ന്യൂഡൽഹി: ശ്രീശാന്തിന് താത്ക്കാലിക ആശ്വാസം. വാതുവെപ്പ് കേസിൽ ശ്രീശാന്തിന് ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കി. അതേസമയം ശ്രീശാന്തിന് എന്തു ശിക്ഷ നൽകാം എന്ന കാര്യത്തിൽ ബി.സി.സി.ഐയ്ക്ക് തീരുമാനമെടുക്കാം. ഇതിനായി സുപ്രീം കോടതി ബി.സി.സി.ഐയ്ക്ക് മൂന്ന് മാസം സമയം നൽകിയിട്ടുണ്ട്. ബി.സി.സി.ഐയ്ക്കെതിരേ ശ്രീശാന്ത് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, കെ.എം ജോസഫ് എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. ശ്രീശാന്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബി.സി.സി.ഐയുടെ നടപടി സുപ്രീം കോടതി ശരിവെച്ചു. എന്നാൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയ നടപടി ശരിയല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ക്രിമിനൽ കേസും അച്ചടക്ക നടപടിയും രണ്ട് ആണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഒത്തുകളിച്ചതിന് തെളിവുണ്ടെന്ന് ബി.സി.സി.ഐ.യും ആരോപണങ്ങൾക്ക് തെളിവില്ലെന്ന് ശ്രീശാന്തും ശക്തമായി വാദിച്ചിരുന്നു. ഐ.പി.എൽ. ക്രിക്കറ്റിൽ രാജസ്ഥാൻ റോയൽസിനുവേണ്ടി കളിക്കുമ്പോൾ റൺസ് വിട്ടുനൽകുന്നതിന് ശ്രീശാന്ത് പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ബി.സി.സി.ഐ. വാദം. ബി.സി.സി.ഐ. വിലക്ക് ശരിവെച്ച കേരള ഹൈക്കോടതി വിധിക്കെതിരേയാണ് 36-കാരനായ ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്. വിദേശത്ത് നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും വിലക്ക് നിലനിൽക്കുന്നതിനാൽ തനിക്ക് കളിക്കാനാവുന്നില്ലെന്നാണ് ശ്രീശാന്തിന്റെ വാദം 2013-ലെ ഐ.പി.എൽ വാതുവെയ്പ് കേസിനെ തുടർന്നാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ആറു വർഷമായി ഈ വിലക്ക് തുടരുകയായിരുന്നു. 2015 ഏപ്രിൽ 20ന് ഒത്തുകളിച്ചതിന് തെളിവില്ലെന്ന് നിരീക്ഷിച്ച് പട്യാല ഹൗസ് കോടതി നിരീക്ഷിക്കുകയും മലയാളി താരത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. പക്ഷേ ബി.സി.സി.ഐ വിലക്ക് തുടർന്നു. തുടർന്ന് 2017-ൽ വിലക്ക് നീക്കണമെന്ന ആവശ്യപ്പെട്ട് ശ്രീശാന്ത് കേരളാ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ച് ശ്രീശാന്തിന് അനുകൂലമായ തീരുമാനമെടുത്തതോടെ ബി.സി.സി.ഐ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കി. ഇതോടെ 2018 ജനുവരിയിൽ ശ്രീശാന്ത് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. Content Highlights: Supreme Court Lifts Sreesanths Life Ban
from mathrubhumi.latestnews.rssfeed https://ift.tt/2UySz3L
via
IFTTT
No comments:
Post a Comment