തിരുവനന്തപുരം: കര്‍ഷകരുടെ എല്ലാ വായ്പകള്‍ക്കും നല്‍കിയിരിക്കുന്ന മോറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കര്‍ഷകരുടെ എല്ലാ വായ്പകള്‍ക്കും മോറട്ടോറിയം നല്‍കും. പ്രളത്തില്‍ വിള നശിച്ച എല്ലാ കര്‍ഷകര്‍ക്കും നഷ്ടപരിഹാരം നല്‍കും. ഓരോ വിളയുടെയും നഷ്ടപരിഹാരം ഇരട്ടിയാക്കാനും സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനു ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. അതേസമയം, സ്വകാര്യ പണമിടപാട് സ്വാപനങ്ങളില്‍ നിന്നുള്ള വായ്പകളുടെ കാര്യത്തില്‍ ഇപ്പോള്‍ സര്‍ക്കാരിന് ഇടപെടാനാവില്ലെന്നാണ് നിലപാട്.
കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടി ഉണ്ടാകും. ഇടുക്കി, വയനാട് ജില്ലകള്‍ക്കും കുട്ടനാടിനും പ്രത്യേക പാക്കേജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ഇടപെടലും മുന്‍പ് ഉണ്ടായിരുന്നു. ഇതിനു പുറമേയാണ് ഇന്നത്തെ നടപടി.
പൊതു മേഖല, വാണിജ്യ, സഹകരണ ബാങ്കുകളില്‍ നിന്നുള്ള വായ്പകളുടെ ജപ്തി നടപടികളിലെ മോറട്ടോറിയം ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. കര്‍ഷകര്‍ എടുത്തിട്ടുള്ള എല്ലാ വായ്പകള്‍ക്കും ഇത് ബാധകമായിരിക്കും. വയനാട് ജില്ലയിലെ 2014 മാര്‍ച്ച് 31 വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കും മറ്റ് ജില്ലകള്‍ക്കും 2011 വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കുമാണ് ഇതുവരെ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇത് എല്ലാ ജില്ലാകളിലും 2014 മാര്‍ച്ച് 31 വരെയാക്കി.
ഇടുക്കിയിലും വയനാട്ടിലും 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്ക് കടാശ്വാസം നല്‍കും. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ കടാശ്വാസമായി 50000 രൂപ നല്‍കുന്ന വായ്പ പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കും. പുതുതായി എടുക്കുന്ന വായ്പകള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കടാശ്വാസം നല്‍കും.
കാര്‍ഷിക കടാശ്വാസ പദ്ധതിയില്‍ വാണിജ്യ ബാങ്കുകളെ ഉള്‍പ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി കൃഷി വകുപ്പിനെ ചുമതലപ്പെടുത്തി. പ്രകൃതിക്ഷോഭം നഷ്ടപരിഹാരത്തിന് 85 കോടി ഉടന്‍ അനുവദിക്കും. 54 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും. വിളനാശം മൂലമുള്ള നഷ്ടത്തിനുള്ള ധനസഹായം ചില വിളകള്‍ക്ക് നിലവിലുള്ള തുകയുടെ 100 ശതമാനമാക്കും. കായ്ഫലമുള്ളതിനും ഇല്ലാത്തതിനും ഇരട്ടിയാക്കി നല്‍കും. ഏലത്തിന് ഹെക്ടറിനുള്ള ധനസഹായം 25,000 ആകും.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് രൂപീകരിക്കുന്നതില്‍ സംവരണം രണ്ട് വിഭാഗങ്ങളില്‍ കൂടി ഏര്‍പ്പെടുത്തും. ഇതിനായി വിശേഷാല്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി പുതിയ വിജ്ഞാപനമിറക്കും. ഡയറക്ട് റിക്രൂട്ട്‌മെന്റ് വഴി എല്ലാവര്‍ക്കും സംവരണം ലഭിക്കും. മുന്നോക്ക വിഭാഗത്തിലെ പിന്നോക്കകാര്‍ക്ക് സംവരണം നല്‍കാന്‍ സംസ്ഥാനത്തിന് വ്യവസ്ഥകള്‍ നിര്‍മ്മിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക പിന്നോക്കാവസ്ഥയുടെ മാനദണ്ഡം നിശ്ചയിക്കാന്‍ കമ്മീഷനെ നിയോഗിച്ചു. റിട്ട.ജില്ല ജഡ്ജി ശശിധരന്‍ നായരും അഡ്വ.രാജഗോപാലന്‍ നായരും കമ്മീഷന്‍ അംഗങ്ങളാണ്. മൂന്നു മാസത്തിനകം ശിപാര്‍ശകള്‍ സമര്‍പ്പിച്ച് തീരുമാനമെടുക്കണം.
