ബംഗാളിൽ എല്ലാം മാറുകയാണ്. ന്യൂനപക്ഷ-ഭൂരിപക്ഷ ധ്രുവീകരണത്തിന്റെ രാഷ്ട്രീയത്തിനും ജാതിപ്രീണനത്തിനുമൊക്കെ മറ്റെവിടെയുമെന്നപോലെ ബംഗാളും വീണ്ടും വഴങ്ങുകയാണ്. സിംഗൂരിന്റെയും നന്ദിഗ്രാമിന്റെയും ചിറകിലൂടെ അധികാരത്തിലെത്തിയ മമതാ ബാനർജി ഇരിപ്പിടം സുരക്ഷിതമാക്കാൻ തുടങ്ങിവെച്ച ചെറുകിട ന്യൂനപക്ഷ പ്രീണനം ആയുധമാക്കി വൻതോതിലുള്ള ഭൂരിപക്ഷപ്രീണനത്തിന് ബി.ജെ.പി. കച്ചകെട്ടിയിറങ്ങിയതോടെ പ്രധാനയുദ്ധം മോദിയുടെ ബി.ജെ.പി.യും ദീദിയുടെ തൃണമൂൽ കോൺഗ്രസും തമ്മിലാണ് എന്ന മട്ടിലായിരിക്കുന്നു വിഭജനരാഷ്ട്രീയത്തിന്റെ മുറിവുകളിലൂടെ ഒരുപാട് ചോരയൊഴുകുന്നതു കണ്ടതാണ് ബംഗാളിന്റെ മണ്ണ്. അതുകൊണ്ടാകാം സ്വാതന്ത്ര്യലബ്ധിക്കുശേഷം മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണ രാഷ്ട്രീയത്തിന് വംഗഭൂമിയിൽ സ്വീകാര്യതയുണ്ടായിരുന്നില്ല. കോൺഗ്രസ്-കമ്യൂണിസ്റ്റ് രാഷ്ട്രീയ ദ്വന്ദ്വത്തിന്റെ വൃദ്ധിക്ഷയങ്ങളിലൊക്കെയും രാഷ്ട്രീയകാരണങ്ങളാണ് കൂടുതലും നിർണായകമായത്. ജനസംഖ്യയിൽ 28 ശതമാനം മുസ്ലിങ്ങളുള്ള ഇവിടെ പക്ഷേ, മുസ്ലിം സ്വത്വവാദരാഷ്ട്രീയം വേരുപിടിച്ചിരുന്നില്ല. സാക്ഷരകേരളത്തിൽപ്പോലും ഇടത്-വലത് മുന്നണികൾക്ക് ജാതിസംഘടനകളെ വിശ്വാസത്തിലെടുത്തും ആവശ്യങ്ങൾ പരിഗണിച്ചും മുന്നോട്ടുപോകേണ്ട സാഹചര്യമാണെങ്കിൽ ബംഗാളിന് അത്തരത്തിലുള്ള സമ്മർദരാഷ്ട്രീയം അന്യമായിരുന്നു. ദീദിയുടെ രാഷ്ട്രീയം ഒക്കെ മാറുകയാണ്. ന്യൂനപക്ഷ- ഭൂരിപക്ഷ ധ്രുവീകരണത്തിന്റെ രാഷ്ട്രീയത്തിനും ജാതിപ്രീണനത്തിനുമൊക്കെ മറ്റെവിടെയുമെന്നപോലെ ബംഗാളും വീണ്ടും വഴങ്ങുകയാണ്. സിംഗൂരിന്റെയും നന്ദിഗ്രാമിന്റെയും ചിറകിലൂടെ അധികാരത്തിലെത്തിയ മമതാ ബാനർജി ഇരിപ്പിടം സുരക്ഷിതമാക്കാൻ തുടങ്ങിവെച്ച ചെറുകിട ന്യൂനപക്ഷ പ്രീണനം ആയുധമാക്കി വൻതോതിലുള്ള ഭൂരിപക്ഷപ്രീണനത്തിന് ബി.ജെ.പി. കച്ചകെട്ടിയിറങ്ങിയതോടെ പ്രധാനയുദ്ധം മോദിയുടെ ബി.ജെ.പി.യും ദീദിയുടെ തൃണമൂൽ കോൺഗ്രസും തമ്മിലാണ് എന്ന മട്ടിലായിരിക്കുന്നു. 