ന്യൂഡൽഹി:നാല് സീറ്റുകളിലെ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ തർക്കം തുടരുന്നതിനിടെ ചർച്ചകൾക്കായി എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു. മുൻ എംഎൽഎ റോസമ്മ ചാക്കോയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായിട്ട് ഉമ്മൻ ചാണ്ടി ശനിയാഴ്ച ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. വടകര, വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ സീറ്റുകളിലാണ് സ്ഥാനാർഥി നിർണയം പ്രതിസന്ധിയിലായിരിക്കുന്നത്. ടി.സിദ്ദിഖിനായി വയനാട് സീറ്റ് കിട്ടിയേ തീരൂ എന്ന നിലപാടിലാണ് എ ഗ്രൂപ്പും ഉമ്മൻ ചാണ്ടിയും. ഐ ഗ്രൂപ്പാകട്ടെ തങ്ങളുടെ സിറ്റിങ് സീറ്റ് വിട്ടുകൊടുക്കില്ല എന്ന നിലപാടിലുമാണ്. വയനാട് സീറ്റിൽ തീരുമാനമാകാത്തതാണ് മറ്റ് മൂന്നു സീറ്റുകളിലെ സ്ഥാനാർഥി നിർണയവും വൈകുന്നത്. നാല് പേരുടെ പേരാണ് നിലവിൽ വയനാട് സീറ്റിലേക്ക് ശുപാർശ ചെയ്തിരിക്കുന്നത്. ടി. സിദ്ദിഖിന് പുറമെ കെ.പി അബ്ദുൾ മജീദ്, ഷാനിമോൾ ഉസ്മാൻ എന്നിവരെ കൂടാതെ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി പ്രകാശിന്റെ പേര് കൂടി എ.കെ ആന്റണി മുന്നോട്ടുവച്ചു. വയനാട്ടിൽ ടി.സിദ്ദിഖിന് നറുക്ക് വീണാൽ വിദ്യാ ബാലകൃഷ്ണൻ വടകരയിൽ മത്സരിക്കും. ആലപ്പുഴയിൽ ഷാനിമോളെങ്കിൽ ആറ്റിങ്ങലിൽ അടൂർ പ്രകാശും മത്സരിക്കും. ഒരു പക്ഷേ ആലപ്പുഴയിൽ ഈഴവ സ്ഥാനാർഥി എന്ന തീരുമാനം വന്നാൽ അടൂർ പ്രകാശ് അവിടേക്ക് മാറുകയും ഷാനിമോൾ ആറ്റിങ്ങലിലും ജനവിധി തേടും. മറ്റൊരു ഫോർമുല വി.വി പ്രകാശ് വയനാട്ടിൽ ഒത്തുതീർപ്പ് സ്ഥാനാർഥിയാകുന്ന പക്ഷം പാർട്ടി നിർദേശിച്ചാൽ സിദ്ദിഖിന് വടകരയിൽ മത്സരിക്കേണ്ടി വരും. അങ്ങനെയെങ്കിൽ ഷാനിമോൾ ആലപ്പുഴയിലും അടൂർ പ്രകാശ് ആറ്റിങ്ങലിൽ മത്സരിക്കും. ഉമ്മൻ ചാണ്ടിയുടെ കൂടി അഭിപ്രായം അറിഞ്ഞ ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം. തീരുമാനം നീളുന്നതിനാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കേരളത്തിലേക്ക് മടങ്ങുന്നത് നാളത്തേക്ക് മാറ്റി. ആർഎംപി കൂടി യുഡിഎഫിനെ പിന്തുണക്കുന്ന സാഹചര്യത്തിൽ വടകരയിൽ ശക്തനായ സ്ഥാനാർഥിയെ കണ്ടെത്തുക എന്ന വെല്ലുവിളിയും കോൺഗ്രസ് നേതൃത്വത്തിന് മുന്നിലുണ്ട്. Content Highlights: Ommen chandy, congress
from mathrubhumi.latestnews.rssfeed https://ift.tt/2UFzGwj
via
IFTTT
No comments:
Post a Comment