പുല്പള്ളി: വയനാട്ടിലെ പുല്പള്ളി കുറിച്ചിപ്പറ്റയിൽ ഒരേക്കർ വരുന്ന സ്വകാര്യ ഭൂമിയിൽ ദൂരൂഹമായി ഇരുപതോളം ശ്മശാനങ്ങൾ. പഞ്ചായത്തിന്റെ അനുമതിയില്ലെന്നു മാത്രമല്ല നിഗൂഢമായാണ് ഇവയുടെ പ്രവർത്തനവും. പാതിരാത്രിയിൽ പോലും വാഹനങ്ങളിലെത്തി ഇവിടെ മൃതദേഹം മറവ് ചെയ്യുന്നുണ്ടെന്നും നാട്ടുകാർ പരാതിപ്പെടുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് ദുരൂഹമായരീതിയിൽ ഇവിടെ മൃതദേഹങ്ങളെത്തിച്ച് സംസ്കരിക്കുന്നുണ്ട്. കഴിഞ്ഞദിവസം പത്തനംതിട്ടയിൽനിന്ന് മൃതദേഹവുമായെത്തിയവരെ നാട്ടുകാർ തടഞ്ഞിരുന്നു. മുമ്പൊരിക്കൽ മൃതദേഹവുമായി എത്തിയവരെ ചോദ്യം ചെയ്തതിന് നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രാത്രിയിലെത്തി ധൃതിയിൽ സംസ്കരിച്ച് മടങ്ങുന്നവരുമുണ്ട്. കൃത്യമായി കുഴിപോലുമെടുക്കാത്തതിനാൽ മഴ പെയ്തപ്പോൾ മണ്ണൊലിച്ച് മൃതദേഹം പുറത്തെത്തിയ സംഭവം ഇവിടെയുണ്ടായിട്ടുണ്ട്. തുറന്നുകിടക്കുന്ന കുഴിമാടത്തിൽനിന്ന് ദുർഗന്ധം വമിക്കുന്നതും, പാതി ദഹിപ്പിച്ച ശവശരീരങ്ങൾ പുറത്തുകിടക്കുന്നതും ഇവിടെ പതിവാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നാട്ടുകാർ സി.ഐക്ക് പരാതി നൽകിയെങ്കിലും പഞ്ചായത്തിനാണ് പരാതി സമർപ്പിക്കാൻ അദ്ദേഹം നിർദേശിച്ചു. നാട്ടുകാർ ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു. പരാതി പഞ്ചായത്തിന് കൈമാറിയതായാണ് പിന്നീട് അറിഞ്ഞത്. പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ ബോർഡ് യോഗം ചേർന്നതിനുശേഷം തീരുമാനം എടുക്കുമെന്ന മറുപടിയാണ് ലഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. ശവപ്പറമ്പുകളുടെ ഉടമസ്ഥരെക്കുറിച്ച് അന്വേഷിച്ചപ്പോൾ പലരും വിദേശത്താണെന്ന വിവരമാണ് ലഭിച്ചത്. ആരുടെ മൃതദേഹം, ആരുകൊണ്ടുവന്നു എന്നും എങ്ങിനെ മരിച്ചവരുടെ മൃതദേഹങ്ങളാണെന്നോ ഒന്നും ആർക്കുമറിയില്ലെന്ന് കുറിച്ചിപ്പറ്റ നിവാസികൾ പറയുന്നു. മുമ്പ് ഒരു ശ്മശാനത്തിന്റെ നിർമാണപ്രവൃത്തി നാട്ടുകാർ തടഞ്ഞിരുന്നു. ശവപ്പറന്പിന് ചുറ്റുമതിൽ കെട്ടാനുള്ള ശ്രമമാണ് തടഞ്ഞത്. ശ്മശാനം പ്രവർത്തിപ്പിക്കുന്നതിനുള്ള രേഖകൾ കാണിക്കണമെന്ന് നാട്ടുകാർ ഇവരോട് ആവശ്യപ്പെട്ടതോടെ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചു. ഓരോ മൃതദേഹത്തിനും പണം, നടത്തിപ്പുകാർ അപരിചിതർ കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് ഇവിടെ ശ്മശാന വ്യാപാരം. ഭൂമിക്കച്ചവടത്തിന്റെ പുതിയ രൂപമാണിതെന്നാണ് സംശയിക്കുന്നത്. ഓരോ മൃതദേഹം സംസ്കരിക്കുന്നതിനും പണം നൽകണം. ആർക്കുംവേണ്ടാതെകിടന്ന ഈപ്രദേശത്ത് മോഹ വിലയ്ക്കാണ് ശ്മശാനഭൂമികളുടെ വിൽപ്പന നടക്കുന്നത്. ഇവയുടെ നടത്തിപ്പുകാരും ഭൂവുടമകളും പ്രദേശവാസികൾക്ക് മുൻപരിചയമില്ലാത്തവരാണ്. മിക്കവരും ജില്ലയ്ക്കും സംസ്ഥാനത്തിനും പുറത്തുള്ളവർ. ബെംഗളൂരു, മസിനഗുഡി എന്നിവിടങ്ങളിൽ നിന്നുള്ളവർക്കുവരെ ഇവിടെ സ്വന്തമായി ശവപ്പറന്പുകളുണ്ട്. പ്രദേശത്തെ ഒരുവ്യക്തിയുടെ പേരിലായിരുന്നു ശവപ്പറന്പായ ഭൂമിയുണ്ടായിരുന്നത്. ഇയാൾ ഏഴ് പേർക്കായിവിറ്റ ഭൂമിക്ക് ഇപ്പോൾ ഇരുപത്തിനാലോളം ഉടമകളുണ്ട്. പത്ത് സെന്റ് സ്ഥലമുള്ളയാൾ ഇത് അഞ്ച് സെന്റ് വെച്ച് രണ്ടായിവീതിച്ച് വിറ്റു. ഇതും ഉപയോഗിക്കുന്നത് മൃതദേഹങ്ങൾ മറവുചെയ്യാൻ ത്തന്നെ. വൻവിലയ്ക്കാണ് ഈ ഗ്രാമപ്രദേശത്ത് പുറത്ത് നിന്ന് ആളുകളെത്തി പ്ലോട്ടുകളായിതിരിച്ച ഭൂമി വാങ്ങിയിരിക്കുന്നത്. ശവപ്പറമ്പായി മാറിയ പ്രദേശത്തിന് സമീപം താമസിക്കുന്ന വിധവയോട് ഇവിടെനിന്ന് മാറിത്താമസിക്കാൻ ആവശ്യപ്പെട്ട് ശ്മശാനത്തിന്റെ ഉടമകളെത്തിയിരുന്നു. എന്നാൽ സ്വന്തംസ്ഥലം വിട്ടുകൊടുക്കാൻ തയ്യാറാകാതെ ഭീഷണികളെ അതിജീവിച്ച് കഴിയുകയാണിവർ. ഇവിടെ പൊതുശ്മശാനം തുടങ്ങാൻ സ്ഥലം വാങ്ങാൻ നേരത്തേ പഞ്ചായത്ത് ശ്രമിച്ചിരുന്നു. എന്നാൽ പ്രദേശവാസികളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു. അതേ സമയം പഞ്ചായത്തിന്റെ അനുമതി കൂടാതെയാണ് കുറിച്ചിപ്പറ്റയിൽ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് ശ്മശാനങ്ങൾ പ്രവർത്തിക്കുന്നത്. ഇതിനെതിരേ നടപടിയുണ്ടാകും. ആദ്യപടിയായി സ്ഥലമുടമകൾക്ക് നോട്ടീസ് അയയ്ക്കുമെന്നും പഞ്ചായത്തധികൃതർ പറഞ്ഞു. Content Highlights:Unauthorised Cemetry in wayanad
from mathrubhumi.latestnews.rssfeed http://bit.ly/2BiV7LR
via
IFTTT
No comments:
Post a Comment