കൊച്ചി: രണ്ടുതവണ ഹൃദയം മാറ്റിവെച്ച ഗിരീഷിന്റെ പുനർജന്മത്തിന് അഞ്ച് വയസ്സ്. മൂന്നാമത്തെ ഹൃദയവുമായി ജീവിക്കുന്ന ഇന്ത്യയിലെ ആദ്യത്തെയാളാണ് പാലക്കാട്ടുകാരനും വിപ്രോയിൽ ഐ.ടി. വിദഗ്ദ്ധനുമായ ഗിരീഷ് കുമാർ. രണ്ടാമത്തെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞതിന്റെ അഞ്ചാം പിറന്നാൾ ഡോക്ടർമാർക്കൊപ്പം ആഘോഷിക്കാൻ അദ്ദേഹം കൊച്ചിയിലെത്തി. ആഘോഷത്തിന് മധുരമേകാൻ എത്തിയത് നടൻ ജയസൂര്യ. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോ മയോപ്പതിയായിരുന്നു ഗിരീഷിന്റെ അസുഖം. 2013 ജൂണിൽ കൊച്ചി ലിസ്സി ആശുപത്രിയിൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ഹൃദയം മാറ്റിവെച്ചു. കുറച്ചു മാസങ്ങൾക്കു ശേഷം ഇടുപ്പെല്ല് മാറ്റിവെയ്ക്കലും നടത്തി. സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോഴാണ് ഹൃദയ വാൽവിന് അണുബാധയുണ്ടായത്. ഒന്നുകിൽ വാൽവ് മാറ്റിവെയ്ക്കുക, അല്ലെങ്കിൽ വീണ്ടും ഹൃദയം മാറ്റിവെയ്ക്കുക എന്നീ രണ്ടു മാർഗങ്ങളേ മുന്നിലുണ്ടായിരുന്നുള്ളൂ. വാൽവ് മാറ്റിവെച്ചാൽ അണുബാധ ആവർത്തിക്കാനുള്ള സാധ്യത ഏറെയാണ്. മറ്റൊരു ഹൃദയം ലഭിക്കുക എളുപ്പവുമല്ല. 'യോജിക്കുന്ന ഹൃദയം കിട്ടിയാൽ ഞാൻ ഇനിയും റെഡി' എന്നായിരുന്നു ഗിരീഷിന്റെ മറുപടി. പിന്നീട് നടന്നതെല്ലാം ഏതോ വലിയ ശക്തി തിരക്കഥയെഴുതിയതുപോലെയാണെന്ന് ഡോ. ജോസ് ചാക്കോ ഓർക്കുന്നു. ഗിരീഷിനെ വെന്റിലേറ്ററിലേക്ക് മാറ്റിയ ശേഷം എന്തുചെയ്യണമെന്ന് ഒരെത്തുംപിടിയുമില്ലാതിരുന്ന ഡോക്ടർക്ക് സംസ്ഥാന സർക്കാരിന്റെ നെറ്റ്വർക്ക് ഫോർ ഓർഗൻ ഷെയറിങ്ങി (കെ.എൻ.ഒ.എസ്.) ൽ നിന്ന് സന്ദേശമെത്തി. ലേക്ഷോർ ആശുപത്രിയിൽ മസ്തിഷ്കമരണം സംഭവിച്ച ആലപ്പുഴ സ്വദേശിയുടെ ബന്ധുക്കൾ അവയവദാനത്തിന് തയ്യാറാണെന്നായിരുന്നു സന്ദേശം. ഹൃദയം സ്വീകർത്താവിന് അനുയോജ്യമാണെന്ന് പരിശോധനയിൽ കണ്ടെത്തി. പിന്നീട് നടന്നതെല്ലാം മിന്നൽ വേഗത്തിലായിരുന്നു. പത്തു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ ഗിരീഷ് ജീവിതത്തിലേക്ക് തിരിച്ചെത്തി. 2014 മാർച്ച് ആറിനായിരുന്നു അത്. ഗിരീഷിന്റെ ധൈര്യം അവിശ്വസനീയമായിരുന്നെന്ന് ഡോക്ടർമാർ പറയുന്നു. അടുത്തിടെ ഗിരീഷിന്റെ വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയും നടത്തി. സാധാരണ ജീവിതം നയിക്കുകയാണ് ഈ ചെറുപ്പക്കാരൻ ഇപ്പോൾ. വീട്ടിലിരുന്ന് ജോലി ചെയ്യുന്നുണ്ട്. ചികിത്സയ്ക്കുള്ള ചെലവുകൾ ഇങ്ങനെ കണ്ടെത്തും. അവിവാഹിതനാണ്. ലിസ്സി ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജയസൂര്യക്കും ചികിത്സിച്ച ഡോക്ടർമാർക്കുമൊപ്പം കേക്കുമുറിച്ച് ഗിരീഷ് സന്തോഷം പങ്കിട്ടു. ഡോ. റോണി മാത്യു കടവിൽ, ഡോ. ജേക്കബ് എബ്രഹാം, ഡോ. ജോ ജോസഫ്, ഡോ. ഭാസ്കർ രംഗനാഥൻ, ഡോ. ജീവേഷ് ജെ. തോമസ്, ഫാ. ജെറി ഞാളിയത്ത്, ഫാ. അജോ മൂത്തേടൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. content highlights:Girish now lives with a third heart
from mathrubhumi.latestnews.rssfeed https://ift.tt/2TBEyoT
via
IFTTT
No comments:
Post a Comment