2011-ൽ അധികാരത്തിൽവന്ന ശേഷം പള്ളികളിലെ മുക്രിമാർക്ക് പ്രതിമാസ സ്റ്റൈപ്പൻഡ് അനുവദിക്കാനുള്ള മമതയുടെ തീരുമാനം ഏറെ വിവാദത്തിനിടയാക്കിയിരുന്നു. ഇത് പിന്നീട് ഹൈക്കോടതി റദ്ദാക്കി. റോഹിംഗ്യൻ അഭയാർഥികൾക്കനുകൂലമായ നിലപാട് മമത പിന്തുടരുന്നതും ന്യൂനപക്ഷ വോട്ടുബാങ്കിൽ കണ്ണുവെച്ചാണെന്ന പ്രചാരണമുണ്ട്. ഖഗ്രാഗഢിലെ സ്ഫോടനത്തെത്തുടർന്ന് ബംഗ്ളാദേശി തീവ്രവാദി ഗ്രൂപ്പായ ജെ.എം.ബി.ക്ക് ബംഗാളിന്റെ മണ്ണ് ഉപയോഗിക്കാൻ അവസരമൊരുക്കി എന്ന വിമർശനവുമുണ്ടായി. പ്രബല മുസ്ലിം സംഘടനയായ ജമി-അത്തുൽ ഉലമാ ഹിന്ദ് സംസ്ഥാന അധ്യക്ഷനായ സിദ്ദിഖുള്ളാ ചൗധരിയെ പാർട്ടിയിലെടുത്തതും മന്ത്രിയാക്കിയതുമെല്ലാം ന്യൂനപക്ഷവോട്ടുബാങ്ക് ഉറപ്പിക്കാനുള്ള ശ്രമങ്ങളായിത്തന്നെയാണ് വായിക്കപ്പെടുന്നത്. ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ നെറ്റി മറയ്ക്കുംവിധം സാരി വലിച്ചിട്ട് മുസ്ലിം വനിതയുടെ ഭാവഹാവാദികളോടെ പ്രത്യക്ഷപ്പെടാനും മമത ശ്രദ്ധവെക്കാറുണ്ട്. ഇക്കഴിഞ്ഞ ദുർഗാപൂജയുടെ ബിസർജൻ തീയതികളിൽ ഒന്ന് മുഹറം തീയതിയുമായി കൂട്ടിമുട്ടാതെ പിറ്റേന്നത്തേക്ക് മാറ്റിയ മമതയുടെ നടപടിയാണ് ഈയിടെ ബി.ജെ.പി. ഏറെ ആളിക്കത്തിച്ച ഒരു വിവാദം. ബി.ജെ.പി.യുടെ തന്ത്രങ്ങൾ മമതയുടെ ന്യൂനപക്ഷ പ്രീണനം നിരന്തരപ്രചാരണമാക്കുന്നതോടൊപ്പം രാജ്യത്തിന്റെ ഭിന്നപ്രദേശങ്ങളിൽ ഉടലെടുക്കുന്ന സാമുദായികസ്പർധകൾ ജ്വലിപ്പിച്ച് നിർത്താനും ബി.ജെ.പി.ശ്രദ്ധിക്കുന്നുണ്ട്. താഴെത്തട്ടിൽ പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ അന്തരീക്ഷം സ്ഫോടനാത്മകമാക്കുന്നത് ചില ചെറുകിട സംഘടനകളാണെങ്കിലും സംഘർഷം അക്രമത്തിൽ കലാശിക്കുന്നതോടെ ബി.ജെ.പി.യുടെ ദേശീയനേതാക്കളടക്കം സന്ദർശിക്കുകയും കേന്ദ്ര ആഭ്യന്തരമന്ത്രി റിപ്പോർട്ടാവശ്യപ്പെടുകയും ചെയ്യുന്ന ഒരു സ്ഥിരം പാറ്റേൺ രൂപപ്പെടുന്നു. ഹിന്ദുക്കളുടെ രക്ഷയ്ക്ക് തങ്ങൾ മാത്രമെന്ന മുദ്രാവാക്യം ആവർത്തിച്ചുറപ്പിക്കാനും ഈ സന്ദർഭങ്ങൾ ബി.ജെ.