പൊന്നാനി: എസ്.ഡി.പി.ഐ. നേതാക്കളുമായി മുസ്ലീം ലീഗ് സ്ഥാനാർഥികളും എം.പി.മാരുമായ ഇ.ടി. മുഹമ്മദ് ബഷീറും പി.കെ. കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ച നടത്തിയത് പൊന്നാനിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യവിഷയമാകുന്നു. ലീഗ്-എസ്.ഡി.പി.ഐ. നേതാക്കൾ ഹോട്ടൽമുറിയിലേക്ക് പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങളും വാർത്തകളും പുറത്തുവന്നതോടെ സാമൂഹികമാധ്യമങ്ങളിലടക്കം മുസ്ലീം ലീഗിനെതിരായ പോസ്റ്റുകളും ട്രോളുകളും പ്രചരിക്കുകയാണ്. എസ്.ഡി.പി.ഐ.യുമായി ഒരു ബന്ധവുമില്ലെന്ന് ആവർത്തിച്ച് പറയുന്നതിനിടെയും ഇ.ടിയും പി.കെ. കുഞ്ഞാലിക്കുട്ടിയും എസ്.ഡി.പി.ഐ. നേതാക്കളുമായി എന്തുകാര്യം ചർച്ച ചെയ്യാനാണെന്നാണ് സാമൂഹികമാധ്യമങ്ങളിലെ ചോദ്യം. എന്നാൽ രഹസ്യ ചർച്ചനടത്താനാണെങ്കിൽ സർക്കാർ ഹോട്ടലിൽ നടത്തുമോ, മറ്റെവിടെയെങ്കിലും നടത്തിക്കൂടെ എന്നാണ് ലീഗ് നേതാക്കൾ ചോദിക്കുന്നത്. തന്നെയുമല്ല പി.കെ കുഞ്ഞാലിക്കുട്ടി ഹോട്ടലിലേക്ക് എത്തുകയും കൃത്യം ആറ് മിനിറ്റിനുള്ളിൽ തിരിച്ചുപോകുന്നതും വീഡിയോയിലുണ്ട്. യാദൃച്ഛികമായി എസ്ഡിപിഐ നേതാക്കളെ അവിടെ വച്ച് കണ്ടതാണ് അല്ലാതെ മുൻകൂട്ടി ആസൂത്രണം ചെയ്ത കൂടിക്കാഴ്ചയല്ല എന്നും അവർ വിശദീകരിക്കുന്നു. മുൻകൂട്ടി ഉറപ്പിച്ച ചർച്ചയാണോ അതോ എസ്ഡിപിഐ നേതാക്കളെ കണ്ടതോടെ കുഞ്ഞാലിക്കുട്ടി അധികം തങ്ങാതെ മടങ്ങുകയായിരുന്നോ എന്നും സംശയിക്കപ്പെടുന്നു. അപ്പോഴും കൂടിക്കാഴ്ച എസ്ഡിപിഐ നേതാക്കൾ സ്ഥിരീകരിച്ചതോടെയാണ് ലീഗ് പ്രതിരോധത്തിലായത്. പൊന്നാനി ലോക്സഭ തിരഞ്ഞെടുപ്പ് തന്നെയാണ് ഇത്തരമൊരു രഹസ്യകൂടിക്കാഴ്ചയിലേക്ക് ലീഗിനെ നയിച്ചതെന്നാണ് സൂചന. പൊന്നാനിയിൽ കഴിഞ്ഞതവണ ഭൂരിപക്ഷത്തിൽ വൻ ഇടിവ് സംഭവിച്ചതും ഇത്തവണ പി.വി. അൻവർ എതിരാളിയായെത്തിയതും ലീഗിനെ ആശങ്കയിലാഴ്ത്തയിരുന്നു. ഈ സാഹചര്യത്തിലാണ് പൊന്നാനിയിൽ കഴിഞ്ഞതവണ 25000-ലധികം വോട്ട് നേടിയ എസ്.ഡി.പി.ഐ. നേതാക്കളുമായി ലീഗ് നേതാക്കൾ രഹസ്യകൂടിക്കാഴ്ച നടത്തിയതെന്നതാണ് ശ്രദ്ധേയം. അതിനിടെ എസ്.ഡി.പി.ഐ. നേതാക്കളുമായി ഇത്തരത്തിലുള്ള ചർച്ച നടത്തിയിട്ടില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീർ ആവർത്തിച്ചുപറയുമ്പോൾ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ സംസാരിച്ചെന്നായിരുന്നു എസ്.