ബാലാകോട്ടിലെ ഭീകരക്യാമ്പുകൾക്കുനേരെ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിന് ശേഷമുള്ള ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നത് അടുത്തിടെയാണ്. ജെയ്ഷെയുടെ പ്രധാന കെട്ടിടത്തിൽ നാല് കറുത്ത പാടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ആക്രമണം നടന്നുവെന്ന് വാദിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ ഒരു വശത്ത് നിൽക്കുമ്പോൾ ഇന്ത്യ ബോംബിട്ട മദ്രസാ കെട്ടിടം തകർന്നിട്ടില്ലെന്ന് റോയിട്ടേഴ്സ് പോലുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്ലാനറ്റ് ലാബ്സ് പുറത്തുവിട്ട ഉപഗ്ര ചിത്രങ്ങളെയും പാകിസ്താനിൽ ബാലാകോട്ട് പരിസരത്ത് സ്വന്തം ലേഖകൻമാർ നേരിട്ടെത്തി ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് റോയിട്ടേഴ്സിന്റെ റിപ്പോർട്ട്. ബാലാകോട്ടിൽ 350 ഭീകരവാദികൾ കൊല്ലപ്പെട്ടുവെന്ന് ഭരണപക്ഷ രാഷ്ട്രീയ നേതാക്കൾ വാദമുന്നയിക്കുമ്പോൾ. പൊതുജനങ്ങളെ ബോധ്യപ്പെടുത്തും വിധമുള്ള തെളിവുകൾ തരാൻ ഭരണകൂടം മുതിരുന്നില്ല. ഉപഗ്രഹ ചിത്രം ചൂണ്ടിക്കാട്ടിയുള്ള വിദേശ വാർത്താ ഏജൻസികളുടെയും മാധ്യമങ്ങളുടേയും വാർത്തകൾക്ക് സ്വന്തം ഉപഗ്രഹ ചിത്രങ്ങളിലൂടെ വ്യക്തത നൽകാനും തയ്യാറായിട്ടില്ല. ഈസാഹചര്യത്തിലാണ് ലോകത്തെ മുൻനിര ബഹിരാകാശ ഗവേഷണ ഏജൻസികളിൽ ഒന്നായ ഐഎസ്ആർഓയുടെ ഉപഗ്രഹങ്ങൾ എവിടെയാണെന്ന ചോദ്യം ഉയരുന്നത്. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ ചിത്രങ്ങൾ എവിടെയാണ്? 500 കിലോമീറ്റർ ഉയരത്തിൽ ഭൗമ നിരീക്ഷണം നടത്തുന്ന ഉപഗ്രഹങ്ങളാണ് ബാലാകോട്ട് പ്രദേശത്തിന്റെ ഉപഗ്രഹചിത്രം പുറത്തുവിട്ട പ്ലാനറ്റ് ലാബ്സിനുള്ളത്. ഭൂമിയുടെ മൊത്തം ചിത്രങ്ങൾ പകർത്താൻ ഈ ഉപഗ്രഹങ്ങൾക്ക് സാധിക്കും. എന്നാൽ പ്ലാനറ്റ് ലാബ്സിന്റെ ഉപഗ്രഹങ്ങളോട് കിടപിടിക്കുന്ന ഉപഗ്രഹ ശൃംഖലയാണ് ഐഎസ്ആർഓയ്ക്കുള്ളത്. 48 ഓളം ഉപഗ്രഹങ്ങൾ അടങ്ങുന്ന നിരീക്ഷണ ഉപഗ്രഹവ്യൂഹം ഇന്ത്യയുടേതായുണ്ട്. എന്നാൽ ഈ ഉപഗ്രങ്ങൾ പകർത്തിയ ബാലാകോട്ട് ഭീകരവാദ കേന്ദ്രത്തിന്റെ ദൃശ്യങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഉപഗ്രഹങ്ങൾ രൂപകൽപന ചെയ്യുകയും നിർമിക്കുകയും വിക്ഷേപണം ചെയ്യുകയുമാണ് ഐഎസ്ആർഓയുടെ ചുമതലയെന്നുംനിരീക്ഷണ ഉപഗ്രഹങ്ങളുടെ നിയന്ത്രണം പിന്നീട് സായുധ സേനകൾ പോലെയുള്ള സർക്കാർ ഏജൻസികളുടെ കയ്യിലേക്ക് മാറുമെന്നുമാണ് ഐ.എസ്.ആർ.