ശ്രീനഗർ: പുൽവാമയിൽ സി.ആർ.പി.എഫ്. ജവാന്മാരുടെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റിയത് ചുവന്ന കാറായിരുന്നുവെന്ന് ദൃക്സാക്ഷിയുടെ മൊഴി. ചാവേറാക്രമണം നടത്തിയ ആദിൽ ദർ ചുവന്ന ഇക്കോ കാറിലാണ് വാഹനവ്യൂഹത്തെ ആക്രമിച്ചതെന്നും നിമിഷങ്ങൾക്കകം കാറും സൈനികവാഹനങ്ങളും പൊട്ടിത്തെറിച്ചെന്നുമാണ് സംഭവത്തിന്റെ ദൃക്സാക്ഷി അന്വേഷണസംഘത്തിന് മൊഴി നൽകിയത്. അതിനിടെ ജമ്മു മുതൽ തന്നേ ചുവന്ന കാർ ജവാന്മാരുടെ വാഹനവ്യൂഹത്തെ പിന്തുടർന്നിരുന്നുവെന്ന് സൈനിക വാഹനങ്ങളിലുണ്ടായിരുന്ന ജവാനും അന്വേഷണസംഘത്തെ അറിയിച്ചു. വാഹനവ്യൂഹത്തിലെ അവസാന ബസിനെ ഇടിക്കാനായിരുന്നു അയാൾ ആദ്യം ശ്രമിച്ചത്. എന്നാൽ നിമിഷങ്ങൾക്കം മൂന്നാം നമ്പർ ബസിന് നേരേ കാർ ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിന്റെ തൊട്ടുമുൻപ് വാഹനവ്യൂഹത്തിന്റെ ഇരുവശത്തുകൂടെയും ഓടിച്ചുപോകാൻ ശ്രമിച്ച ആദിൽ ദറിനോട് വാഹനവ്യൂഹത്തിൽനിന്ന് അകലംപാലിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ദൃക്സാക്ഷികളുടെ മൊഴികൾ ശരിവെയ്ക്കുന്നവിധം സംഭവസ്ഥലത്ത് നിന്ന് ഇക്കോ കാറിന്റെ ബംപറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ജമ്മു കശ്മീർ പോലീസും അറിയിച്ചു. പ്രാഥമിക നിഗമനം അനുസരിച്ച് ഇത് അക്രമത്തിനുപയോഗിച്ച കാറിന്റേതാണെന്നും എന്നാൽ സ്ഥിരീകരിച്ചിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആദിൽ ദറിന് സ്ഫോടകവസ്തുക്കൾ കൈമാറിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതിനിടെ ഒരുവർഷം മുൻപ് പോലീസിന് ലഭിച്ച നിർണായക വെളിപ്പെടുത്തലിനെ സംബന്ധിച്ചും അന്വേഷണം വ്യാപകമാക്കി. 2017-ൽ ജെയ്ഷെ മുഹമ്മദ് ഭീകരസംഘം തന്നെ സമീപിച്ചതായി കശ്മീർ സ്വദേശിയായ അർജു ബഷീർ പോലീസിനെ അറിയിച്ചിരുന്നു. സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരേ മറ്റൊരു വാഹനം ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു അവരുടെ നിർദേശം. ഈ വിവരം ബഷീർ പോലീസിന് കൈമാറുകയും ചെയ്തിരുന്നു. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബഷീറിനെ സമീപിച്ചവരും ആദിലിന് സ്ഫോടകവസ്തുക്കൾ നൽകിയവരും തമ്മിൽ ബന്ധമുണ്ടെന്നാണ് പോലീസിന്റെ സംശയം. ഇതുസംബന്ധിച്ചും പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്. Content Highlights:media reports red eco car used for pulwama attack
from mathrubhumi.latestnews.rssfeed http://bit.ly/2T06jag
via
IFTTT
No comments:
Post a Comment