കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് അകമ്പടിപോയ സിറ്റിട്രാഫിക്കിലെ പോലീസ് ജീപ്പ് അപകടത്തിൽപ്പെട്ടു. ഇതേവാഹനം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ മറികടന്ന് രണ്ടാമതും അകമ്പടി പോകാൻ ശ്രമിച്ചു. സംഭവത്തിൽ സിറ്റിട്രാഫിക് എസ്.ഐ.ക്കും പോലീസ് ഡ്രൈവർക്കുമെതിരേ നടപടിക്ക് ഡി.ജി.പിയുടെ ഓഫീസിൽ നിന്നും നിർദേശിച്ചു.അമിത വേഗത്തിലെത്തി വാഹനവ്യൂഹത്തിൽ വീണ്ടും കയറാൻ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ വാഹനം അപകടത്തിൽ അകപ്പെടുമായിരുന്നുവെന്ന വിലയിരുത്തലിലാണ് നടപടിക്ക് ശുപാർശ ചെയ്തത് എന്നറിയുന്നു.അശ്രദ്ധയോടെ വാഹനമോടിച്ചതിന് ഡ്രൈവർക്കും നിർദേശം നൽകിയതിന് എസ്.ഐ.ക്കുമെതിരേയാണ് നടപടി വരുന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല. കോഴിക്കോട് സിറ്റിട്രാഫിക് എസ്.ഐ.യും പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹകസമിതി അംഗവുമായ പി.കെ. ബാബുരാജ്, സിറ്റി ട്രാഫിക് പോലീസ് ഡ്രൈവർ അജിത്ത് എന്നിവർക്കെതിരേയാണ് ശിക്ഷാനടപടി വരുന്നത്. സിറ്റി ഡെപ്യൂട്ടി കമ്മിഷണർ എ.കെ. ജമാലുദ്ദീൻ, സിറ്റി ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ പി.ടി. വാസുദേവൻ എന്നിവരോട് സംഭവം സംബന്ധിച്ച് സിറ്റിപോലീസ് ചീഫ് എ.വി. ജോർജ് വിശദീകരണം തേടി. ഇതിന്റെ അടിസ്ഥാനത്തിൽ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശനോട് പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകാനും നിർദേശിച്ചു. റിപ്പോർട്ടിനെ തുടർന്നാണ് എസ്.ഐ.ക്കും പോലീസ് ഡ്രൈവർക്കുമെതിരേ നടപടിയെടുക്കാൻ തീരുമാനിച്ചത്. അന്വേഷണം തുടരുകയാണെന്ന് സിറ്റി പോലീസ് ചീഫ് എ.വി. ജോർജ് 'മാതൃഭൂമി'യോട് പറഞ്ഞു. ശനിയാഴ്ച രാവിലെ പത്തിനാണ് സംഭവം. മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിൽ നിന്ന് ടാഗോർ ഹാളിലേക്ക് പോവുകയായിരുന്നു. കനകാലയ ബാങ്കിന് സമീപത്ത് സ്വകാര്യ ബസിനെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ മറികടക്കാൻ ശ്രമിച്ചു. ഇതിനിടയിൽ എതിരേവന്ന ഒരു കാർ അകമ്പടി പോകുന്ന പോലീസ് ജീപ്പിന്റെ മുന്നിൽപ്പെട്ടു. കാറുമായി ഇടിക്കുന്നത് ഒഴിവാക്കാൻ പോലീസ് ജീപ്പ് വശത്തേക്ക് വെട്ടിച്ചു. ഇതോടെ കാറിന്റെ മുൻവശം ജീപ്പിന്റെ പിന്നിലെ സിഗ്നൽലൈറ്റിൽ ഇടിച്ചു. വാഹനവ്യൂഹത്തിന് അകമ്പടിപോയ പോലീസ് ജീപ്പ് റോഡരികിൽ മാറ്റി നിർത്തി. ടാഗോർ ഹാളിലെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടയിൽ ജീപ്പിന് കാര്യമായ തകരാറില്ലെങ്കിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി തുടരാൻ സിറ്റിപോലീസ് കൺട്രോൾ റൂമിൽ നിന്ന് നിർദേശം കിട്ടി. ഇതോടെ ജീപ്പ് നടക്കാവിൽനിന്ന് നേരെ ടാഗോർ ഹാളിലേക്ക് പോയി. ഇതിനിടയിൽ മുഖ്യമന്ത്രി ടാഗോർ ഹാളിലെ പരിപാടി കഴിഞ്ഞ് സി.എച്ച്. മേൽപ്പാലത്തിലെത്തിയിരുന്നു. രണ്ടാമത്തെ പരിപാടി രാജാജി റോഡിലെ കെ.പി. കേശവമേനോൻ ഹാളിലായിരുന്നു. മേൽപ്പാലത്തിന് മുകളിലെത്തിയപ്പോൾ മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിലേക്ക് പോകാൻ തീരുമാനിച്ചു. ഇതോടെ മുഖ്യമന്ത്രിയുടെ കാറും വാഹനവ്യൂഹവും വേഗതകുറച്ച് മേൽപ്പാലത്തിനടിയിലൂടെ കണ്ണൂർ റോഡിലേക്ക് കടന്നു. അകമ്പടിയുടെ ഭാഗമായി, അപകടത്തിൽപ്പെട്ട പോലീസ് ജീപ്പ് സി.എച്ച്. ഓവർബ്രിഡ്ജ് വഴി മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്കെത്താനുള്ള ശ്രമമായി. ഇസെഡ് പ്ലസ് കാറ്റഗറിയിൽപ്പെട്ട സുരക്ഷാസന്നാഹമുള്ള മുഖ്യമന്ത്രിയുടെ കാറിന് നേരെ അഭിമുഖമായി അതിവേഗത്തിൽ മേൽപ്പാലത്തിന് കീഴെ വളവിൽ വെച്ച് പോലീസ് ജീപ്പ് വാഹനവ്യൂഹത്തിലേക്ക് കയറി. ഇതോടെ ഇന്റലിജന്റ്സ് വിഭാഗം തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തേക്ക് വിവരം അറിയിച്ചു. തുടർന്ന് ഉടനടി അന്വേഷണം നടത്തി പോലീസുകാർക്കെതിരേ നടപടിയെടുക്കാൻ സിറ്റി പോലീസ് ചീഫിന് ഡി.ജി.പി.യുടെ ഓഫീസിൽ നിന്ന് നിർദേശവുമെത്തി. അപകടത്തിനിടയാക്കിയ സ്വകാര്യ കാർഡ്രൈവർക്കെതിരേ അശ്രദ്ധമായും അതിവേഗത്തിലും വാഹനമോടിച്ചതിന് നടക്കാവ് പോലീസ് കേസെടുക്കുകയും ചെയ്തു. Content highlights: Escort vehicle hit a car and continued in Kerala CMs convoy
from mathrubhumi.latestnews.rssfeed https://ift.tt/2EMkHK7
via
IFTTT
No comments:
Post a Comment