തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചാൽ റിസോർട്ട് മുതലാളിമാർക്ക് ലക്കിയടിച്ചെന്നാണ് കോൺഗ്രസിനെ പരിഹസിച്ച് കൊണ്ട് സിപിഎം നേതാക്കൾ പ്രസംഗിക്കാറുള്ളത്. ബിജെപിയുടെ റാഞ്ചലിൽ നിന്ന് രക്ഷനേടാൻ ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളിൽ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലൊളിപ്പിക്കേണ്ടി വന്നതിനെ പരിഹസിച്ച് കൊണ്ടാണ് സിപിഎം നേതാക്കളുടെ ഇത്തരത്തിലുള്ള പ്രസംഗം. ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ഇത്തവണത്തെ ഏറ്റവും വലിയ പ്രചാരണ ആയുധവും ഇതുതന്നെയാണ്. ഇതിന് കൂടുതൽ ബലം നൽകുന്നതാണ് ടോം വടക്കന്റെ ബിജെപി പ്രവേശനം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിൽ സന്ദർശനം നടത്തുന്നതിനിടെയാണ് സംസ്ഥാനത്തെ ഒരു നേതാവിനെ പാളയത്തിലെത്തിക്കാൻ സാധിച്ചതെന്നത് ബിജെപിക്കും നേട്ടമായി. രാഹുൽ ഗാന്ധി സന്ദർശനം നടത്തുന്നതിനിടെ അവിടങ്ങളിൽ നിന്ന് കോൺഗ്രസ് നേതാക്കളെ ചാടിക്കുക എന്നത് ബിജെപിയുടെ ഒരു തിരഞ്ഞെടുപ്പ് തന്ത്രമായി വേണം കരുതാൻ. ഗുജറാത്തിൽ എഐസിസി പ്രവർത്ത സമിതി യോഗം നടക്കുന്നതിനടയിലും എംഎൽഎമാരെ ബിജെപി ചാക്കിട്ട് പിടിച്ചു. ഒരു മാസത്തനിടയിൽ അഞ്ച് കോൺഗ്രസ് എംഎൽഎമാരെയാണ് ബിജെപി ഗുജറാത്തിൽ നിന്ന് മാത്രം ചാടിച്ചത്. കർണാടകയിൽ ഓപ്പറേഷൻ ലോട്ടസ് തത്കാലം ഒന്നു ഒതുങ്ങിയെങ്കിലും എംഎൽഎമാർ ഇപ്പോഴും നിരീക്ഷണത്തിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 22 സീറ്റുകൾ നേടുകയാണെങ്കിൽ 24 മണിക്കൂറിനുള്ളിൽ സർക്കാർ രൂപീകരിക്കുമെന്നാണ് ബി.എസ്.യദ്യൂരപ്പയുടെ മുന്നറിയിപ്പ്. ഒരു കോൺഗ്രസ് വിമത എംഎൽഎ ഇതിനോടകം ബിജെപിയിൽ ചേരുകയും ചെയ്തു. മകന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിൽ പ്രതിപക്ഷനേതാവ് തന്നെ ബിജെപിയിൽ ചേരാനിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ആദ്യ പടിയായി മകൻ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിട്ടുമുണ്ട്. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ജനപ്രതിനിധികൾക്കൊപ്പം കഴിഞ്ഞ ദിവസം ഒരോ കോൺഗ്രസ്, സിപിഎം എംഎൽഎമാർ ബിജെപിയിലെത്തിയിട്ടുണ്ട്. കേരളത്തിലെ സിപിഎമ്മുകാർക്കിടയിൽ പിടിച്ച് നിൽക്കാൻ കോൺഗ്രസുകാർക്ക് ഒരു ആയുധമായിരുന്നു ബംഗാളിലെ സിപിഎം എംഎൽഎയുടെ ബിജെപിയിലേക്കുള്ള ചുവടുമാറ്റം. എന്നാൽ ഇന്ന് ടോം വടക്കൻ ബിജെപിയിൽ ചേർന്നത് കേരളത്തിലെ കോൺഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുന്നു. തൃശൂരിൽ മത്സരിക്കാൻ രണ്ടു തവണയാണ് പരിശ്രമിച്ചതാണ് ടോം വടക്കൻ. കേരളത്തിലെ നേതാക്കളുമായി വലിയ സുഖത്തിലല്ലാതിരുന്ന വടക്കൻ ഡൽഹി കേന്ദ്രീകരിച്ചായിരുന്നു കരുനീക്കങ്ങൾ നടത്തിയിരുന്നത്. രാഹുൽ നേതൃത്വനിരയിലേക്ക് എത്തിയതോടെ വടക്കന് ഹൈക്കമാൻഡിൽ കാര്യമായ സ്വാധീനമില്ലാതായിരുന്നു. ഇത്തവണ സാധ്യതാ പട്ടികയിൽ പോലും ഇടംലഭിക്കാതെ പോയതോടെ പാർട്ടി പൂർണ്ണമായും തഴഞ്ഞെന്ന് അദ്ദേഹത്തിന് മനസ്സിലായി. ബിജെപിയിൽ ചേർന്നതോടെ തൃശൂരിൽ മത്സരിക്കാനുള്ള തന്റെ പഴയ ആഗ്രഹം താമരയിലൂടെ സഫലമാക്കാനാകുമെന്നാണ് വടക്കൻ കരുതുന്നത്. അതേ സമയം വടക്കനെ തൃശൂരിൽ മത്സരിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചാൽ സംസ്ഥാനത്തെ പാർട്ടിയിൽ ഇത് വലിയ പൊട്ടിത്തെറിക്കിടയാക്കും. ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന തൃശൂരിൽ തുഷാർ വെള്ളാപ്പള്ളി മത്സരിച്ചില്ലെങ്കിൽ കെ.സുരേന്ദ്രനെ മത്സരിപ്പിക്കാനായിരുന്നു പാർട്ടിയുടെ തീരുമാനം. സാധ്യതയുള്ള ഒരു മണ്ഡലം കേരളത്തിൽ കാര്യമായ സ്വാധീനമില്ലാത്ത ഒരാൾക്ക് നൽകുന്നത് അത്മഹത്യാപരമായിരിക്കുമെന്നും ചില പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ടോം വടക്കനെപാർട്ടിയിലെത്തിക്കാനായത് താത്ക്കാലികമായി പാർട്ടിക്ക് ഒരു നേട്ടമുണ്ടാക്കുമെങ്കിലും തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുന്നതിനോട് പ്രവർത്തകർക്കും താത്പര്യമില്ലെന്നാണ് റിപ്പോർട്ട്. Content Highlights:Congresss Tom Vadakkan Joins BJP-cpm use election campaign
from mathrubhumi.latestnews.rssfeed https://ift.tt/2F3hAO7
via
IFTTT
No comments:
Post a Comment