കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നാംസീറ്റ് വിഷയത്തിൽ ലീഗ്-കോൺഗ്രസ് നിർണായക ഉഭയകക്ഷി ചർച്ച വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട്ട് നടക്കും. ലീഗ് മൂന്നാംസീറ്റെന്ന ആവശ്യത്തിൽ നിന്ന് അൽപ്പം പിന്നോട്ട് പോയിട്ടുണ്ടെങ്കിലും പ്രതീക്ഷയോടെ തന്നെയാണ് ഉഭയകക്ഷി ചർച്ചയെ നേതൃത്വം കാണുന്നത്. മൂന്നാം സീറ്റെന്ന ആവശ്യത്തിന് പകരം കോൺഗ്രസ് മറ്റ് ചില ബദൽ നിർദേശങ്ങൾ നേതൃത്വത്തിന് മുന്നോട്ട് വെക്കുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ ഇത് അംഗീകരിച്ച് മുന്നോട്ട് പോവുക എന്നതായിരിക്കും ഇനി ലീഗ് നേതൃത്വത്തിന് മുന്നിലെ ഏക വഴി. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നടക്കുന്ന ചർച്ചയിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, കെ.പി.എ മജീദ് എന്നിവരാണ് പങ്കെടുക്കുന്നത്. സീറ്റ് ചർച്ചയുടെ ആദ്യ ഘട്ടം മുതൽ മൂന്നാം സീറ്റെന്ന് ആവശ്യത്തിൽ ലീഗ് നേതൃത്വം ഉറച്ച നിലപാടിലായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ പുതിയൊരു സീറ്റ് വിട്ട് നൽകാൻ കഴിയാത്ത അവസ്ഥ കോൺഗ്രസ് നേതൃത്വം ലീഗിനെ അറിയിക്കുകയായിരുന്നു. സമസ്ത അടക്കമുള്ള സാമുദായിക സംഘടനകൾ മൂന്നാം സീറ്റിനായി ലീഗിന് വേണ്ടി സമ്മർദം ചെലുത്തുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ചത്തെ ചർച്ച നിർണായകമാവും. നിലവിൽ ഇ.ടി മുഹമ്മദ് ബഷീറും, പി.കെ കുഞ്ഞാലിക്കുട്ടിയുമാണ് ലീഗിന്റെ എം.പിമാർ. ഇവർ തന്നെ ഇത്തവണയും ജനവിധി തേടുമെന്നാണ് അറിയുന്നത്. മൂന്നാം സീറ്റ് തങ്ങൾക്ക് ലഭിക്കില്ലെന്ന് ലീഗിന് ഏകദേശം ഉറപ്പായിട്ടുണ്ട്. എങ്കിലും അണികൾക്കിടയിൽ മൂന്നാം സീറ്റിനായി അവസാന ഘട്ടം വരെ നിലവയുറപ്പിച്ചു എന്ന പ്രതീതിയുണ്ടക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. ലീഗുമായുള്ള ചർച്ച കഴിഞ്ഞ് കേരള കോൺഗ്രസുമായുള്ള ചർച്ചയ്ക്കും ശേഷമായിരിക്കും അവസാനഘട്ട പ്രഖ്യാപനം. പി.ജെ ജോസഫ് ഇടഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ ജോസഫിനെ എങ്ങനെ വരുതിയിലാക്കും എന്നതാണ് കോൺഗ്രസിന് മുന്നിലെ പ്രധാന വെല്ലുവിളി. സീറ്റ് നൽകിയില്ലെങ്കിൽ മുന്നണി മാറ്റത്തിന് വരെ സാധ്യതയുണ്ടെന്നിരിക്കെ ഏറെ ജാഗ്രതയോടെയാണ് കോൺഗ്രസ് ഈ നീക്കത്തെ കാണുന്നത്. Content Highlights:League Congress Election Discussion At Kozhikode
from mathrubhumi.latestnews.rssfeed https://ift.tt/2IKSY1F
via
IFTTT
No comments:
Post a Comment