കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ ശ്രീകുമാർ മേനോന് തിരിച്ചടി. കേസിൽ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്റെ ആവശ്യം കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. തിരക്കഥ ശ്രീകുമാർ മോനോന് ഉപയോഗിക്കാനാകില്ലെന്ന ഉത്തരവ് കോടതി നിലനിർത്തി. നാലുവർഷം മുമ്പായിരുന്നു എം. ടി വാസുദേവൻ നായർ രണ്ടാമൂഴത്തിന്റെ തിരക്കഥ ശ്രീകുമാർ മേനോന് കൈമാറിയത്. മൂന്നുവർഷത്തേക്കായിരുന്നു കരാർ. ഇക്കാലയളവിനുള്ളിൽ സിനിമ പൂർത്തിയാക്കുമെന്നായിരുന്നു സംവിധായകൻ പറഞ്ഞിരുന്നത്. എന്നാൽ മൂന്നുവർഷത്തിനു ശേഷവും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങിയില്ല. തുടർന്നാണ് തിരക്കഥ തിരികെ നൽകണമെന്ന് എം.ടി ആവശ്യപ്പെടുന്നത്. തുടർന്ന് ഒരു വർഷത്തേക്കു കൂടി കരാർ നീട്ടി നൽകിയെങ്കിലും ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ തുടങ്ങാത്ത സാഹചര്യത്തിലാണ് തിരക്കഥ തിരികെ വേണമെന്ന ആവശ്യവുമായി എം ടി കോടതിയെ സമീപിച്ചത്. മുൻകൂറായി വാങ്ങിയ പണം തിരികെ കൊടുക്കാൻ തയ്യാറാണെന്നും എം.ടി വ്യക്തമാക്കിയിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥയാണ് എം.ടി സംവിധായകന് കൈമാറിയത്. വ്യവസായി ബി. ആർ ഷെട്ടിയായിരുന്നു സിനിമ നിർമിക്കാൻ തയ്യാറായി മുന്നോട്ടുവന്നത്. എന്നാൽ അദ്ദേഹം ഇപ്പോൾ ചിത്രത്തിൽ നിന്ന് പിൻമാറിയെന്നാണ് റിപ്പോർട്ടുകൾ. പ്രധാന കഥാപാത്രമായ ഭീമസേനനെ മോഹൻലാലായിരുന്നു അവതരിപ്പിക്കാനിരുന്നത്. ആയിരം കോടി രൂപ മുടക്കിയാകും സിനിമ നിർമിക്കുകയെന്നും സംവിധായകൻ അവകാശപ്പെട്ടിരുന്നു. Content Highlights: randamoozham script sreekumar menon mt vasudevan nair dispute mohanlal mahabharatham movie
from mathrubhumi.latestnews.rssfeed https://ift.tt/2uc47OQ
via
IFTTT
No comments:
Post a Comment