തിരുവനന്തപുരം: വൃദ്ധയുടെ മാല പിടിച്ചുപറിച്ച് ബൈക്കിൽ കടന്നുകളഞ്ഞ മോഷ്ടാവിനെ മണിക്കൂറുകൾക്കകം പിടികൂടിയ പോലീസുകാർക്ക് ആദരം. സന്ദർഭോചിതമായ പ്രവർത്തിയിലൂടെ ജനങ്ങളുടെ പ്രശംസ നേടിയിരിക്കുകയാണ് സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിലെ ബിജുകുമാർ. കഴിഞ്ഞ ദിവസം തിരുമല ശ്രീകൃഷ്ണ ആശുപത്രിക്ക് മുൻവശമുള്ള കൈരളി ഗാർഡൻ റോഡിൽ വെച്ചാണ് സംഭവം. കൈരളി നഗർ സ്വദേശിനി പാർവതിയോട് മേൽവിലാസം ചോദിക്കാനെന്ന വ്യാജേന അടുത്തു ചെന്ന മോഷ്ടാവ് ഒന്നരപ്പവൻ സ്വർണമാല പിടിച്ചു പറിച്ച് ബൈക്കിൽ കടന്നു കളയുകയായിരുന്നു. ഇയാളെ കടന്നു പിടിച്ചു മാല തിരികെ വാങ്ങാൻ ശ്രമിച്ചെങ്കിലും ബൈക്ക് വേഗത്തിലെടുത്തതോടെ പാർവതി താഴെ വീഴുകയായിരുന്നു. വീണ്ടും എഴുന്നേറ്റ് ബൈക്കിന് പുറകെ ഓടിയെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. മാല മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിയുകയും ചെയ്തു. കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെത്തുടർന്ന് വയർലസിലൂടെ മാല മോഷ്ടാവിനെയും വാഹനത്തെയും കുറിച്ചുള്ള വിവരം ലഭിച്ചു. ഈ സമയം പ്രതി കനകക്കുന്നിലെത്തിയിരുന്നു. കൺട്രോൾ റൂമിൽ ക്യാമറ ഡ്യൂട്ടിയിലുണ്ടായിരുന്ന ശരത്ചന്ദ്രൻ ഈ വാഹനം കനകക്കുന്നിലെ മ്യൂസിയം ഭാഗത്ത് ക്യാമറയിൽ കണ്ടു. അവിടെ ആ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ബിജുകുമാറിന് വിവരം കൈമാറി. ഈ സമയം പ്രതി കനകക്കുന്നിലെത്തിയിരുന്നു. തുടർന്ന് ബിജു കുമാർ വാഹന നമ്പർ പാർക്കിംഗ് പരിസരത്ത് അന്വേഷിച്ചു കണ്ടെത്തി. വഹാനത്തിന്റെ ഉടമസ്ഥനെ കണ്ടെത്താനായി സ്കൂട്ടറിനടുത്ത് തന്നെ ബിജുകുമാർ കാത്തു നിന്നു. അൽപ സമയത്തിനു ശേഷം ഉടമസ്ഥൻ ബൈക്കിനരികിലെത്തിയപ്പോഴാണ് ബിജുകുമാർ തന്ത്രപരമായി പ്രതിയെ കീഴ്പ്പെടുത്തിയത്. ബൈക്ക് നോ പാർക്കിങ് ഏരിയയിലാണ് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പിഴ അടച്ചിട്ട് പോയാൽ മതിയെന്ന് വളരെ സമാധാനത്തോടെ പറഞ്ഞപ്പോൾ പ്രതി വിശ്വസിച്ചു. തുടർന്ന് മോഷ്ടാവിനെ സ്റ്റേഷനിലെത്തിച്ചു പിടികൂടി. പൂജപ്പുര ചിത്രാനഗർ ലക്ഷ്മി വിലാസം വീട്ടിൽ നിന്ന് പൂജപ്പുര പൈ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന സജീവ് (28) ആണ് പിടിയിലായത്. ഇയാൾ നിരവധി മോഷണക്കേസകളിൽ പ്രതിയാണ്. മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയ സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിലെ ബിജുകുമാർ, ശരത്ചന്ദ്രൻ എന്നിവർക്ക് എ.ആർ.ക്യാമ്പിൽ നടന്ന ജനമൈത്രി മീറ്റിങ്ങിൽ സിറ്റി പോലീസ് കമ്മിഷണർ എസ്.സുരേന്ദ്രൻ പ്രശംസാപത്രവും ഗുഡ് സർവീസ് എൻട്രിയും നൽകി. Content Highlights:thiruvananthapuram traffic police officers honoured in chain robbery case
from mathrubhumi.latestnews.rssfeed http://bit.ly/2Dv3wfs
via
IFTTT
No comments:
Post a Comment