിലയിലുള്ള പ്രകടനവും ഒക്കെ പരിഗണിച്ചാണ് വിദ്യാ ബാലകൃഷ്ണന്റെ പേര് ഉയര്‍ന്നുവന്നത്. ഇക്കാര്യത്തില്‍ വലിയ എതിര്‍പ്പ് ആരും ശനിയാഴ്ച സ്‌ക്രീനിങ് കമ്മിറ്റിയില്‍ ഉയര്‍ത്താതിരുന്നതോടെ അവര്‍ പട്ടികയിൽ ഇടംപിടിച്ചു. സോണിയാഗാന്ധിയുടെ വീട്ടില്‍ നടന്ന യോഗത്തിനുശേഷം മൂന്നു സീറ്റില്‍ മാത്രമാണ് തീരുമാനമാവാത്തതെന്ന് മുല്ലപ്പള്ളിയും ചെന്നിത്തലയും പ്രഖ്യാപിച്ചത് ഇതിനാലാണ്. എന്നാല്‍, വടകരയിൽ സി.പി.എം. സ്ഥാനാര്‍ഥി പി. ജയരാജനെതിരേ രാഷ്ട്രീയപോരാട്ടം നടത്താന്‍ വിദ്യയ്ക്കാവുമോ എന്ന ആശങ്ക ഉയര്‍ന്നതോടെ ഈ പ്രഖ്യാപനം നിര്‍ത്തിവെച്ചു. ഇവിടെ ബിന്ദു കൃഷ്ണയെ പരിഗണിക്കുന്നതിനായി ശ്രമം നടന്നെങ്കിലും ഞായറാഴ്ച ഡല്‍ഹിയിലെത്തിയ അവര്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി. വടകരയില്‍ മത്സരിക്കണമെന്ന ആവശ്യത്തില്‍ ടി. സിദ്ദിഖും വഴങ്ങുന്നില്ല. മുല്ലപ്പള്ളിക്കു പകരക്കാരനായി വടകരയിലെത്തുന്നത് മുതിര്‍ന്ന നേതാവാകണമെന്ന അഭിപ്രായവുമുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2UEJK8Q
via
IFTTT
No comments:
Post a Comment