ഡി.പി.ഐ. നേതാക്കളുടെ പ്രതികരണം. ഇരുവിഭാഗം നേതാക്കളുടെയും വ്യത്യസ്തമായ ഈ പ്രതികരണങ്ങൾ തന്നെയാണ് രാഷ്ട്രീയ എതിരാളികൾ എടുത്തുകാണിക്കുന്നത്. നിലമ്പൂർ എം.എൽ.എ. പി.വി. അൻവർ പൊന്നാനിയിൽ സ്ഥാനാർഥിയായി എത്തിയതോടെ മുസ്ലീംലീഗിനും യു.ഡി.എഫിനും കാര്യങ്ങൾ അത്ര പന്തിയാകില്ലെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. പി.വി. അൻവറിനൊപ്പം വി. അബ്ദുറഹിമാൻ എം.എൽ.എ., നിയമസഭ തിരഞ്ഞെടുപ്പിൽ പി.കെ. അബ്ദുറബ്ബിനെ വിറപ്പിച്ച നിയാസ് പുളിക്കലകത്ത് തുടങ്ങിയ നേതാക്കളും പ്രചാരണത്തിൽ സജീവമായതോടെ ലീഗ് കേന്ദ്രങ്ങളിൽ ആശങ്ക വർധിക്കുകയും ചെയ്തു. ഇതിനിടെ മണ്ഡലത്തിൽ നിലനിൽക്കുന്ന ലീഗ്-കോൺഗ്രസ് തർക്കങ്ങളും അൻവറിന് അനുകൂലമാകുമെന്നും യു.ഡി.എഫ്. കേന്ദ്രങ്ങൾ ഭയപ്പെടുന്നു. കഴിഞ്ഞദിവസം പി.വി. അൻവറുമായി ഡി.സി.സി. നേതാവ് കൂടിക്കാഴ്ച നടത്തിയത് യു.ഡി.എഫിനുള്ളിൽ വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ഇത്തരത്തിൽ കോൺഗ്രസിൽനിന്ന് വിമതശല്യം ഉണ്ടാകാതിരിക്കാൻ മുസ്ലീംലീഗ് നേതൃത്വവും അണികളും ജാഗ്രത പാലിക്കുന്നതിനിടെയാണ് ഇടിത്തീപ്പോലെ കൊണ്ടോട്ടിയിലെ രഹസ്യ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നത്. കൊണ്ടോട്ടി കെ.ടി.ഡി.സി. ഹോട്ടലിൽ എന്താണ് സംഭവിച്ചതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും അണികളോടും വോട്ടർമാരോടും വിശദീകരിക്കേണ്ടിവരുമെന്ന് തീർച്ചയാണ്. അതിനിടെ എസ്.ഡി.പി.ഐക്കെതിരേ നിരന്തരം രംഗത്തുവരുന്ന കെ.എം. ഷാജിയും ഈ സംഭവത്തിൽ എങ്ങനെ പ്രതികരിക്കുമെന്നതും രാഷ്ട്രീയലോകം ഉറ്റുനോക്കുന്നു. ലീഗ്-എസ്.ഡി.പി.ഐ. കൂടിക്കാഴ്ചയുടെ വാർത്തകൾ പുറത്തുവന്നതോടെ മുസ്ലീംലീഗിനെതിരായ ശക്തമായ പ്രചാരണായുധമാണ് സി.പി.എമ്മിന് ലഭിച്ചിരിക്കുന്നത്. വരുംദിവസങ്ങളിൽ പൊന്നാനിയിൽ സി.പി.എം. ഉന്നയിക്കുന്ന പ്രധാന രാഷ്ട്രീയ വിഷയവും ഇതുതന്നെയായിരിക്കും. Content Highlights:sdpi muslim league leaders secret meeting in kondotty ktdc hotel, ldf allegations and campaign against iuml in ponnani
from mathrubhumi.latestnews.rssfeed https://ift.tt/2FduFpm
via
IFTTT
No comments:
Post a Comment