ചെന്നൈ: ജനപ്രിയ സാമൂഹികമാധ്യമ വിനോദ ആപ്ലിക്കേഷനായ ടിക് ടോക്കിനെ പൂട്ടാൻ തമിഴ്നാട് സർക്കാർ തയ്യാറെടുക്കുന്നു. സംസ്കാരത്തെയും സദാചാരമൂല്യങ്ങളെയും നശിപ്പിക്കുന്ന ആപ്പ് നിരോധിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് സാങ്കേതികവകുപ്പ് മന്ത്രി എം. മണികണ്ഠൻ കഴിഞ്ഞദിവസം നിയമസഭയിൽ അറിയിച്ചിരുന്നു. പുതിയ തലമുറ ടിക് ടോക്കിൽ സമയം കളയുകയാണെന്നാണ് ആരോപണം. വിനോദം എന്നതിലുപരിയായി വീഡിയോകളിൽ അശ്ലീലം കൂടിവരുന്നുമുണ്ട്. സ്വകാര്യത സംബന്ധിച്ച ടിക് ടോക്കിന്റെ വ്യവസ്ഥകൾ സുതാര്യമല്ല. ഒട്ടേറെ ക്രമസമാധാന പ്രശ്നങ്ങൾ ഇതിലൂടെ ഉണ്ടാകുന്നുണ്ടെന്നും പരാതിയുണ്ട്. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസാണ് ടിക് ടോക്കിന്റെ പിന്നിൽ. ഇന്ത്യയിൽ ഇത്രയേറെ ജനപ്രിയമായിട്ടും ഇവർക്കിവിടെ ഒരു ഓഫീസ് പോലും പ്രവർത്തിക്കുന്നില്ല. യുവാക്കളും കൗമാരക്കാരുമാണ് ടിക് ടോക്കിന്റെ പ്രചാരകരിലേറെയും. വീഡിയോ ചിത്രീകരണം, എഡിറ്റിങ്, അപ്ലോഡിങ്, ഷെയറിങ് തുടങ്ങിയവ അനായാസം നടത്താമെന്നതാണ് ടിക് ടോക്കിനെ ജനപ്രിയമാക്കുന്നത്. ടിക് ടോക് നിരോധിക്കണമെന്ന് പട്ടാളി മക്കൾ കക്ഷി കഴിഞ്ഞമാസം ആവശ്യപ്പെട്ടിരുന്നു. ഇൻഡൊനീഷ്യൻ സർക്കാർ ഏർപ്പെടുത്തിയതുപോലെ ഇന്ത്യയിലും നിരോധനം കൊണ്ടുവരണമെന്നാണ് അവരാവശ്യപ്പെട്ടത്. ബി.ജെ.പി.യും നിരോധനത്തെ സ്വാഗതംചെയ്തു. ടിക് ടോക് വീഡിയോകൾ ദുരുപയോഗം ചെയ്ത സംഭവങ്ങളുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ഒട്ടേറെ കേസുകൾ നിലവിലുണ്ട്. പെൺകുട്ടികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച് ബ്ലാക്മെയിലിങ് നടത്തിയ സംഭവങ്ങളുമുണ്ടായി. പോലീസിനെ താറടിച്ചുകാണിക്കുന്ന രീതിയിലുള്ള വീഡിയോകൾ പ്രചരിപ്പിച്ചതിന് ചെന്നൈയിൽനിന്ന് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. അപകടകരമായ ചലഞ്ചുകളും ആപ്ലിക്കേഷൻ വഴി പ്രചരിക്കാറുണ്ട്. വേഗത്തിൽ വരുന്ന വാഹനം തടഞ്ഞ് നൃത്തം ചെയ്യുന്ന ചലഞ്ചിനെതിരേ കേരളാ പോലീസ് നേരിട്ട് രംഗത്തെത്തിയിരുന്നു. ടിക് ടോക് നിരോധിക്കുന്നതിനുള്ള ശുപാർശ കേന്ദ്രസർക്കാരിന് കൈമാറുമെന്ന് മന്ത്രി മണികണ്ഠൻ പറഞ്ഞു. ബ്ലൂവെയിൽ ചലഞ്ചിനെ നിരോധിക്കുന്നതിന് നടപടിയെടുത്തതുപോലെ വിനാശകരമായ ടിക് ടോക് നിരോധിക്കാനും മടിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ, നിരോധനം എപ്പോൾ നിലവിൽവരുമെന്ന് മന്ത്രി വ്യക്തമാക്കിയില്ല. എന്നാൽ, നിരോധനം പ്രാബല്യത്തിലാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ടിക് ടോക് നിരോധിച്ചാലും സമാനമായ മറ്റ് ആപ്ലിക്കേഷനുകൾ രംഗത്തുവരാൻ സാധ്യതയുണ്ട്.
from mathrubhumi.latestnews.rssfeed http://bit.ly/2Syafjp
via
IFTTT
No comments:
Post a Comment