ന്യൂഡൽഹി: രഹസ്യരേഖകളുടെ ഫോട്ടോകോപ്പി എടുത്തതുവഴി റഫാൽ കേസിലെ ഹർജിക്കാർ നടത്തിയത് മോഷണമെന്ന് കേന്ദ്രസർക്കാർ വീണ്ടും സുപ്രീംകോടതിയിൽ. കേസിലെ പുനഃപരിശോധനാഹർജികളിൽ വ്യാഴാഴ്ച തുടർവാദം നടക്കാനിരിക്കെ, പ്രതിരോധസെക്രട്ടറി സഞ്ജയ് മിത്ര ബുധനാഴ്ച സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് നിലപാട് ആവർത്തിച്ചത്. കഴിഞ്ഞയാഴ്ച വാദത്തിനിടയിൽ അറ്റോർണി ജനറൽ കെ.കെ. േവണുഗോപാലും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. “രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന രഹസ്യരേഖകൾ പുനഃപരിശോധനാഹർജിക്കൊപ്പം കോടതിയിൽ സമർപ്പിച്ചതോടെ അത് പരസ്യമായി. യുദ്ധവിമാനങ്ങളും സൈന്യത്തിന്റെ യുദ്ധക്ഷമതയും സംബന്ധിച്ച രഹസ്യവിവരങ്ങൾ ശത്രുക്കൾക്ക് എളുപ്പത്തിൽ ലഭിക്കാനിടയാക്കി” -സത്യവാങ്മൂലത്തിൽ പറയുന്നു. റഫാൽരേഖകൾ കോടതിയിൽ ഹാജരാക്കിയ ഹർജിക്കാർക്കെതിരേ രൂക്ഷമായ വിമർശനമാണ് സത്യവാങ്മൂലത്തിലുള്ളത്. ഔദ്യോഗികരഹസ്യരേഖകൾ ചോർത്തുന്നത് ഇന്ത്യൻ ശിക്ഷാനിയമപ്രകാരം മോഷണക്കുറ്റമാണെന്നും അറ്റോർണി ജനറലിന്റെ വാദത്തെ ശരിവെച്ചുകൊണ്ട് പ്രതിരോധസെക്രട്ടറി അറിയിച്ചു. “ദേശസുരക്ഷയെ ബാധിക്കുന്ന രേഖകൾ ചോർത്താൻ ഗൂഢാലോചന നടത്തിയവരും കുറ്റക്കാരാണ്. തെളിവുനിയമത്തിലെ 123, 124 വകുപ്പുകൾപ്രകാരം കേന്ദ്രസർക്കാരിന് അവകാശപ്പെട്ട രേഖകളാണ് ചോർത്തിയത്. സർക്കാരിന്റെ അനുമതിയില്ലാതെ അവ സുപ്രീംകോടതിക്കുമുമ്പാകെ ഹാജരാക്കാൻ ഹർജിക്കാർക്ക് അധികാരമില്ല. വിവരാവകാശ നിയമപ്രകാരവും വെളിപ്പെടുത്താനാവാത്ത രേഖകളാണ് ചോർത്തിയത്” -പ്രതിരോധസെക്രട്ടറി പറഞ്ഞു. ഇതുസംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്ന അറ്റോർണി ജനറലിന്റെ വാദത്തെയും സത്യവാങ്മൂലത്തിൽ ശരിവെച്ചു. ഇക്കാരണത്താൽ പുനഃപരിശോധനാ ഹർജികൾ തള്ളണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രാലയത്തിൽനിന്ന് രേഖകൾ മോഷണംപോയതായി പുനഃപരിശോധനാഹർജിയിലെ വാദത്തിനിടെ അറ്റോർണി ജനറൽ സുപ്രീംകോടതിയിൽ പറഞ്ഞിരുന്നു. രഹസ്യരേഖകൾ പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ, രേഖകൾ മോഷണംപോവുകയല്ല, അതിന്റെ ഫോട്ടോകോപ്പി എടുക്കുകയാണുണ്ടായതെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇത് ശരിവെക്കുംവിധമാണ് പ്രതിരോധസെക്രട്ടറിയുടെ സത്യവാങ്മൂലം. അപൂർണമായ രേഖകളാണ് ഹർജിക്കാർ കോടതിയിൽ നൽകിയതെന്നും ഇത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണെന്നും സത്യവാങ്മൂലത്തിൽ ആരോപിച്ചു. വ്യോമസേനയുടെ മൂലധനസംഭരണം സംബന്ധിച്ച സി.എ.ജി.യുടെ ഓഡിറ്റ് റിപ്പോർട്ട് പാർലമെന്റിൽ നൽകിയതാണ്. ഇവ കോടതിയിൽ സമർപ്പിക്കുന്നതായും സത്യവാങ്മൂലത്തിൽ അറിയിച്ചു. ഫ്രാൻസിൽനിന്ന് 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്ന ഇടപാടിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയുള്ള ഹർജികൾ ഡിസംബർ 14-ന് സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനെതിരേ മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷോരി, അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ എന്നിവർ നൽകിയ പുനഃപരിശോധനാ ഹർജികളാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. Content Highlights:rafale deal case; defence ministry given affidavit in supreme court
from mathrubhumi.latestnews.rssfeed https://ift.tt/2JcE0C2
via
IFTTT
No comments:
Post a Comment