കൊച്ചി: പറഞ്ഞുപറഞ്ഞ് അവസാനം പാർട്ടി അധ്യക്ഷന് സീറ്റില്ലാതാവുമോ...? ബി.ജെ.പി. സ്ഥാനാർഥി പട്ടിക പുറത്തുവരാനിരിക്കെ, പ്രവർത്തകർ ആകെ 'കൺഫ്യൂഷ'നിലാണ്. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയെയാണ് അവർ ഉറ്റുനോക്കുന്നത്. അദ്ദേഹം എവിടെ മത്സരത്തിനിറങ്ങുമെന്നാണ് പാർട്ടിക്കുള്ളിലെ പ്രധാനചർച്ച. കുമ്മനം രാജശേഖരന്റെ വരവിനെത്തുടർന്നാണ് ശ്രീധരൻ പിള്ളയുടെ സീറ്റ്അനിശ്ചിതത്വത്തിലായത്. തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷൻ മത്സരിക്കുമെന്ന പൊതുവായ അഭിപ്രായമാണ് പാർട്ടിക്കുള്ളിൽ ആദ്യംമുതൽ ഉണ്ടായിരുന്നത്. എന്നാൽ ആർ.എസ്.എസ്. തിരുവനന്തപുരത്ത് കുമ്മനത്തെ മത്സരിപ്പിക്കാനെത്തിയതോടെ അധ്യക്ഷന് വേറെ സീറ്റ് അന്വേഷിക്കേണ്ടിവന്നു. പത്തനംതിട്ടയാണ് പിന്നെയുള്ള പ്രധാന മണ്ഡലം. അവിടെ പിള്ളയ്ക്ക് മത്സരിക്കാൻ സാധിക്കുമോയെന്നാണ് ഇനി അറിയാനുള്ളത്. തുഷാർ വെള്ളാപ്പള്ളിയുടെ നിലപാടിനെ അനുസരിച്ചായിരിക്കും ശ്രീധരൻപിള്ളയുടെ സ്ഥാനാർഥിത്വമെന്നാണ് പാർട്ടിയിലെ ഒരുവിഭാഗം പറയുന്നത്. തുഷാർ വെള്ളാപ്പള്ളിയോട് മത്സരിക്കാൻ ബി.ജെ.പി. ദേശീയാധ്യക്ഷൻ അമിത് ഷാ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരിക്കാൻ ഇറങ്ങുകയാണെങ്കിൽ എസ്.എൻ.ഡി.പി. യോഗത്തിന്റെ ഭാരവാഹിത്വം രാജിവെക്കണമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കി. തുഷാർ മത്സരിക്കാൻ തീരുമാനിച്ചാൽ തൃശ്ശൂർ സീറ്റ് അദ്ദേഹത്തിന് കൊടുക്കേണ്ടിവരും. സ്വാഭാവികമായും അവിടെ 'ലാൻഡ്' ചെയ്യാൻ' ഇരുന്ന പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് സ്ഥലംവിടേണ്ടിവരും. സുരേന്ദ്രൻ പിന്നെ മത്സരിക്കാൻ എത്തുന്നത് പത്തനംതിട്ടയിലായിരിക്കും. ശബരിമല സമരങ്ങളുടേയും മറ്റും പശ്ചാത്തലത്തിൽ സുരേന്ദ്രന് അവിടെ ജയിക്കാനാകുമെന്നാണ് പാർട്ടിയിലെ മുരളീധരവിഭാഗക്കാർ പറയുന്നത്. എന്നാൽ പത്തനംതിട്ടയിൽ അഭിപ്രായ രൂപവത്കരണം നടത്തിയപ്പോൾ അവിടുത്തെ ഭാരവാഹികൾ സുരേന്ദ്രന്റെ പേര് പറഞ്ഞിട്ടില്ലെന്നാണ് മറുവാദക്കാർ സമർഥിക്കുന്നത്. പിന്നെങ്ങനെ പത്തനംതിട്ട സുരേന്ദ്രന് കൊടുക്കുമെന്നാണ് അവരുടെ ചോദ്യം. തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചപ്പോഴെല്ലാം പ്രതികൂലസാചര്യങ്ങളിൽ പോലും ബി.ജെ.പി.ക്ക് വോട്ടുകൂട്ടിയ പിള്ളയുടെ നയതന്ത്രജ്ഞതയും അവർ ഉയർത്തിക്കാട്ടുന്നു. ന്യായമെല്ലാമുണ്ടെങ്കിലും പത്തനംതിട്ട സുരേന്ദ്രൻ പിടിച്ചാൽ സംസ്ഥാന അധ്യക്ഷൻ പിന്നെ എവിടെപ്പോകുമെന്നത് ഒരുചോദ്യമായി നിൽക്കുകയാണ്. ഒരുപിടിയുമില്ലെങ്കിലും 'കാത്തിരുന്ന് കാണൂ' എന്നാണ് മുതിർന്ന നേതാക്കളുടെ ഉത്തരം. content highlights: p.s sreedharan pillai, kerala bjp, loksabha election
from mathrubhumi.latestnews.rssfeed https://ift.tt/2TF1fJK
via
IFTTT
No comments:
Post a Comment