മുംബൈ: കാണാതായ പത്രാധിപരുടെ മൃതദേഹം പാലത്തിനുചുവട്ടിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അതേ സ്ഥാപനത്തിലെ പരിശീലന പത്രപ്രവർത്തകയെ അറസ്റ്റുചെയ്തു. മുംബൈയിൽ നിന്നിറങ്ങുന്ന ഇന്ത്യ അൺബൗണ്ട് എന്ന മാസികയുടെയും ഇന്റർനെറ്റ് പോർട്ടലിന്റെയും എഡിറ്ററായിരുന്ന നിത്യാനന്ദ് പാണ്ഡേയെ (44) വെള്ളിയാഴ്ചയാണ് കാണാതായത്. ഭിവൺഡിയിലെ ഒരു പാലത്തിനുതാഴെ ഞായറാഴ്ചയാണ് പാണ്ഡേയുടെ മൃതദേഹം കണ്ടെത്തിയത്. പാണ്ഡേയുടെ സ്ഥാപനത്തിലെ ജേണലിസ്റ്റ് ട്രെയിനിയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. പത്രാധിപരുടെ പീഡനം സഹിക്കവയ്യാതെയാണ് കൊല നടത്തിയതെന്ന് യുവതി പോലീസിനോട് സമ്മതിച്ചു. ചെറുകിടപ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നെങ്കിലും ആഡംബരജീവിതം നയിച്ചിരുന്നയാളാണ് പാണ്ഡേ. മീരാറോഡിൽ ഭാര്യയ്ക്കും രണ്ടുമക്കൾക്കുമൊപ്പം താമസിച്ചിരുന്ന പാണ്ഡേ മുംബൈയിലെ രാഷ്ട്രീയനേതാക്കളുമായും ഉദ്യോഗസ്ഥപ്രമുഖരുമായും അടുത്തബന്ധം പുലർത്തിയിരുന്നു. രണ്ടുവർഷമായി പാണ്ഡേ തന്നെ ലൈംഗികമായി ചൂഷണംചെയ്യുന്നുണ്ടെന്നും പലവട്ടം അപേക്ഷിച്ചിട്ടും ഉപദ്രവം തുടർന്നെന്നും കേസിൽ അറസ്റ്റിലായ യുവതി പോലീസിനോട് പറഞ്ഞു. സഹികെട്ടപ്പോൾ മാസികയുടെ പ്രസാധകന്റെ സഹായത്തോടെ കൊല നടത്തി. ഒരുസ്ഥലം കാണിച്ചുകൊടുക്കാനുണ്ടെന്നുപറഞ്ഞാണ് വെള്ളിയാഴ്ച പാണ്ഡേയെ ഭിവൺഡിയിലേക്ക് കൊണ്ടുപോയത്. പാലത്തിന് താഴെവെച്ച് മയക്കുമരുന്ന് കലർത്തിയ പ്രോട്ടീൻ പൗഡർ വെള്ളത്തിൽ കലക്കിനൽകി. ബോധം നഷ്ടമായ പാണ്ഡേയെ കഴുത്തുഞെരിച്ച് കൊന്നു. പ്രസാധകന്റെ സഹായത്തോടെ മൃതദേഹം പുഴയിലേക്ക് തട്ടുകയും ചെയ്തു. Content Highlight: Sexual Harassment; Editor Killed By Woman Journalist
from mathrubhumi.latestnews.rssfeed https://ift.tt/2Csxa5p
via
IFTTT
No comments:
Post a Comment