തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും പത്തനംതിട്ട ഒഴിച്ചിടാന്‍ കാരണമായത് സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ള ഉടക്കി നിന്നതിനാലെന്ന് റിപ്പോര്‍ട്ട്. ആര്‍എസ്എസ് ഇടപെടലില്‍ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ കെ സുരേന്ദ്രന് വേണ്ടി സംസ്ഥാനാദ്ധ്യക്ഷന്‍ തന്നെ മാറിക്കൊടുക്കേണ്ടി വരുന്ന സ്ഥിതിയില്‍ മത്സരിക്കാനില്ലെന്ന് ശ്രീധരന്‍പിള്ള നിലപാട് എടുത്തതോടെ ഇനി പത്തനംതിട്ടയില്‍ അമിത്ഷാ കൊണ്ടുവരാന്‍ പോകുന്ന സര്‍പ്രൈസിനായി കാത്തിരിപ്പ്.
ഒട്ടേറെ പേര്‍ അവകാശവാദം ഉന്നയിച്ചു വന്ന സീറ്റില്‍ നാടകീയമായി കെ സുരേന്ദ്രന്റെ പേര് ഉയര്‍ന്നു വരികയായിരുന്നു. ഇതോടെ ശ്രീധരന്‍ പിള്ള മാറിനിന്നു. എന്നാല്‍ സംസ്ഥാനാദ്ധ്യക്ഷന് തന്നെ സീറ്റില്ലാതെ വരുന്ന അവസ്ഥ പാര്‍ട്ടിയില്‍ ഭിന്നതയ്ക്ക് കാരണമാകുകയും ഈ പ്രശ്‌നം പരിഹരിക്കാന്‍ ദേശീയ നേതൃത്വം ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പത്തനംതിട്ട ഒഴിച്ചിടേണ്ടി വന്നതെന്നാണ് സൂചനകള്‍. പത്തനംതിട്ടയില്‍ ആദ്യം പറഞ്ഞുകേട്ട പേര് ശ്രീധരന്‍ പിള്ളയുടേതായിരുന്നു. സുരേന്ദ്രന്റെ പേര് ആറ്റിങ്ങലിലും. ഇത് ആര്‍എസ്എസിന്റെ ഇടപെടലോടെ മാറിമറിഞ്ഞു.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ സംസ്ഥാന തലത്തിലുള്ള ഭിന്നത ദേശീയ നേതൃത്വത്തെയും ആശയക്കുഴപ്പത്തില്‍ ആക്കിയിരിക്കുകയാണ്. അവസാന ഘട്ടം പത്തനംതിട്ടയില്‍ ഒഴിവാക്കിയതില്‍ ദേശീയനേതൃത്വത്തെ ശ്രീധരന്‍പിള്ള അതൃപ്തി അറിയിച്ചിരുന്നു. പിള്ളയുടെ പരാതി വന്ന സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ച ഉണ്ടാകുമോ സുരേന്ദ്രനെ മാറ്റുമോ മറ്റാരെങ്കിലും വരുമോ തുടങ്ങിയ ചര്‍ച്ചകളാണ് ഇപ്പോള്‍ ആകാംഷ ഉയര്‍ത്തുന്നത്. പത്തനംതിട്ടയിൽ മാത്രം സ്ഥാനാർഥി പ്രഖ്യാപനം മാറ്റിവെച്ചതോടെ ബിജെപി സംസ്ഥാന നേതൃത്വം വീണ്ടും വെട്ടിലായി. ശ്രീധരൻപിള്ള ഒഴിഞ്ഞ് കൊടുത്തതോടെ കെ.സുരേന്ദ്രന്റെ പേരാണ് സംസ്ഥാന നേതൃത്വം ഒടുവിൽ പറഞ്ഞ ഒറ്റപ്പേര്. ആര്‍എസ്എസും നിര്‍ദേശിച്ച പേരും സുരേന്ദ്രന്റെതായിരുന്നു. എന്നിട്ടും അമിത്ഷാ പ്രഖ്യാപനം മാറ്റി വെച്ചതാണ് സസ്പെന്‍സാക്കി മാറ്റിയിരിക്കുന്നത്.
പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മാറ്റി വെയ്ക്കാന്‍ കാരണമായത് എന്‍എസ്എസ് സ്വാധീനമുള്ള മണ്ഡലത്തില്‍ നായര്‍ സ്ഥാനാര്‍ത്ഥി വരട്ടെ എന്ന നിലപാടാണോ എന്ന് വ്യക്തമല്ല. ഇനി പത്തനംതിട്ടയ്ക്കായി ശ്രീധരൻപിള്ള തന്നെ രംഗത്തിറങ്ങണമെന്ന് കേന്ദ്രം നിഷ്കർഷിച്ചാൽ എം.ടി രമേശിനൊപ്പം കെ.സുരേന്ദ്രനും മാറി നിൽക്കേണ്ടി വരും. പക്ഷെ നിലവിലെ സാഹചര്യത്തില്‍ സുരേന്ദ്രനെ മാറ്റി നിര്‍ത്തുന്നത് അണികളുടെ പ്രതിഷേധത്തിന് കാരണമാകുമെന്ന കാര്യം കൂടി ദേശീയ നേതൃത്വത്തിന് കണക്കിലെടുക്കേണ്ടി വരും. നേരത്തേ ആര്‍എസ്എസുമായി ഉടക്കിലായിരുന്ന സുരേന്ദ്രന്‍ ശബരിമല സമരത്തിന്റെ തലപ്പത്ത് എത്തിയത്തോടെ അതെല്ലാം പറഞ്ഞു തീര്‍ത്തതാണ് അവരുടെ പിന്തുണ കിട്ടാന്‍ കാരണമായത്.
പത്തനംതിട്ട മണ്ഡലത്തിനായി കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച് ഒരുലക്ഷത്തില്‍ പരം വോട്ടുകള്‍ പിടിച്ച എം ടി രമേശും ആദ്യം രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ ഭൂരിപക്ഷം 1,38,954 വോട്ടുകളായി ഉയര്‍ത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു എം ടി രമേശിന്റെ അവകാശവാദം. വോട്ടു വിഹിതം 16 ശതമാനമായി കൂട്ടിയത് തന്റെ കൂടി പ്രവര്‍ത്തനഫലമാണെന്ന് എം ടി രമേശ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ശ്രീധരന്‍പിള്ള ശക്തമായി രംഗത്ത് വന്നതോടെ എംടി രമേശ് തീരുമാനം മാറ്റുകയായിരുന്നു.
from mangalam.com https://ift.tt/2Okv8Ja
via IFTTT
No comments:
Post a Comment