പി. ഉപയോഗിക്കുന്നു. ചില ന്യൂനപക്ഷസംഘടനകളുടെ എരിതീയിൽ എണ്ണയൊഴിക്കുന്ന സമീപനവും ബി.ജെ.പി.ക്ക് സഹായകമാകുന്നു. ഇത്തരത്തിലുള്ള തുടർച്ചയായ പ്രചാരണം വിജയിക്കുന്നുവെന്നതിന്റെ സൂചനയാണ് കഴിഞ്ഞവർഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.ക്ക് ലഭിച്ച ഉയർന്ന വോട്ട് ശതമാനം.ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി.യുടെ വോട്ട് ശതമാനം ഉയർന്നുതുടങ്ങിയതോടെ പ്രീണനപ്രതിച്ഛായ മാറ്റാൻ മമത നടപടികളെടുത്തുതുടങ്ങി. കഴിഞ്ഞ ദുർഗാപൂജ സമയത്ത് പൂജാ കമ്മിറ്റികൾക്കായി 28 കോടിയാണ് മമത അനുവദിച്ചത്.എന്തൊക്കെയായാലും ബി.ജെ.പി.ക്കും മോദിക്കുമെതിരേ ആക്രമണോത്സുകമായി സംസാരിക്കുന്ന മമതയുടെ ഗ്രാഫ് ന്യൂനപക്ഷങ്ങൾക്കിടയിൽ ഉയർന്നു തന്നെയാണ്. മത്തുവവോട്ടിനുവേണ്ടി കടിപിടി ഇന്ത്യ-ബംഗ്ളാദേശ് അതിർത്തിയോട് ചേർന്നുവരുന്ന ബംഗാൾ ജില്ലകളിലെ പ്രമുഖ സമുദായമാണ് മത്തുവ വിഭാഗം. പട്ടികജാതിയായ നമശൂദ്രയിൽപ്പെടുന്ന ഇവർ 10 ലോക്സഭാ മണ്ഡലങ്ങളിലെങ്കിലും നിർണായക ശക്തിയാണ്. ബംഗാളിൽ കടന്നുകയറാൻ ശ്രമിക്കുന്ന ബി.ജെ.പി.യുടെ പ്രധാനലക്ഷ്യവും മത്തുവ വോട്ടുകളാണ്. ബംഗ്ളാദേശിലെ ന്യൂനപക്ഷവിരുദ്ധ കലാപങ്ങളെത്തുടർന്ന് പല കാലങ്ങളിലായി അതിർത്തി കടന്നെത്തിയ ഇവരിൽ പലർക്കും ഇപ്പോഴും കൈവശാവകാശ ഭൂമിയടക്കം പല ആവശ്യങ്ങളുണ്ട്. മുസ്ലിം കടന്നുകയറ്റക്കാരെ നിയന്ത്രിക്കുമെന്നും ഹിന്ദു കടന്നുകയറ്റക്കാരെ അഭയാർഥികളായി പരിഗണിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടുള്ള പൗരത്വഭേദഗതി ബിൽ മത്തുവ സമുദായത്തിനെ െെകയിലെടുക്കാനുള്ള കാർഡ് ആയി ബി.ജെ.പി. ഉപയോഗിക്കുന്നു. ബിൽ ചാപിള്ള ആയെങ്കിലും മത്തുവ സമുദായത്തോടൊപ്പം ഉറച്ചുനിൽക്കുന്ന പാർട്ടി എന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ ബി.ജെ.പി.ക്ക് കഴിയുന്നുണ്ട്. അധികാരമേറ്റാൽ അസമിലെ പോലെ ബംഗാളിലും എൻ.ആർ.