ന്യൂഡൽഹി: സ്ഥാനാർഥികൾക്കും വോട്ടർമാർക്കും ശ്രദ്ധിക്കാൻ ഒട്ടേറെ പുതിയ കാര്യങ്ങളുണ്ട് ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ. മുഴുവൻ പോളിങ് സ്റ്റേഷനുകളിലും വി.വി.പാറ്റ് യന്ത്രം ഘടിപ്പിച്ച വോട്ടിങ് യന്ത്രം ഉപയോഗിക്കുന്ന ആദ്യ പൊതു തിരഞ്ഞെടുപ്പാണിത്. ഫോട്ടോപതിച്ച തിരിച്ചറിയൽ കാർഡില്ലാതെ, വോട്ടർ സ്ലിപ്പ് മാത്രം കൊണ്ടുവരുന്നവർക്ക് വോട്ടുചെയ്യാനാകില്ല. സ്ഥാനാർഥികൾ അഞ്ചുവർഷത്തെ ആദായനികുതി വിവരങ്ങൾ നാമനിർദേശപത്രികയ്ക്കൊപ്പം സമർപ്പിക്കണം. സ്ഥാനാർഥികൾ വിദേശനിക്ഷേപത്തിന്റെ വിവരംകൂടി വെളിപ്പെടുത്തണമെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. കടുപ്പമായി ഫോം 26 സ്ഥാനാർഥികൾ അവരുടെ കഴിഞ്ഞ അഞ്ചുവർഷത്തെ ആദായനികുതി റിട്ടേൺ വിവരം നൽകണം. മുമ്പ് അവസാന ഒരുവർഷത്തേത് നൽകിയാൽ മതിയായിരുന്നു. സ്ഥാനാർഥിയുടെയും ജീവിതപങ്കാളിയുടെയും ആശ്രിതരുടെയും അഞ്ചുവർഷത്തെ ആദായനികുതി വിവരം സമർപ്പിക്കണം. മാത്രവുമല്ല, വിദേശബാങ്കുകളിലും വിദേശ സ്ഥാപനങ്ങളിലുമുള്ള നിക്ഷേപത്തിന്റെയും ബാധ്യതകളുടെയും വിവരവും ഫോം 26-ൽ ഉൾപ്പെടുത്തണം. സ്ഥാനാർഥിയുടെ ആസ്തികൾ, ബാധ്യതകൾ, വിദ്യാഭ്യാസയോഗ്യത, ക്രിമിനൽ പശ്ചാത്തലം തുടങ്ങിയവ രേഖപ്പെടുത്തുന്ന ഫോം 26-ൽ അപൂർണമായ വിവരങ്ങളാണ് നൽകിയതെങ്കിൽ നാമനിർദേശപത്രിക തള്ളും. ജയിച്ച സ്ഥാനാർഥി തെറ്റായ വിവരം നൽകിയതായി കണ്ടെത്തിയാൽ തിരഞ്ഞെടുപ്പ് റദ്ദാക്കാം. ഓൺലൈൻ പ്രചാരണത്തിനും പെരുമാറ്റച്ചട്ടം പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങളെ തോന്നിയതുപോലെ ഉപയോഗിക്കാനാവില്ല. നിയന്ത്രണമുണ്ടാകും. സ്ഥാനാർഥികൾ തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ (ഫെയ്സ്ബുക്ക്, ട്വിറ്റർ) ഏതെല്ലാമെന്ന് അറിയിക്കണം. ഓൺലൈനിൽ പരസ്യം നൽകുന്നതിന് പി. സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കണം. സാമൂഹികമാധ്യമങ്ങളിൽ നൽകുന്ന പരസ്യങ്ങൾക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാണ്. മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി അംഗീകരിച്ച രാഷ്ട്രീയപരസ്യങ്ങൾമാത്രമേ നൽകൂവെന്ന് ഫെയ്സ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ, യൂട്യൂബ് എന്നിവ ഉറപ്പുനൽകിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ഇത് നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കും. എല്ലായിടത്തും വി.വി.