സെന്റ് കിറ്റ്സ്: കുട്ടിക്രിക്കറ്റിലെ ഏറ്റവും അപകടകാരികൾ എന്ന പേര് സമ്പാദിച്ചവരാണ് വെസ്റ്റിൻഡീസ്. പറഞ്ഞിട്ടെന്ത് കാര്യം മുൻപ് രണ്ട് തവണ ട്വന്റി 20 കിരീടം നേടിയ നിലവിലെ ചാമ്പ്യൻ ടീമിനെ ഇംഗ്ലണ്ട് വെറും 45 റൺസിന് എറിഞ്ഞിട്ടു. ക്രിസ് ഗെയിൽ അടക്കമുള്ള വമ്പൻമാർ അടങ്ങിയ ടീമിനാണ് ഈ നാണക്കേട്. ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറിനാണ് വിൻഡീസ് പുറത്തായത്. ടെസ്റ്റ് പദവിയുള്ള ഒരു രാജ്യത്തിന്റെ ഏറ്റവും ചെറിയ ട്വന്റി 20 സ്കോറും ഇതാണ്. 137 റൺസിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ട്വന്റി 20-യിൽ റൺസ് അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ വിജയമാണിത്. 2014-ൽ നെതർലാൻഡ്സ് ശ്രീലങ്കയ്ക്കെതിരെ 39 റൺസിന് പുറത്തായതായിരുന്നു ട്വന്റി 20-യിലെ ഏറ്റവും ചെറിയ സ്കോർ. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലായിരുന്നു സംഭവം. ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ജോ റൂട്ട് (55), സാം ബില്ലിങ്സ് (87) എന്നിവരുടെ അർധ സെഞ്ചുറി മികവിൽ 20 ഓവറിൽ അറു വിക്കറ്റിന് 182 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് അവിശ്വസനീയമായ വിധത്തിൽ തകർന്നടിയുകയായിരുന്നു. വെറും രണ്ട് ഓവർ എറിഞ്ഞ് ആറു റൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ ക്രിസ് ജോർദാനാണ് വിൻഡീസിനെ തകർത്തത്. ജോർദാന് പുറമെ ഡേവിഡ് വില്ലി, ആദിൽ റഷീദ്, ലിയാം പ്ലങ്കറ്റ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 10 റൺസ് വീതം നേടിയ ഷിംറോൺ ഹെറ്റ്മയർ, കാർലോസ് ബ്രാത്ത്വെയ്റ്റ് എന്നിവരാണ് വിൻഡീസിന്റെ ടോപ് സ്കോറർമാർ. എട്ട് വിൻഡീസ് ബാറ്റ്സ്മാൻമാർ രണ്ടക്കം കാണാതെ പുറത്തായി. Content Highlights:west indies bundled out for 45 against england
from mathrubhumi.latestnews.rssfeed https://ift.tt/2EKPVBC
via
IFTTT
No comments:
Post a Comment