അപ്രതീക്ഷിതമായിരുന്നില്ല പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായുള്ള വി.കെ ശ്രീകണ്ഠന്റെ വരവ്. മാസങ്ങൾക്ക് മുമ്പേ തുടങ്ങി പ്രചരണങ്ങൾ. ആന്ധ്രയെ ഇളക്കിമറിച്ച വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പദയാത്രയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് 400-ഓളം കിലോ മീറ്ററുകൾ നടന്ന് ഒരു കാൽനടയാത്ര തന്നെ സംഘടിപ്പിച്ചു അദ്ദേഹം. യാത്രയേക്കുറിച്ചും തിരഞ്ഞെടുപ്പ് പ്രതീക്ഷകളേക്കുറിച്ചും വി.കെ.ശ്രീകണ്ഠൻ മാതൃഭൂമി ഡോട്ട് കോമിനോട് മനസുതുറന്നപ്പോൾ. എന്തുകൊണ്ട് പദയാത്ര? താഴേത്തട്ടിലുള്ള പ്രവർത്തനം ശക്തിപ്പെടുത്താൻ ജില്ലയൊട്ടാകെയുള്ള ബൂത്ത് കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളും പുനഃസംഘടിപ്പിച്ചു. പക്ഷേ പിന്നീട് നോക്കിയപ്പോൾ അതുമാത്രം പോരാ എന്ന് തോന്നി. പ്രവർത്തകർക്ക് ഊർജസ്വലത വരണമെങ്കിൽ ഒരു പദയാത്ര തന്നെ നടത്തണമെന്ന് തോന്നി. പദയാത്രയുടെ പ്രചോദനം 43 വർഷം മുമ്പ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്നു പാലക്കാട്. കോൺഗ്രസിന്റെ മുൻ എം.എൽ.എയും ഡി.സി.സി പ്രസിഡന്റുമായിരുന്ന പി.ബാലൻ ജില്ല മുഴുവൻ പദയാത്ര നടത്തി. പി ബാലൻ നടത്തിയ യാത്രയിൽ സാധാരണക്കാരും തൊഴിലാളികളുമെല്ലാം പങ്കുചേർന്നിരുന്നു. അന്ന് പാലക്കാട് ജില്ലയിൽ പൊതുവേ കോൺഗ്രസ് പണക്കാരുടെ പാർട്ടിയും പാവപ്പെട്ടവരെല്ലാം കമ്മ്യൂണിസ്റ്റുകാരുമാണെന്ന ഒരു പ്രചാരണമുണ്ടായിരുന്നു. പക്ഷേ ഈ യാത്രയോടെ കോൺഗ്രസുമായി ബന്ധമില്ലാതിരുന്ന കർഷകർ പാർട്ടിയിലേക്ക് ആകർഷിക്കപ്പെട്ടു. പി.ബാലൻ പിന്നീട് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ രൂപീകരിച്ചു. അതിലേക്ക് കുറേ തൊഴിലാളികൾ വന്നു. അതിലേക്ക് സാധാരണ ജനങ്ങളുടെ ഇടയിലേക്കിറങ്ങി കോൺഗ്രസിന്റെ സന്ദേശം എത്തിച്ചപ്പോൾ വലിയൊരു മാറ്റം പാലക്കാട് ജില്ലയിലുണ്ടായി. അതിന് ശേഷം പാലക്കാട് ജില്ലയിൽ കോൺഗ്രസിന് വലിയ വളർച്ചയുണ്ടായി. പിന്നാലെ വന്ന ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ജില്ലയിൽ കൂടുതൽ സീറ്റുകൾ ലഭിച്ചു. ആ സന്ദേശം മനസിലുണ്ടായിരുന്നു. ബാലേട്ടന്റെ ശിഷ്യൻ കൂടിയായിരുന്നു ഞാൻ. ആ മാതൃക പിന്തുടരണമെന്ന് തോന്നി. അങ്ങനെയാണ് പദയാത്ര എന്ന ആശയത്തിലേക്ക് വരുന്നത്. പലതവണ മാറ്റിവെയ്ക്കപ്പെട്ട യാത്ര ഒരു വർഷമായി ഈ ആശയം പ്ലാൻ ചെയ്യുന്നു. പലതവണയാണ് യാത്ര മാറിപ്പോയത്. എല്ലാ പഞ്ചായത്തിലും മണ്ഡലങ്ങളിലും പോകണമെന്ന് പറഞ്ഞപ്പോൾ പലരും നെറ്റി ചുളിക്കുകയും യാത്രയുടെ പ്രായോഗികതയേക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. അതെല്ലാം ഞാൻ കേൾക്കുകയും ഉൾക്കൊള്ളുകയും ചെയ്തു. പക്ഷേ പദയാത്ര എന്ന ആശയത്തിൽ ഞാൻ ഉറച്ചുനിന്നു. അപ്പോഴാണ് പ്രളയം വന്നതും യാത്ര ആദ്യമായി മാറ്റിവെയ്ക്കുന്നതും. പിന്നീട് യാത്ര പുനർനിശ്ചയിക്കുകയും കമ്മിറ്റികളൊക്കെ ഉണ്ടാക്കി. അപ്പോഴാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ജനമഹായാത്ര പ്രഖ്യാപിക്കുന്നത്. അങ്ങനെ രണ്ടാംതവണയും യാത്ര നീട്ടിവെയ്ക്കേണ്ടതായി വന്നു. അതും കഴിഞ്ഞതിന് ശേഷമാണ് യഥാർത്ഥത്തിൽ യാത്ര നടത്തിയത്. യാത്ര നേരിട്ട പ്രധാന വെല്ലുവിളി നേരത്തെയാണെങ്കിൽ കഠിനമായ ചൂടില്ലായിരുന്നു. ഡിസംബറിൽ പ്ലാൻ ചെയ്ത യാത്ര കെ.പി.സി.സി പ്രസിഡന്റിന്റെ യാത്രയുള്ളതിനാൽ പിന്നെയും രണ്ട് മാസം കൂടി കഴിഞ്ഞ് ഫെബ്രുവരി 19-ാം തിയതിയാണ് ആരംഭിക്കാൻ കഴിഞ്ഞത്. ജനുവരി 15 വരെയായിരുന്നു യാത്ര. 25 ദിവസമാണ് യാത്ര നടത്താൻ തീരുമാനിച്ചതെങ്കിലും യാത്ര തുടങ്ങി ഒന്നോ രണ്ടോ ദിവസം കഴിഞ്ഞപ്പോഴേക്കും നാൽപ്പത് ഡിഗ്രി സെൽഷ്യസ് വരെ ചൂടുയർന്നു. നെൽപ്പാടങ്ങൾ കത്തിപ്പോകുന്ന തരം ചൂട്. 11 മണി കഴിഞ്ഞാൽ പുറത്തിറങ്ങരുതെന്ന സർക്കാർ നിർദേശവും. സ്വാഭാവികമായും ഇതെങ്ങനെ പൂർത്തിയാക്കുമെന്ന ചോദ്യവും ഉയർന്നു. പക്ഷേ പദയാത്രയാരംഭിച്ചതോടെ പ്രവർത്തകരെല്ലാം വലിയ ആവേശത്തിലായി. യാത്രയ്ക്ക് ലഭിച്ച സ്വീകാര്യത ഓരോ ബ്ലോക്കിൽ ചെല്ലുമ്പോഴും പ്രവർത്തകരുടേയും സമൂഹത്തിന്റെ മറ്റ് തുറകളിലുള്ളവരുടേയും ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിച്ചത്. 25 ദിവസങ്ങൾ കൊണ്ട് ജില്ലയിലെ 58 പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും ചെല്ലുന്ന രീതിയിൽ കണക്കാക്കിയപ്പോൾ ഏതാണ്ട് 361 കിലോമീറ്റർ നടക്കേണ്ടിവരും എന്ന് മനസിലായി. അതായത് ദിവസം പതിനഞ്ചോ പതിനാറോ കിലോമീറ്റർ. പക്ഷേ യാത്ര പൂർത്തിയായപ്പോഴാണ് നാനൂറിലേറെ കിലോമീറ്റർ നടന്നതായി മനസിലായത്. എന്നിരുന്നാലും വലിയൊരു മാറ്റം അടിത്തട്ടിൽ കോൺഗ്രസിന് സംഘടനാരംഗത്തുണ്ടാക്കാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വ്യക്തമായ രാഷ്ട്രീയ സന്ദേശങ്ങൾ, കോൺഗ്രസിന് അനുകൂലമായ പ്രചരണങ്ങൾ പദയാത്രയിലൂടെ നടത്താൻ സഹായിച്ചു. ജില്ലയിലെ കോൺഗ്രസ് പാർട്ടിയിൽ യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ലാതെ നേതാക്കൾ തൊട്ട് സാധാരണപ്രവർത്തകർ വരെ പാർട്ടിപ്രവർത്തനത്തിന് സജീവമാക്കാൻ കഴിഞ്ഞു. യാത്ര