കോഴിക്കോട്: ടൈപ്പ് വൺ ഡയബറ്റിസ് എന്നറിയപ്പെടുന്ന പ്രമേഹം ബാധിച്ച പത്താംതരം-ഹയർ സെക്കൻഡറി വിദ്യാർഥികൾ പരീക്ഷാഹാളിലെ പ്രത്യേക പരിഗണനയ്ക്കായി വിദ്യാഭ്യാസവകുപ്പിന്റെ കനിവ് തേടുന്നു. പൊതുപരീക്ഷയ്ക്ക് പരീക്ഷാ ഹാളിൽ തങ്ങൾക്ക് ഒരുക്കേണ്ട അടിസ്ഥാന ആവശ്യങ്ങൾ വിദ്യാഭ്യാസവകുപ്പ് അധികൃതർ പരിഗണിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. ഇത്തരം പ്രമേഹം ബാധിച്ച വിദ്യാർഥികൾക്ക് പരീക്ഷാഹാളിൽ പ്രത്യേകസൗകര്യം ഒരുക്കുമെന്ന് 2017-ൽ സി.ബി.എസ്.ഇ. പ്രത്യേക ഉത്തരവ് ഇറക്കിയിട്ടുണ്ട്. പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് പ്രമേഹഗുളിക, ചോക്ലേറ്റ്, പഴങ്ങൾ, ലഘുഭക്ഷണം, കുടിവെള്ളം എന്നിവ പരീക്ഷാഹാളിൽ ലഭ്യമാക്കണമെന്നായിരുന്നു ഉത്തരവിലെ പ്രധാന നിർദേശം. രോഗാവസ്ഥ സംബന്ധിച്ച് വിദഗ്ധഡോക്ടറുടെ സാക്ഷ്യപത്രം ഹാജരാക്കുന്നവർക്ക് ഇൻവിജിലേറ്റർ മരുന്നും ഭക്ഷണവും വിതരണം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. ടൈപ്പ് വൺ പ്രമേഹബാധിതരെ ഭിന്നശേഷിവിഭാഗത്തിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ അനുവദിച്ച് മറ്റൊരു ഉത്തരവും സി.ബി.എസ്.ഇ. ഇറക്കിയിട്ടുണ്ട്. സി.ബി.എസ്.ഇ. കാണിച്ച ദയാവായ്പ് തങ്ങൾക്കും ലഭ്യമാക്കണമെന്നാണ് എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളെഴുതാനൊരുങ്ങുന്ന നൂറോളം ജുവനൈൽ പ്രമേഹബാധിത വിദ്യാർഥികളുടെ ആവശ്യം. ഹൈപ്പോ ഗ്ലൈസീമിയ എന്ന രോഗമൂർച്ഛാവസ്ഥ ഉണ്ടാവാതിരിക്കാൻ ടൈപ്പ് വൺ പ്രമേഹബാധിതർക്ക് അടിക്കടി ഭക്ഷണവും വെള്ളവും ഇൻസുലിനും ആവശ്യമാണ്. ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടിയും വരും. രോഗബാധിതരായ വിദ്യാർഥികൾക്ക് പരീക്ഷാസമയത്ത് ഹാളിൽ ഇൻസുലിൻ പെൻ, ഗ്ലൂക്കോമീറ്റർ എന്നിവ ഉപയോഗിക്കാനും ഒരു സഹായിയെ കൂടെനിർത്താനും അനുമതിവേണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടുന്നു. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് നിവേദനം നൽകിയിട്ടുണ്ട്. ഇത്തരം അപേക്ഷകൾ ഇപ്പോൾ പരിഗണനയിലില്ലെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസ് പറയുന്നത്. Content Highlights:Diabetic students demand special facilities in exam hall
from mathrubhumi.latestnews.rssfeed http://bit.ly/2SEPpyS
via
IFTTT
No comments:
Post a Comment