ഒ. പറയുന്നത്. ഇങ്ങനെ ഉപഗ്രങ്ങൾ ശേഖരിക്കുന്ന ദൃശ്യങ്ങൾ ഇന്ത്യയുടെ പ്രധാന ടെക്നിക്കൽ ഇന്റലിജൻസ് ഏജൻസിയായ നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷനിലേക്കാണ് (എൻ.ടി.ആർ.ഓ) എത്തുന്നത്. റഡാർസാറ്റ്, കാർട്ടോസാറ്റ്, മൈക്രോസാറ്റ്-ആർ, ഹൈസിസ് പോലുള്ള ഉപഗ്രങ്ങൾക്ക് വ്യക്തത കൂടിയ ചിത്രങ്ങൾ പകർത്താനുള്ള ശേഷിയുണ്ട്. റിസാറ്റ്-1 (RISAT-1) ന് രാത്രിയും പകലും നിരീക്ഷണം നടത്താനുള്ള കഴിവുണ്ടായിരുന്നു. 2017 ൽ ഇത് പ്രവർത്തനമവസാനിപ്പിച്ചു. ഇതിന് പകരം പുതിയ ഉപഗ്രഹം ഈ വർഷം വിക്ഷേപിക്കാനിരിക്കുകയാണ്. എന്നാൽ 2009 ൽ ഇന്ത്യ വിക്ഷേപിച്ച റിസാറ്റ്-2 ഉപഗ്രഹം ഇന്നും പ്രവർത്തനക്ഷമമാണ് ബാലാകോട്ടിലെ മികച്ച ഉപഗ്രഹ ദൃശ്യങ്ങൾ പകർത്താൻ റിസാറ്റ്-2 ന് സാധിക്കും. ഒരു ലക്ഷ്യസ്ഥാനം കേന്ദ്രീകരിച്ച് ഗുണമേന്മയുള്ള വീഡിയോ ദൃശ്യങ്ങൾ പകർത്താൻ കഴിവുള്ള കാർട്ടോസാറ്റ് ഉപഗ്രങ്ങളും ഇന്ത്യയ്ക്കുണ്ട്. 277 കിലോമീറ്റർ ഉയരത്തിൽ പ്രതിരോധ ഗവേഷണങ്ങൾക്കായി വിക്ഷേപിച്ച ഉപഗ്രഹമാണ് മൈക്രോസാറ്റ്-ആർ. പ്ലാനറ്റ് ലാബ്സിന്റെ പകുതി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഉപഗ്രഹത്തിന് പ്ലാനറ്റ് ലാബിന്റെ ഡോവ് ഉപഗ്രഹ വ്യൂഹത്തേക്കാൾ മികച്ച ഉപഗ്രഹ ചിത്രങ്ങൾ പകർത്താനുള്ള കഴിവുണ്ട്. ഒരു പക്ഷെ കുറഞ്ഞ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഏക ഐഎസ്ആർഒ ഉപഗ്രഹവും ഇത് തന്നെയാവും. ഇതിനെല്ലാം പുറമെ, 2018 ൽ ഐഎസ് ആർഓ വിക്ഷേപിച്ച ഹൈപ്പർ സ്പെക്ട്രൽ ഇമേജിങ് സാറ്റലൈറ്റിന് ഭൂമിയിലുള്ള നിർമിതികൾ ഏത് ലോഹം ഉപയോഗിച്ച് നിർമിച്ചതാണെന്ന് വരെ വേർതിരിച്ചറിയാനുള്ള ശേഷിയുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ഒരു ചിത്രവും ഇന്ത്യൻ ഏജൻസികൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബാലാകോട്ട് ആക്രമണം പരാജയമായിരുന്നുവെന്ന് വാദിക്കുന്ന മാധ്യമ വാർത്തകളും ഭരണ കക്ഷി നേതാക്കളുടെ വൈരുദ്ധ്യം നിറഞ്ഞ അവകാശവാദങ്ങളുമെല്ലാം ജനങ്ങൾക്കിടയിൽ തന്നെ ആശയക്കുഴപ്പം സൃഷ്ടിക്കുമ്പോഴും ഇത്രയേറെ ഉപഗ്രഹങ്ങൾ പകർത്തുന്ന ചിത്രങ്ങൾ നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷനിലെ കംപ്യൂട്ടറിൽ പൂട്ടിവെച്ചിരിക്കുന്നത് എന്തിനാണ് എന്ന ചോദ്യം ഉയരുക സ്വാഭാവികം. കടപ്പാട്: എൻ.ഡി.ടി.വി Content Courtesy:balakot air strike row over satellites india isro not released an image yet
from mathrubhumi.latestnews.rssfeed https://ift.tt/2HhRKZA
via
IFTTT
No comments:
Post a Comment