പാറ്റ് രാജ്യത്തെ മുഴുവൻ പോളിങ് സ്റ്റേഷനുകളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്കൊപ്പം വി.വി.പാറ്റ് (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ) മെഷീൻ ഘടിപ്പിക്കും. വോട്ട് നൽകിയസ്ഥാനാർഥിക്ക് തന്നെയാണോ അത് ലഭിച്ചിരിക്കുന്നതെന്ന് സ്ലിപ്പിൽ കണ്ട് ബോധ്യപ്പെടാം. വോട്ട് ചെയ്തയുടനെ വി.വി.പാറ്റ് മെഷീനിൽ സ്ലിപ് കാണാം. ഏഴ് സെക്കൻഡ് സമയം സ്ലിപ്പ് കാണാവുന്നതാണ്. തുടർന്ന് അത് മുറിഞ്ഞ് മറ്റൊരു പെട്ടിയിലേക്ക് വീഴും. വോട്ടർക്ക് ഈ സ്ലിപ് കൈയിലെടുക്കാനാവില്ല. ഓരോ നിയമസഭാ മണ്ഡലത്തിലെയും ഒരു പോളിങ് സ്റ്റേഷനിലെ സ്ലിപ്പുകൾമാത്രം എണ്ണിനോക്കും. ഏതുസ്റ്റേഷനിലേതാണ് എണ്ണുകയെന്ന് നറുക്കെടുത്ത് തീരുമാനിക്കും. തിരഞ്ഞെടുപ്പുഫലം സംബന്ധിച്ച് സ്ഥാനാർഥികൾ പരാതിപ്പെട്ടാൽ ആ മണ്ഡലത്തിലെ സ്ലിപ്പുകൾ എണ്ണുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കും. വോട്ടർ സ്ലിപ്പ് പോരാ, തിരിച്ചറിയൽ കാർഡ്തന്നെ വേണം ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ഫോട്ടോ പതിച്ച വോട്ടർസ്ലിപ്പുമാത്രം പോരാ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ് വേണം. അതില്ലാത്തവർക്ക് ആധാർ, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, പാൻകാർഡ്, ഫോട്ടോ പതിച്ച ബാങ്ക്/ പോസ്റ്റോഫീസ് പാസ്ബുക്ക്, രജിസ്ട്രാർ ജനറൽ നൽകുന്ന സ്മാർട്ട് കാർഡ് തുടങ്ങിയ 11 രേഖകൾ ഉപയോഗിക്കാം. മറ്റൊരു മണ്ഡലത്തിലെ വിലാസമുള്ള തിരിച്ചറിയൽ കാർഡ് കൊണ്ടും വോട്ട് ചെയ്യാവുന്നതാണ്. എന്നാൽ, വോട്ടുചെയ്യാൻ പോകുന്ന പോളിങ് സ്റ്റേഷനിലെ വോട്ടർ പട്ടികയിൽ പേരുണ്ടാകണം. പ്രവാസികൾ ഇനിയും കാത്തിരിക്കണം വിവിധ രാജ്യങ്ങളിലായി 3.10 കോടി പ്രവാസി ഇന്ത്യക്കാരുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. പ്രവാസികൾക്ക് ഓൺലൈനായി വോട്ട് ചെയ്യാൻ ഇത്തവണയും അവസരമില്ല. ജനപ്രാതിനിധ്യനിയമത്തിൽ ഭേദഗതി വരുത്തിയാലേ അത് സാധ്യമാകൂ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിദഗ്ധസമിതി ഇ-വോട്ടിനെ അംഗീകരിച്ചില്ല. പകരം മുക്ത്യാർ വോട്ട് (പകരക്കാരനെവെച്ച് വോട്ട് ചെയ്യിക്കുന്നത്) അംഗീകരിച്ചിരുന്നു. എന്നാൽ, മുക്ത്യാർ വോട്ടിനുള്ള ബില്ല് ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭ പാസാക്കിയിട്ടില്ല. Content Highlights:loksabha election 2019; instruction for candidates and voters
from mathrubhumi.latestnews.rssfeed https://ift.tt/2VQQJf8
via
IFTTT
No comments:
Post a Comment