സി. കൊണ്ടുവരുമെന്ന് അമിത് ഷാ പ്രഖ്യാപിക്കുന്നതും മത്തുവക്കാരെ ഉദ്ദേശിച്ചുതന്നെ. മത്തുവ മഹാസംഘം എന്ന കെട്ടുറപ്പുള്ള സംഘടനയുടെ കീഴിൽ മുന്നോട്ടുപോകുന്ന ഈ സമുദായത്തിന്റെ ആത്മീയനേതൃത്വം ഈയിടെ അന്തരിച്ച നൂറുവയസ്സുകാരിയായ ബീണാപാണി ദേവി എന്ന മുത്തശ്ശിക്കായിരുന്നു. 'ബൊഡോമാ' (വലിയമ്മ)എന്നു വിളിപ്പേരുള്ള ഇവരെ കണ്ടു വണങ്ങാൻ യോഗത്തിനെത്തുന്ന മോദിയും മമതയും ഒരുപോലെ ശ്രദ്ധിക്കാറുണ്ട്. ബൊഡോമായുടെ കുടുംബത്തിൽത്തന്നെ ബി.ജെ.പി.-തൃണമൂൽ പോര് നടക്കുകയാണിപ്പോൾ. അവരുടെ മൂത്ത മകൻ കപിൽകൃഷ്ണ താക്കൂർ തൃണമൂലിന്റെ ബൊൻഗാവ് എം.പി.യായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ മമതാബാലയെ സ്ഥാനാർഥിയാക്കി തൃണമൂൽ ജയിപ്പിച്ചു. എന്നാൽ, ബൊഡോമായുടെ മറ്റൊരു മകൻ മഞ്ജുൾ താക്കൂർ ബി.ജെ.പി.യിലാണ്. ആദിവാസി വരുമ്പോൾഗൂർഖ പോകുമോ മത്തുവ സമുദായത്തെപ്പോലെ തന്നെ ബി.ജെ.പി ലക്ഷ്യമിടുന്ന വിഭാഗമാണ് ആദിവാസിവിഭാഗങ്ങൾ. പുരുലിയ, ബാങ്കുറ, പശ്ചിമ മേദിനിപ്പുർ ജില്ലകളിലെ ആദിവാസി കേന്ദ്രങ്ങൾ ഉൾപ്പെടുന്ന ജംഗൽമഹൽ എന്നറിയപ്പെടുന്ന മേഖലയിൽ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ചിലയിടങ്ങളിൽ വിജയംവരിച്ചിരുന്നു. തൃണമൂൽ അണികളുടെ അക്രമത്തെ അമ്പും വില്ലും തോക്കുമെല്ലാമായി നേരിടുകയും ചെയ്തു. തൃണമൂലിനെതിരേ ഇടതുവോട്ടുകൾ പോലും ബി.ജെ.പി.ക്കനുകൂലമായി വീഴുന്ന സ്ഥിതിയുണ്ടായി. പ്രദേശത്തെ പ്രതിനിധാനം ചെയ്യുന്ന ടി.എം.സി. നേതാക്കൾ അഴിമതിക്കാരും ആദിവാസി താത്പര്യങ്ങൾ സംരക്ഷിക്കാത്തവരുമാണെന്ന രൂക്ഷവിമർശനമുണ്ടായിരുന്നു. തിരിച്ചടിയെത്തുടർന്ന് മമത പലതവണ ജംഗൽമഹൽ മേഖല സന്ദർശിക്കുകയും വികസനപദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു. ഈ മേഖലയിൽനിന്നുള്ള മൂന്ന് മന്ത്രിമാരോട് രാജി എഴുതി വാങ്ങുകയും സംഘടനാപ്രവർത്തനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ജംഗൽമഹൽ കൂടാതെ ജൽപായ്ഗുഡി, കുച്ച്ബിഹാർ തുടങ്ങിയ മേഖലകളിലും ആദിവാസി, രാജ്ബംഗ്ഷി വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുറപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. എന്നാൽ, പുതിയ വിഭാഗങ്ങളെ ആകർഷിക്കുന്നതിനിടെ കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഡാർജിലിങ് മണ്ഡലത്തിൽ കൂടെ നിന്ന ഗൂർഖ സമുദായം ഇത്തവണ ബി.