തലശ്ശേരി: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മിന് മേൽ ആരോപണം ശക്തമാവുമ്പോൾ തൽക്കാലത്തേക്കെങ്കിലും ആശ്വസിക്കാനാവുന്നതാണ് ഷുക്കൂർ വധക്കേസിൽ സി.പി.എം നേതാക്കൾക്കെതിരായുള്ള കുറ്റപത്രം മടക്കിയുള്ള തലശ്ശേരി സിബിഐ കോടതിയുടെ നടപടി. ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി പടിവാതിൽക്കൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച തലശ്ശേരി കോടതിയെടുക്കുന്ന തീരുമാനം നിർണായകമാവുമായിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറി കൂടിയായ പി.ജയരാജനെ വടകരയിൽ മത്സരിപ്പിക്കാൻ പാർട്ടി പരിഗണിക്കുന്ന സാഹചര്യത്തിൽ കുറ്റപത്രം സമർപ്പിച്ചത് വലിയ തിരിച്ചടിയാകുമെന്നായിരുന്നു പാർട്ടി നേതൃത്വം കരുതിയിരുന്നത്. ഈയൊരു സാഹചര്യത്തിൽ സിബിഐ കോടതിയുടെ നടപടി ജനങ്ങൾക്കിടയിൽ താത്ക്കാലികമായി പിടിച്ച് നിൽക്കാൻ കഴിയുമെന്നാണ് നേതൃത്വം കരുതുന്നത്. സി.ബി.ഐക്ക് കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാമെന്നാണ് തലശ്ശേരി സെഷൻസ് കോടതി ചൊവ്വാഴ്ച വ്യക്തമാക്കിയത്. കുറ്റപത്രം ഏത് കോടതി പരിഗണിക്കട്ടെയെന്ന് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നും കോടതി വ്യക്തമാക്കി. ഇതോടെ വടകരയിൽ പി.ജയരാജനുള്ള സാധ്യത വീണ്ടും വർധിച്ചിട്ടുണ്ട്. നിലവിൽ പി.ജയരാജന് ജയിച്ച് കയറാൻ വലിയ പണിപ്പെടേണ്ടി വരാത്ത മണ്ഡലങ്ങളിലൊന്നാണ് വടകര. കണ്ണൂർ ജില്ലയിലെ തലശ്ശേരിയും കൂത്ത്പറമ്പും ഉൾപ്പെടുന്ന മണ്ഡലത്തിൽ നിലവിൽ പി.ജയരാജനുള്ള സ്വാധീനം തന്നെയാണ് ജയരാജനെ പരിഗണിക്കാനുള്ള കാരണം. കണ്ണൂരിൽ നിലവിലെ എം.പി പി.കെ ശ്രീമതി തന്നെ മത്സരിക്കാനെത്തുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. പി.കെ ശ്രീമതയുടെ പേരും ആദ്യം വടകരയിൽ ഉയർന്ന് കേട്ടിരുന്നുവെങ്കിലും ശ്രീമതി കണ്ണൂരിൽ തന്നെ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ സിപിഎം കൊലപാതക രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന എതിരാളികളുടെ പ്രചാരണത്തിന് കൂടുതൽ ശക്തി കൂട്ടുന്നതായിരിക്കും കാസർകോടെ കൊലപാതകങ്ങൾ. ഇത് മലബാറിൽ പ്രത്യേകിച്ച് കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട് മണ്ഡലങ്ങളിൽ സജീവ തിരഞ്ഞെടുപ്പ് ചർച്ചയാവും. വടകരയും, കോഴിക്കോടും തിരിച്ച് പിടിക്കുക എന്ന ഉദ്ദേശ്യത്തോട് കൂടി ശക്തമായ സ്ഥാനാർഥികളെ ഇവിടെ രംഗത്തിറക്കാൻ തന്നെയാണ് നേതൃത്വം ഒരുങ്ങുന്നത്. ഈയൊരു സാഹചര്യത്തിൽ പി.ജയരാജൻ വടകരയിൽ മത്സരിക്കാനെത്തിയാൽ തിരിച്ചടിയാവുമോ എന്ന ശങ്കയും ഒരു വിഭാഗം പാർട്ടി അംഗങ്ങൾക്കിടയിലുണ്ട്. Content Highlights:Filing chargesheet; Jayarajan and CPM are temporary relief
from mathrubhumi.latestnews.rssfeed http://bit.ly/2tuArMN
via
IFTTT
No comments:
Post a Comment