ന്യൂഡൽഹി: ഫെബ്രുവരി 26ന് പാകിസ്താനിലെ ബലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി ജെയ്ഷെ മുഹമ്മദ് തീവ്രവാദികൾ കൊല്ലപ്പെട്ടതായി ദൃക്സാക്ഷി പറഞ്ഞതായി റിപ്പോർട്ട്. സംഭവ സ്ഥലത്ത് നിന്ന് 35ൽ കൂടുതൽ മൃതശരീരങ്ങൾ നീക്കുന്നത് കണ്ടതായാണ് ദൃക്സാക്ഷികൾ പറയുന്നത്. കൊല്ലപ്പെട്ടവരിൽ മുൻ ഐ.എസ്.ഐ ഏജന്റുമാരും ഉണ്ടെന്നും ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ആക്രമണം നടന്ന ഉടൻ പ്രാദേശിക ഭരണാധികാരികൾ സ്ഥലത്തെത്തിയിരുന്നു. എന്നാൽ അതിന് മുൻപേ പാകിസ്താൻ സൈന്യം പ്രദേശം വളഞ്ഞിരുന്നു. പ്രാദേശിക പോലീസിനെയോ മറ്റ് ജനപ്രതിനിധികളെയോ സംഭവസ്ഥലത്തേക്ക് കടക്കാൻ സൈന്യം അനുവദിച്ചില്ല. മൃതശരീരങ്ങൾ നീക്കാൻ എത്തിയ ആശുപത്രി ജീവനക്കാരിൽ നിന്ന് സൈന്യം മൊബൈൽ ഫോൺ വാങ്ങി വെച്ചതായും ദൃക്സാക്ഷികൾ ഫസ്റ്റ് പോസ്റ്റ് ലേഖകനോട് വെളിപ്പെടുത്തി. കേണൽ സലിം എന്ന് പരിസരവാസികൾക്കിടയിൽ അറിയപ്പെടുന്ന മുൻ ഐ.എസ്.ഐ ഉദ്യോഗസ്ഥൻ സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായി ഇവർ പറയുന്നു. പെഷവാറിൽ നിന്നുള്ള ജെയ്ഷെ പരിശീലകനായ മുഫ്തി മൊഈൻ ആയുധ വിദഗ്ദനായ ഉസ്മാൻ ഗാനി എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജെയ്ഷേ പരിശീലനം നൽകികൊണ്ടിരുന്ന 12 തീവ്രവാദികൾ താമസിച്ചിരുന്ന മരത്തിൽ നിർമ്മിച്ച കെട്ടിടം പൂർണമായും തകർന്നെന്നും ഇവർ കൂട്ടിച്ചേർത്തു. എന്നാൽ ദൃക്സാക്ഷികളുടെ മൊഴികൾ പലതും പരസ്പര വിരുദ്ധമാണെന്നും ആക്ഷേപമുണ്ട്. ചില ദൃക്സാക്ഷികൾ സംഭവസ്ഥലത്ത് ഒരു ജെയ്ഷെ തീവ്രവാദി പോലും ഇല്ലെന്ന് ഉറപ്പിച്ച് പറയുന്നു. എന്നാൽ മറ്റു ചിലർ കൊല്ലപ്പെട്ട ജെയ്ഷെ തീവ്രവാദികളുടെ പേരുകൾ ഉൾപ്പടെ പറയുന്നുണ്ട്. കൊല്ലപ്പെട്ട ആളുകളുടെ എണ്ണത്തെ കുറിച്ചും പരസ്പര വിരുദ്ധമായ മൊഴികളാണ് പുറത്ത് വരുന്നത്. പല പ്രാദേശിക മാധ്യമങ്ങളിലും വന്ന റിപ്പോർട്ടുകൾ പ്രകാരം ചില ആളുകൾക്ക് നിസാരമായ പരിക്കുകൾ ഏൽക്കുകയല്ലാതെ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് ചില പ്രാദേശികവാസികൾ ഉറപ്പിച്ചു പറയുന്നത്. എന്നാൽ പല റിപ്പോർട്ടുകളും സ്ഥിരീകരിക്കുന്നത് ആക്രമണം നടന്ന പ്രദേശത്തേക്ക് ഇപ്പോഴും പ്രാദേശികവാസികളെയോ മാധ്യമങ്ങളെയോ സൈന്യം കടത്തിവിട്ടിട്ടില്ലെന്നാണ്. ഇന്ത്യൻ വ്യോമാക്രമണത്തിൽ പ്രദേശത്തെ കാടിന് മാത്രമാണ് നാശനഷ്ടം വന്നിട്ടുള്ളതെന്നാണ് പാകിസ്താന്റെ വാദം. എന്നാൽ ലക്ഷ്യത്തിൽ തന്നെയാണ് ആക്രമണം നടത്തിയതെന്ന് തെളിയിക്കുന്ന ശക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ഇന്ത്യൻ വ്യോമസേന വ്യക്തമാക്കി. content highlights: Eyewitnesses say Indian air strike on Balakot killed dozens of terrorists
from mathrubhumi.latestnews.rssfeed https://ift.tt/2NDXMol
via
IFTTT
No comments:
Post a Comment