ജെ.പി.യെ കൈവിടുമെന്ന ആശങ്കയുണ്ട്. ജി.ജെ.എം. എന്ന ഗൂർഖാ ജനമുക്തി മോർച്ച ഇക്കുറി എൻ.ഡി.എ.യുടെ ഭാഗമല്ല. മോർച്ചയുടെ തലവനായ ബിമൽ ഗുരുങ് മമതാ വിരോധിയാണെങ്കിലും ബിനയ് തമാങ് നേതൃത്വം നൽകുന്ന വിഭാഗം മമതയ്ക്കൊപ്പമാണ്. ലക്ഷ്യം 21 ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കരുത്ത് തെളിയിച്ച ശേഷം 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്തിന്റെ ഭരണം പിടിക്കുക എന്നതാണ് ബി.ജെ.പി.യുടെ ആത്യന്തിക ലക്ഷ്യം. 42 സീറ്റുകളുള്ള ബംഗാളിൽ 21 എങ്കിലും നേടുമെന്നാണ് ബി.ജെ.പി.യുടെ അവകാശവാദം. ഇതിനുള്ള സാധ്യത വിരളമാണെങ്കിലും കഴിഞ്ഞ തവണത്തെക്കാൾ മെച്ചപ്പെടുമെന്നുതന്നെയാണ് വിലയിരുത്തൽ. ഒന്നരമാസം മുമ്പ് വന്ന ഒരു സർവേയിൽ ഏഴു സീറ്റുകൾ വരെ ബി.ജെ.പി. നേടുമെന്നാണ് പ്രവചനം. എന്നാൽ, ഈ സർവേ നടന്ന ശേഷം ഉണ്ടായ പുൽവാമ ഭീകരാക്രമണം തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കും എന്ന് ഇതുവരെ അളക്കപ്പെട്ടിട്ടില്ല. പുൽവാമ മുൻനിർത്തി ബി.ജെ.പി. നടത്തുന്ന പ്രചാരണം ഏശിയാൽ സീറ്റുകളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്. തൃണമൂലിൽനിന്ന് സ്വന്തമാക്കിയ മുകുൾ റോയിയെ ഉപയോഗിച്ച് തൃണമൂൽ നിരകളിൽ കടന്നുകയറാനും കഠിനപരിശ്രമം ബി.ജെ.പി. നടത്തുന്നുണ്ട്. മുതിർന്നതലമുറയും യുവവിഭാഗവും തമ്മിലുള്ള ചേരിപ്പോര് തൃണമൂലിൽ മൂർച്ഛിച്ചിരിക്കുകയാണ്. ഇത് പരമാവധി മുതലാക്കാൻ പാർട്ടി പ്രവർത്തകരെ നേരിട്ടറിയാവുന്ന റോയിയെ ആണ് ബി.ജെ.പി. നിയോഗിച്ചിരിക്കുന്നത്. ഇടം തേടുന്നഇടതുപക്ഷം ചരിത്രത്തിലെ ഏറ്റവും ദുർബലമായ അവസ്ഥയിലാണ് ബംഗാളിലെ ഇടതുപക്ഷം ഇപ്പോഴുള്ളത്. മമത ഒരു വശത്തും ബി.ജെ.പി.മറുവശത്തുമായി നിൽക്കുന്ന ധ്രുവീകരണരാഷ്ട്രീയത്തിനിടയിൽപ്പെട്ട് തങ്ങളുടെ ഇടം നിലനിർത്താൻ ക്ലേശിക്കുകയാണവർ. മമത ഏറെ നാളായി ഇടതുപക്ഷത്തെ ഒരെതിരാളിയായിപ്പോലും കണ്ട് ആക്രമിക്കാറേയില്ല. ബി.