ദുബായ്: മേഖലയിലെ സാമ്പത്തിക പ്രതിസന്ധികളിൽ അടിപതറാതെ ദുബായിയുടെ എണ്ണയിതര വ്യാപാരത്തിൽ കുതിപ്പ്. കഴിഞ്ഞവർഷം എണ്ണയിതര വിദേശവ്യാപാരം 1.3 ട്രില്യൺ ദിർഹമായി ഉയർന്നു. ദുബായ് കസ്റ്റംസിന്റെ കണക്ക് അനുസരിച്ച് ഫ്രീ സോണുകളിൽ മാത്രം 23 ശതമാനമാണ് വ്യാപാരവളർച്ച. നേരിട്ടും കസ്റ്റംസ് വെയർഹൗസുകൾ വഴി നടക്കുന്ന ഇടപാടുകളിലും ഈ വളർച്ച പ്രതിഫലിച്ചിട്ടുണ്ട്. പുനർകയറ്റുമതിയിൽ 12 ശതമാനം വർധന രേഖപ്പെടുത്തി. നേരിട്ടുള്ള വ്യാപാരം 757 ബില്യൺ ദിർഹവും വെയർഹൗസുകൾ വഴി നടക്കുന്ന ഇടപാടുകൾ 10.4 ബില്യൺ ദിർഹവും പുനർകയറ്റുമതി 402 ബില്യൺ ദിർഹവുമായും കഴിഞ്ഞവർഷം വ്യാപാരം ഉയർന്നു. ദുബായിയുടെ 50 വർഷ ചാർട്ടർ പദ്ധതി അനുസരിച്ചുള്ള വൈവിധ്യവത്കരണ പദ്ധതികൾ ഫലം കാണുന്നതിന്റെ തെളിവാണ് എണ്ണയിതര വ്യാപാരത്തിലെ വളർച്ചയെന്ന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വികസനനയങ്ങളുടെ ഭാഗമായി ഒട്ടേറെ പദ്ധതികൾക്കു രൂപം നൽകുകയും സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്യുന്നു. ആഗോളതലത്തിൽ നിക്ഷേപമാകർഷിക്കുന്ന വ്യാപാരകേന്ദ്രമായി ദുബായ് ഉയർന്നുവെന്നതിന്റെ തെളിവാണിതെന്ന് ഡി.പി. വേൾഡ് ഗ്രൂപ്പ് ചെയർമാൻ സുൽത്താൻ ബിൻ സുലയേം പറഞ്ഞു. മേഖലയിലെ രാഷ്ട്രീയ- സാമ്പത്തിക അനിശ്ചിതത്വങ്ങൾക്ക് ഇടയിൽനിന്ന് ദുബായിക്ക് ഈ നേട്ടം കൈ വരിക്കാനായത് വൈവിധ്യവത്കരണ പദ്ധതികൾ ഒരുക്കുന്നതിലൂടെയും വ്യാപാര- വാണിജ്യ ഇടപാടുകൾക്ക് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിലൂടെയുമാണ് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. വിശ്വസ്ത പങ്കാളിയായി ഇന്ത്യയും എണ്ണയിതര വ്യാപാരരംഗത്ത് ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിയാർജിക്കുന്നുവെന്നാണ് പോയവർഷത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞവർഷം ഇന്ത്യയുമായി 11,600 കോടി ദിർഹത്തിന്റെ വ്യാപാരം നടന്നു. ചൈനയാണ് യു.എ.ഇ.യുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അറബ് മേഖലയിൽനിന്ന് സൗദിയാണ് യു.എ.ഇ.യുമായി ഏറ്റവുംകൂടുതൽ എണ്ണയിതരവ്യാപാരം നടത്തുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2JetR7A
via
IFTTT
No comments:
Post a Comment