കൊച്ചി: ചാലക്കുടി സീറ്റ് ലഭിച്ചില്ലെങ്കിൽ ഇത്തവണ മത്സരിക്കാനില്ലെന്ന് മുൻ എംപിയും കോൺഗ്രസ് നേതാവുമായ കെ.പി.ധനപാലൻ. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും കഴിഞ്ഞ തവണ സ്ഥാനാർത്ഥി നിർണയത്തിൽ മണ്ഡലങ്ങളുടെ സ്വഭാവം മനസിലാക്കുന്നതിൽ തെറ്റുപറ്റിയെന്നും മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ധനപാലൻ പറഞ്ഞു. 2009 ൽ ചാലക്കുടി എംപിയായ ധനപാലന് കഴിഞ്ഞ തവണ തൃശൂർ സീറ്റാണ് ലഭിച്ചത്. തൃശൂർ എംപിയായിരുന്ന പി.സി.ചാക്കോയുടെ ആവശ്യപ്രകാരം ഇരുവരുടെയും സീറ്റുകൾ വെച്ചുമാറുകയായിരുന്നു. എന്നാൽ, 2014 തിരഞ്ഞെടുപ്പിൽ ഇരുസീറ്റുകളിലും കോൺഗ്രസ് തോറ്റു. ലോക്സഭാ സീറ്റുകൾ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ധനപാലൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. പാർലമെന്റിൽ മത്സരിക്കുകയാണെങ്കിൽ ചാലക്കുടിയിലാണ് മത്സരിക്കാനാഗ്രഹിക്കുന്നത്, ധനപാലൻ പറഞ്ഞു. കഴിഞ്ഞ തവണ തൃശൂർക്ക് മാറ്റി, ഇനി മറ്റൊരു മണ്ഡലത്തിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നില്ല. അഞ്ചു വർഷക്കാലം ചാലക്കുടിയിലെ എംപിയെന്ന നിലയിൽ (2009-2014) മികച്ച പ്രവർത്തനം നടത്താനും ജനങ്ങളുടെ അംഗീകാരം നേടാനുമായി എന്നാണ് വിശ്വാസം. കഴിഞ്ഞ തവണ വീണ്ടുമൊരു അവസരം കിട്ടുമെന്നാണ് കരുതിയിരുന്നത്. പക്ഷേ, അന്ന് ഹൈക്കമാൻഡ് തീരുമാനിച്ചത് ശ്രീ. ചാക്കോയുടെ സീറ്റുമായി എന്റെ സീറ്റ് വെച്ചുമാറാനായിരുന്നു. ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാക്കാതെയെടുത്ത തീരുമാനമായിരുന്നു അത്. തൃശൂർക്ക് മാറ്റിയപ്പോൾ നിൽക്കുന്നില്ലെന്ന് പറഞ്ഞിരുന്നെങ്കിലും രണ്ട് സീറ്റും നേടാൻ ഞാൻ മത്സരിച്ചേ മതിയാകൂ എന്ന് ബോധ്യപ്പെടുത്തിയാണ് മത്സരരംഗത്തിറക്കിയത്. തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ, ഇപ്രാവശ്യം എനിക്ക് ചാലക്കുടിയിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് നേതൃത്വത്തെയും ഹൈക്കമാൻഡിനെയും അറിയിച്ചിട്ടുണ്ട്. കെ.പി ധനപാലൻ: ഫോട്ടോ: സനോജ് ഷാജി അതേസമയം, ചാലക്കുടിയിൽ മറ്റൊരാളെ സ്ഥാനാർത്ഥിയാക്കാനാണ് ഹൈക്കമാൻഡ് തീരുമാനിക്കുന്നതെങ്കിൽ അതംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഞാൻ നൂറു ശതമാനവും കോൺഗ്രസ് പ്രവർത്തകനാണ്. അധികാരവും സ്ഥാനവുമൊക്കെ അതിനു പുറകേ വരുന്നതാണ്. പാർട്ടി തീരുമാനം എന്തായാലും അനുസരിക്കും. മറ്റൊരാളെ മത്സരിപ്പിക്കാനാണ് തീരുമാനമെങ്കിൽ അയാൾക്കായി പ്രവർത്തിക്കും. എന്നോട് മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കും. മുമ്പ് വടക്കേക്കരയിലും പ്രഖ്യാപനത്തിനു ശേഷം സ്ഥാനാർത്ഥിത്വം നഷ്ടമായിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്, അതിനുശേഷവും പാർട്ടിയിൽ ഉറച്ചുനിന്നതിന് 200 9ൽ പാർലമെന്റ് സീറ്റ് നൽകിയിട്ടുണ്ടല്ലോ എന്നായിരുന്നു മറുപടി. ഇത്തവണ തന്റെ ആവശ്യം പാർട്ടി അംഗീകരിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും കെ.പി.ധനപാലൻ ചൂണ്ടിക്കാണിക്കുന്നു. ഇത്തവണ കേരളത്തിൽ 2009 ന് സമാനമായ രാഷ്ട്രീയാന്തരീക്ഷമാണുള്ളത്. അത്രത്തോളം ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും മികച്ച പോരാട്ടത്തിലൂടെ 16 സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ട്. ബിജെപി-ബിഡിജെഎസ് മുന്നണിയുടെ സാന്നിധ്യം പോരാട്ടം ശക്തമാക്കും. ശബരിമല വിഷയത്തിലുൾപ്പെടെ അവർ തീവ്ര നിലപാടുകളിലൂടെ വോട്ട് സമാഹരിക്കാൻ ശ്രമിച്ചെങ്കിലും ശബരിമല സംഘർഷഭൂമിയാക്കുകയല്ല സംയമനമാണ് വേണ്ടിയിരുന്നതെന്ന കോൺഗ്രസ് നിലപാടിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ എത്തിനിൽക്കുന്നത്. ശബരിമലയിൽ യുവതികളെ കയറ്റാൻ തിടുക്കം കാണിച്ച സർക്കാരിന്റെ നിലപാട് ജനങ്ങളിൽ വ്യാപക പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണ്. എന്നാൽ, പിറവം പള്ളിയുടെ കാര്യത്തിലും ബാറുകൾ തുറക്കുന്ന കാര്യത്തിലും വിധി മറികടക്കാൻ പ്രയോഗിച്ച തന്ത്രം എന്തുകൊണ്ട് ശബരിമലയിൽ കാണിച്ചില്ലെന്നും ധനപാലൻ ചോദിക്കുന്നു. Content Highlights: K P Dhanapalan,Chalakkudy Seat
from mathrubhumi.latestnews.rssfeed http://bit.ly/2N1q5wS
via
IFTTT
No comments:
Post a Comment