ആലപ്പുഴ: കുടുംബശ്രീയുടെ കേരള ചിക്കൻ സെപ്റ്റംബറിൽ വിപണിയിലെത്തും, കിലോഗ്രാമിന് 85 രൂപ നിരക്കിൽ. ഏറ്റക്കുറച്ചിലില്ലാതെ ഏകീകൃതവിലയ്ക്ക് ചിക്കൻ ലഭ്യമാകുന്ന വിധത്തിലാണ് ക്രമീകരണം നടത്തിവരുന്നത്. ഉത്പാദനം മുതൽ വിപണനം വരെ കോർത്തിണക്കിയാണ് കുടുംബശ്രീ ചിക്കൻമേഖലയിൽ ചേക്കേറുന്നത്. നിലവിൽ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ 549 ചിക്കൻഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. പുതുതായി 935 എണ്ണംകൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിലൂടെ ആദ്യഘട്ടത്തിൽ പ്രതിദിനം 25,000 കിലോഗ്രാം ചിക്കൻവിൽപ്പന നടത്താനാകും. ഇത് ക്രമേണ അഞ്ചുലക്ഷംവരെയാക്കി മാറ്റും. ഉത്പാദനം മുതൽ വിപണനം വരെയുള്ള കാര്യങ്ങൾ ഒരു കുടക്കീഴിലാക്കുന്നതിനായി കേരള ചിക്കൻ പ്രൊഡ്യൂസർ കമ്പനി നിലവിൽ വന്നു. ആഴ്ചയിൽ ഒരുലക്ഷം ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ സംസ്ഥാനത്തിനകത്തുതന്നെ ഉത്പാദിപ്പിക്കുന്നതിനുള്ള ബ്രീഡർഫാമുകൾ, ഒരു ജില്ലയിൽ കുറഞ്ഞത് ഒന്നുവീതം എന്ന നിരക്കിൽ ജില്ലാതല ഹാച്ചറികൾ, സംസ്ഥാനവ്യാപകമായി 1000 ഇറച്ചിക്കോഴി വീതമുള്ള 1000 ഫാമുകൾ, 50 ടൺ ഉത്പാദനശേഷിയുള്ള മാംസസംസ്കരണശാല, ഇറച്ചി വിൽക്കുന്നതിനുള്ള കേന്ദ്രങ്ങൾ, പ്രാദേശികാടിസ്ഥാനത്തിൽ മാലിന്യസംസ്കരണ കേന്ദ്രങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് പദ്ധതി. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ബ്രീഡർഫാമുകൾ ആരംഭിക്കുക. അതത് കുടുംബശ്രീ സി.ഡി.എസുകൾക്കാണ് ഇതിന്റെ നടത്തിപ്പുചുമതല. ഇതോടൊപ്പം ബ്രോയ്ലർ കർഷകർക്കായി ജനനി സൗജന്യ ഇൻഷുറൻസ് പദ്ധതിയും നടപ്പാക്കും. ഇതുപ്രകാരം ഒരുവർഷം 90 ലക്ഷം ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ ഇൻഷുറൻസ് പരിധിയിലാക്കും. സംസ്ഥാന ചിക്കൻ പദ്ധതിക്ക് സാങ്കേതിക പിന്തുണ നൽകുന്നത് മൃഗസംരക്ഷണവകുപ്പാണ്. അയൽക്കൂട്ടം വനിതകൾ മുഖേന നടത്തിവരുന്ന 50 ബ്രോയ്ലർ ഫാമുകളിൽനിന്ന് നിലവിലെ ധാരണപ്രകാരം കിലോയ്ക്ക് 85 രൂപ നിരക്കിൽ ചിക്കൻ എടുത്ത് കെപ്കോ വിപണനം നടത്തുന്നുണ്ട്. ഇതിനുപുറമേ മീറ്റ്സ് പ്രോഡക്ട്സ് ഇന്ത്യയും ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയും കുടുംബശ്രീഫാമുകളിൽനിന്ന് ചിക്കൻ വാങ്ങാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. വൻ വരുമാനം ഉറപ്പ് കുടുംബശ്രീക്ക് വൻ വരുമാനനേട്ടമുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്. 1450 സ്ത്രീകൾക്ക് നേരിട്ട് ജോലി ലഭിക്കും. പ്രാരംഭഘട്ടത്തിൽ 25,000 കോഴികളെ പ്രതിദിനം വിൽക്കുമ്പോൾ 15 കോടിയുടെ വാർഷികവിറ്റുവരവും ലഭിക്കും. - ഡോ.കെ.ആർ.നികേഷ് കിരൺ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ Content Highlights:Kerala Chicken Sale Start September
from mathrubhumi.latestnews.rssfeed https://ift.tt/2UhDqDS
via
IFTTT
No comments:
Post a Comment