അമേരിക്കയുടെ ബഹിരാകാശസേനാവ്യൂഹത്തെ നയിക്കാൻ വ്യോമസേനാ ജനറൽ ജോൺ ജെ. റെയ്മണ്ടിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദേശംചെയ്തതിന്റെ പിറ്റേന്നാണ് ഇന്ത്യ ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചവിവരം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് വളരെമുമ്പേ ഉപഗ്രഹവേധ ആയുധങ്ങൾ വിജയകരമായി പരീക്ഷിച്ച രാജ്യങ്ങളാണ് അമേരിക്കയും റഷ്യയും. ശീതയുദ്ധത്തിന്റെ പരിണതഫലമായിരുന്നു ഈ പരീക്ഷണങ്ങൾ. ബഹിരാകാശശക്തിയാകാനുള്ള മത്സരത്തിനിറങ്ങിയ ചൈനയും കഴിഞ്ഞ പതിറ്റാണ്ടിൽ ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു. 1957ൽ യു.എസ്.എസ്.ആർ. സ്പുട്നിക് 1 ബഹിരാകാശത്തേക്കയച്ച അന്നുതുടങ്ങിയതാണ് അവിടെ ഒന്നാമൻ ആരെന്നുറപ്പിക്കാനുള്ള കിടമത്സരം. യു.എസ്.എസ്.ആറിനുമേൽ എങ്ങനെയും വിജയം നേടണമെന്ന അമേരിക്കയുടെ ഒടുങ്ങാത്ത വാശി മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയ്ക്കും ഇടയാക്കി. കഴിഞ്ഞ അറുപതിലേറെ വർഷമായി ആശയവിനിമയത്തിനും കാലാവസ്ഥാനിരീക്ഷണത്തിനുംമുതൽ ചാരവൃത്തിക്കുവരെയുള്ള ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് കറങ്ങിക്കൊണ്ടിരിക്കുന്നു. ആ സാഹചര്യത്തിലാണ് യു.എസ്. സൈന്യത്തിന്റെ ആറാമതൊരു വിഭാഗത്തെ ബഹിരാകാശത്തുനിന്നുണ്ടാകാവുന്ന അപകടം നേരിടാനായി രൂപവത്കരിക്കണമെന്ന ആവശ്യം ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ചത്. യു.എസ്. കോൺഗ്രസിന് സ്വീകാര്യമല്ലെങ്കിലും ട്രംപിന്റെ നിർദിഷ്ട സ്പേസ് ഫോഴ്സിനായി പ്രതിരോധവകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിൽ ഒരുക്കം തുടങ്ങിയെന്നതിന്റെ സൂചനയാണ് റെയ്മണ്ടിന്റെ നിയമനം. യു.എസിന്റെ നീക്കം റഷ്യയെ പ്രകോപിപ്പിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കരസേന, വ്യോമസേന, നാവികസേന, തീരരക്ഷാസേന, നാവികസേനയ്ക്കും വ്യോമസേനയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന മറീൻ കോർ എന്നിവയ്ക്കുപുറമേയാണ് യു.എസിന് ബഹിരാകാശസേന. യു.എസ്. വ്യോമസേനയുടെ ബഹിരാകാശ കമാൻഡിൽനിന്ന് ഭിന്നമാണിത്. റഷ്യയും ചൈനയും മറ്റുരാജ്യങ്ങളും നമുക്ക് മുന്നിലെത്താൻ നാം ആഗ്രഹിക്കുന്നില്ല എന്നാണ് സ്പേസ് ഫോഴ്സ് പ്രഖ്യാപിച്ച് ട്രംപ് പറഞ്ഞത്. ചന്ദ്രയാൻ അയക്കുകയും ചൊവ്വയിലേക്ക് മംഗൾയാൻ പ്രഖ്യാപിക്കുകയുംചെയ്ത ഇന്ത്യയും ട്രംപ് പറയുന്ന മറ്റുരാജ്യങ്ങളുടെ പട്ടികയിലുണ്ടായേക്കാം. അപ്പോഴാണ് ഇന്ത്യ ചൊവ്വാഴ്ച കൃത്രിമോപഗ്രഹവേധ മിസൈൽ പരീക്ഷിച്ചിരിക്കുന്നത്. Content Highlights:will anti satellite weapon make space a war-front
from mathrubhumi.latestnews.rssfeed https://ift.tt/2UjdMlq
via
IFTTT
No comments:
Post a Comment