ജെ.പി.-തൃണമൂൽ യുദ്ധത്തിൽ ഊന്നൽ നൽകുന്ന മാധ്യമങ്ങളും ഇടതുപക്ഷത്തെ ഏതാണ്ട് തഴഞ്ഞ മട്ടാണ്. കഴിഞ്ഞതവണ രണ്ട് സീറ്റുകൾ മാത്രം നേടിയപ്പോഴും വോട്ടിങ് ശതമാനം മുപ്പത് ശതമാനമുണ്ടായിരുന്നു. തൃണമൂലുമായി ഒൻപത് ശതമാനത്തിന്റെ മാത്രം വ്യത്യാസം. എന്നാൽ, തൃണമൂൽ ബഹുദൂരം മുന്നോട്ടുപോയി 50 ശതമാനത്തിനു മേലേക്കെത്തിയപ്പോൾ ഇരുപത് ശതമാനത്തോളം കുറവാണ് ഇടതുപക്ഷത്തിനുണ്ടായത്. ഇതിൽ നല്ലൊരു പങ്കും ബി.ജെ.പി. വോട്ടായി മാറി. ഈ വോട്ടുകൾ തിരിച്ചുപിടിക്കുന്നതോടൊപ്പം കോൺഗ്രസുമായി ധാരണ രൂപപ്പെടുത്തിയാൽ അതിലൂടെ കിട്ടുന്ന അധികവോട്ടുകളും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. ബുദ്ധികേന്ദ്രങ്ങൾ. കോൺഗ്രസ് സ്വപ്നങ്ങൾ ശക്തികൊണ്ട് സംസ്ഥാനവ്യാപകമായി നാലാം സ്ഥാനത്താണെങ്കിലും കോൺഗ്രസിന് മുർഷിദാബാദ്, മാൽദ, ഉത്തർദിനാജ്പുർ തുടങ്ങി ഏതാനും കേന്ദ്രങ്ങളിൽ ഉറച്ച വോട്ടുകളുണ്ട്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ കോൺഗ്രസ് നേടിയ വിജയം പാർട്ടിക്ക് പൊരുതി നോക്കാമെന്ന ആത്മവിശ്വാസവും നൽകുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പി.സി.സി. അധ്യക്ഷൻ സോമേൻ മിത്ര ഒറ്റയ്ക്ക് മത്സരിക്കാമെന്ന നിർദേശം ഹൈക്കമാൻഡിന് മുമ്പാകെ വെച്ചത്. എന്നാൽ, ചതുഷ്കോണമത്സരത്തെക്കാൾ ഇടതുമുന്നണിയുമായുള്ള ധാരണ കൂടുതൽ ബലം നൽകുമെന്ന വാദവും അധീർ ചൗധരിയടക്കമുള്ള മറ്റ് നേതാക്കൾക്കുണ്ട്. എന്നാൽ, ഇവരും കോൺഗ്രസിന്റെ പരമ്പരാഗത തട്ടകങ്ങളിലെ സീറ്റുകൾ വെച്ചുമാറിയുള്ള ധാരണയെ പിന്തുണയ്ക്കുന്നില്ല. മമതയും സോണിയയും തമ്മിലുള്ള നല്ല ബന്ധത്തിന് രാഹുലും യെച്ചൂരിയുമായുള്ള രസതന്ത്രത്തെ മറികടക്കാനായാൽ ചിലപ്പോൾ തൃണമൂലുമായി ഒരു ധാരണ വന്നുകൂടിയാലും അദ്ഭുതപ്പെടാനില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇടതുപക്ഷത്തെക്കാൾ തൃണമൂലിനെയാവും കേന്ദ്രസർക്കാർ രൂപവത്കരണത്തിൽ കൂടുതൽ ആവശ്യമെന്നതിനാൽ തൃണമൂലിനെ വല്ലാതെ കടന്നാക്രമിക്കുന്ന കാര്യത്തിൽ കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന് വലിയ താത്പര്യമില്ല. തിരിച്ച് മമതയും കോൺഗ്രസിനെ ലക്ഷ്യംവെക്കുന്നില്ല. 