ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. 283 സീറ്റു നേടുമെന്ന് ടൈംസ് നൗ-വി.എം.ആർ. സർവേ. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. 135-ഉം മറ്റുള്ളവർ 125-ഉം സീറ്റു നേടുമെന്നും സർവേ പറയുന്നു. ആകെ 543 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. പാകിസ്താനിലെ ബാലകോട്ടിൽ നടത്തിയ വ്യോമാക്രമണം രാജ്യത്ത് എൻ.ഡി.എ.യ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയിട്ടുണ്ടെന്ന് സർവേ പറയുന്നു. കേരളത്തിൽ യു.ഡി.എഫിന് 16-ഉം എൽ.ഡി.എഫിന് മൂന്നും സീറ്റുകൾ പ്രവചിക്കുന്ന സർവേ, എൻ.ഡി.എ. ഒരു സീറ്റ് നേടുമെന്നും പറയുന്നു. ജനുവരിയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നിരുന്നെങ്കിൽ ഇപ്പോൾ പറയുന്ന 283-നെക്കാൾ 21 സീറ്റ് കുറവേ എൻ.ഡി.എ.യ്ക്കു ലഭിക്കുമായിരുന്നുള്ളൂ. അതിനുശേഷം പല സംഭവങ്ങളുമുണ്ടായി. ജനപ്രിയ തീരുമാനങ്ങൾ ഉൾപ്പെടുത്തിയ ഇടക്കാല ബജറ്റും ബാലാകോട്ട് ആക്രമണവുമാണ് ഇവയിൽ പ്രധാനമെന്ന് സർവേ പറയുന്നു. ഉത്തർപ്രദേശിൽ രണ്ടു സീറ്റുമാത്രമേ കോൺഗ്രസ് നേടൂ. എൻ.ഡി.എ.യ്ക്ക് 42-ഉം എസ്.പി., ബി.എസ്.പി. സഖ്യത്തിന് 36-ഉം സീറ്റുകൾ കിട്ടും. ഡൽഹിയിലെ ഏഴു ലോക്സഭാ സീറ്റും ബി.ജെ.പി. നേടുമെന്നാണ് സർവേ ഫലം. പഞ്ചാബിൽ 12 സീറ്റ് കോൺഗ്രസ് നേടും. ബി.ജെ.പി. പച്ചതൊടില്ല. ശേഷിക്കുന്ന ഒരു സീറ്റ് എ.എ.പി. സ്വന്തമാക്കും. മധ്യപ്രദേശിൽ ബി.ജെ.പി.ക്ക് കഴിഞ്ഞവർഷത്തെക്കാൾ അഞ്ചു സീറ്റ് കുറഞ്ഞ് 22 സീറ്റാവും കിട്ടുക. കോൺഗ്രസ് ഏഴിടത്ത് വിജയിക്കും. ബംഗാളിൽ ഇടതുമുന്നണിയ്ക്കും യു.പി.എ.യ്ക്കും ഒരു സീറ്റുപോലും കിട്ടില്ല. തൃണമൂൽ കോൺഗ്രസ് 31 സീറ്റിലും എൻ.ഡി.എ. 11 സീറ്റിലും ജയിക്കും. തമിഴ്നാട്ടിൽ കോൺഗ്രസ് സഖ്യം 34-ഉം ബി.ജെ.പി. സഖ്യം അഞ്ചും സീറ്റു നേടുമെന്നാണ് സർവേ ഫലം. ഈ മാസം നടന്ന സർവേയിൽ 16,931 പേരാണ് പങ്കെടുത്തത്. content highlights: exit poll 2019, NDA, BJP, Congress
from mathrubhumi.latestnews.rssfeed https://ift.tt/2TfxGJt
via
IFTTT
No comments:
Post a Comment