ഒരു വിജയമോ? സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ഒരുമാസം മുമ്പേ പ്രചാരണം തുടങ്ങിയതിനാൽ രണ്ട് സർക്കാരുകളുടേയും ജനവിരുദ്ധനയങ്ങൾ തുറന്നുകാണിക്കാനും വിശകലനം ചെയ്യാനും അവർക്കെതിരെ ഒരു കുറ്റപത്രം തയ്യാറാക്കി ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കാനും കഴിഞ്ഞത് ഒരു വിജയമായിത്തന്നെയാണ് കാണുന്നത്. വൈ.എസ്.ആറിന്റെ പദയാത്രയുടെ സ്വാധീനം ബാലേട്ടന്റെ പദയാത്രയല്ലാതെ ആന്ധ്രയിൽ വൈ.എസ്.രാജശേഖര റെഡ്ഡി നടത്തിയ യാത്രയും എന്റെ യാത്രയ്ക്ക് പ്രചോദനമായിട്ടുണ്ട്. ഞാൻ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയായിരിക്കുമ്പോൾ ആന്ധ്ര, തമിഴ്നാട്, പോണ്ടിച്ചേരി തുടങ്ങിയവയുടെ ചുമതലയായിരുന്നു ഉണ്ടായിരുന്നത്. അക്കാലത്താണ് ചന്ദ്രബാബു നായിഡുവിന്റെ ഭരണത്തിനെതിരെ വൈ.എസ്.ആർ ആന്ധ്ര സംസ്ഥാനം മുഴുവൻ പദയാത്ര സംഘടിപ്പിച്ചത്. ആയിരക്കണക്കിന് പേരാണ് ആ യാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചിരുന്നത്. അങ്ങനെ സൃഷ്ടിക്കപ്പെട്ട ഓളത്തിൽ പിന്നീട് നടന്ന തിരഞ്ഞെടുപ്പിൽ വൈ.എസ്.ആറിന്റെ നേതൃത്വത്തിൽ തിരിച്ചുവന്നു. അതാണ് എന്നെ പദയാത്ര നടത്താൻ പ്രചോദനമായത്. പ്രതികൂല സാഹചര്യങ്ങളേപ്പോലും വെല്ലുവിളിച്ചാണ് പാലക്കാട് ജില്ലയിലെ യാത്ര നടത്തിയതും വിജയിച്ചതും. ചൂടുകൊണ്ടുപോലുള്ള പ്രയാസം പോലും ജാഥ തുടങ്ങിയതിന് ശേഷമുണ്ടായില്ല. യാത്ര യു.ഡി.എഫിന് എങ്ങനെ ഗുണം ചെയ്യും? മറ്റ് ഘടകകക്ഷികളുടെ പിന്തുണയും പദയാത്രയ്ക്കുണ്ടായിരുന്നതിനാൽ ജില്ലയിലെ യു.ഡി.എഫിന് തന്നെ ഈ ജാഥ ഗുണം ചെയ്യും. പാലക്കാട് ലോക്സഭയ്ക്ക് പുറമെ ആലത്തൂർ ലോക്സഭയിലെ നാല് അസംബ്ലി മണ്ഡലങ്ങളും പൊന്നാനി ലോക്സഭയുടെ ഒരു അസംബ്ലി മണ്ഡലവും ഉൾപ്പെടെ 12 അസംബ്ലി മണ്ഡലങ്ങളും 80 പഞ്ചായത്തുകളും ഏഴ് നഗരസഭകളും സന്ദർശിക്കുകയും നൂറ് പൊതുസമ്മേളനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. നിരവധി നേതാക്കന്മാർ ഈ പൊതുസമ്മേളനങ്ങളുടെയെല്ലാം ഭാഗമായി. അതിന്റെയൊരു മാറ്റം ഈ തിരഞ്ഞെടുപ്പിലുണ്ടാവും. കഴിഞ്ഞ രണ്ടര വർഷത്തോളമായി പാർട്ടിക്കായി കഠിനാധ്വാനം ചെയ്തതിന്റെ ഫലമായാണ് സ്ഥാനാർത്ഥിത്വം ലഭിച്ചതെന്നാണ് വിശ്വാസം. ( പദയാത്രയിൽ നിന്നുള്ള ദൃശ്യങ്ങൾ) Content Highlights: VK Sreekandan, Palakkad UDF Candidate, Loksabha Election 2019, Road To Delhi
from mathrubhumi.latestnews.rssfeed https://ift.tt/2JiXO6B
via
IFTTT
No comments:
Post a Comment