'ബംഗാളിപ്രധാനമന്ത്രിയായാൽ' മമത മുൻകൈയെടുത്ത് രൂപവത്കരിച്ച പ്രതിപക്ഷസഖ്യം നിർണായക വിലപേശൽ ശക്തിയാകുമെന്ന അവസ്ഥ വന്നാൽ അവർ പ്രധാനമന്ത്രി സ്ഥാനത്തേക്കുയർത്തുന്ന ആദ്യ ബംഗാളിയാകുമെന്ന ഒരു സംസാരം അന്തരീക്ഷത്തിലുള്ളത് മമതയ്ക്ക് അനുകൂലമായ തരംഗമായി മാറിയേക്കും. നിലവിലുള്ള രാഷ്ട്രീയ മേൽക്കൈയ്ക്കു പുറമേയുള്ള ഒരു സ്വാധീനമായിക്കൂടി ഇത് പ്രവർത്തിച്ചേക്കാം. നാക്കുപിഴ കൊണ്ടായാലും പ്രമുഖ ബി.ജെ.പി. നേതാക്കൾ തന്നെ മമതയെ പുകഴ്ത്തിയതും തൃണമൂൽ പ്രചാരണായുധമാക്കുന്നുണ്ട്. ഏതെങ്കിലും ഒരു ബംഗാളി പ്രധാനമന്ത്രിയാകാൻ സാധ്യതയുണ്ടെങ്കിൽ അത് മമതയാണെന്ന് പറഞ്ഞത് തൃണമൂൽ നേതാക്കളാരുമല്ല, ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ ദിലീപ് ഘോഷ് തന്നെയാണ്. അവർ ആരോഗ്യത്തോടെയിരിക്കേണ്ടത് നമ്മുടെ സംസ്ഥാനത്തിന്റെ നല്ല ഭാവിക്ക് ആവശ്യമാണെന്നും ഒരു ജന്മദിനാശംസയിൽ ഘോഷ് തട്ടിവിട്ടത് ബി.ജെ.പി. കേന്ദ്രങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കി. രാഷ്ട്രീയ എതിരാളികളുടെ പരാമർശങ്ങൾ അബദ്ധങ്ങളാണെങ്കിൽ രാജ്യത്തെ വാണിജ്യവമ്പന്മാർ അറിഞ്ഞുകൊണ്ടുതന്നെ മമതയ്ക്ക് വാഴ്ത്തുമൊഴികളുമായി അണിനിരന്നുകഴിഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ബിശ്വബംഗ്ളാ വാണിജ്യസംഗമത്തിൽ പങ്കെടുത്ത മോദിയുടെ അടുപ്പക്കാരനായ മുകേഷ് അംബാനി ദീദിയുടെ ഭരണത്തിനുകീഴിൽ വെസ്റ്റ് ബംഗാൾ ബെസ്റ്റ് ബംഗാളായി മാറിയിരിക്കുകയാണെന്ന് സാക്ഷ്യപത്രം നൽകി. പതിനായിരം കോടിയുടെ അധികനിക്ഷേപമാണ് മുകേഷ് വാഗ്ദാനം ചെയ്തത്. Content Highlights:loksabha election westbengal
from mathrubhumi.latestnews.rssfeed https://ift.tt/2J9gCoR
via
IFTTT
No comments:
Post a Comment