മുന്നോക്ക വിഭാഗത്തിലെ പിന്നോക്ക കോര്‍പറേഷന്‍ പുനഃസംഘടിപ്പിച്ചു. റിട്ട. ജസ്റ്റീസ് എം.ആര്‍ ഹരിഹരന്‍ നായര്‍ അധ്യക്ഷനായുള്ള മൂന്നംഗ കമ്മീഷനെയാണ് നിയമിച്ചിരിക്കുന്നത്.
പുതിയ കേരള നിര്‍മ്മിതിക്ക് 32,000 കോടി രൂപ ആവശ്യമായി വരുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റീബീല്‍ഡ് കേരള പദ്ധതിക്കായി ലോകബാങ്കിന്റെ ആദ്യ വികസന വായ്പയായി 3500 കോടി രൂപ സ്വീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 70ഃ30 എന്ന നിലയിലാണ് വായ്പ സ്വീകരിക്കുക. ജൂണ്‍-ജൂലൈ മാസത്തോടെ വായ്പ ലഭ്യമാക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. 11 വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന റീബില്‍ഡ് കേരള പദ്ധതി രേഖ സമര്‍പ്പിച്ചു. ഇന്ന് വൈകിട്ട് രേഖ വിലയിരുത്തും. ഇതിനായവശ്യമായ അംഗീകാരത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
പുറമ്പോക്കില്‍ താമസിക്കുന്ന പ്രളയബാധിതര്‍ക്ക് താമസിക്കുന്ന ബ്ലോക്കില്‍ തന്നെ ഭൂമി ലഭ്യമായാല്‍ ചുരുങ്ങിയത് മൂന്നുസെന്റോ പരമാവധി അഞ്ച് സെന്റോ അനുവദിക്കാനും ഇതില്‍ വീട് വയ്ക്കുന്നതിനായി 4 ലക്ഷം രൂപ വരെ അനുവദിക്കാനും തീരുമാനിച്ചു. സര്‍ക്കാര്‍ ഭൂമി ഇല്ലെങ്കില്‍ ഭൂമി വാങ്ങാന്‍ ആറു ലക്ഷവും വീട് വയ്ക്കാന്‍ 4 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും.
തിരുവനന്തപുരം മണക്കാട് ബണ്ട് പുറമ്പോക്കില്‍ താമസിക്കുന്ന 75 കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചുനല്‍കാന്‍ തീരുമാനിച്ചു.
ഓഖി ദുരിത ബാധിതരായ മത്സ്യതൊഴിലാളികള്‍ക്ക് 120 എഫ്.ആര്‍.ബി ബോട്ട് വാങ്ങുന്നതിന് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഓഖി ഫണ്ടില്‍ നിന്ന് നല്‍കും. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ ജീവിതം പുനസ്ഥാപിക്കുന്നതിന് 4 കോടി മുടക്കി ഭക്ഷ്യസംസ്‌കരണ യൂണിറ്റും വിവതരണ യൂണിറ്റും സ്ഥാപിക്കും. ഓഖി ഫണ്ടില്‍ നന്നും നല്‍കും.
കൃഷിക്ക് യോഗ്യമല്ലാത്ത ഭൂമിയില്‍ ജിയോളജിസ്റ്റും വില്ലേജ് ഓഫീസറും നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം ജില്ലാ കലക്ടര്‍മാര്‍ അനുമതി നല്‍കിയാല്‍ ക്വാറി ഖനനത്തിന് അനുമതി നല്‍കാം. പോലീസ് ഡ്രൈവര്‍, കോണ്‍സ്റ്റബിള്‍ എന്നിവരുടെ പ്രൊമോഷനും അംഗീകാരമായി.
from mangalam.com https://ift.tt/2ITbS6R
via IFTTT
No comments:
Post a Comment