'നമ്മൾ രണ്ടുപേരും ഇതിനുമുമ്പുതന്നെ പ്രണയത്തിലായിരുന്നതിനാൽ ദമ്പതിമാരാവാൻതന്നെ നിജപ്പെടുത്തുകയും ആയത് രജിസ്റ്റർ പ്രകാരംതന്നെ വേണമെന്ന് നിശ്ചയിക്കുകയും ചെയ്തതിനാൽ...' 1975 ഫെബ്രുവരി 14-ന് പയ്യന്നൂർ സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർചെയ്ത ഒരു പ്രണയസാഫല്യപത്രത്തിന്റെ തുടക്കമാണിത്. കരിവെള്ളൂർ ഗ്രാമം അദ്ഭുതത്തോടെ ശ്രവിച്ച ആ വിവാഹം 'പ്രണയികളുടെ ദിന'ത്തിലാണെന്നത് ആകസ്മികം മാത്രം. പാലക്കുന്നിലെ റേഷൻകടയിൽ ജോലിക്കുനിന്ന എൻ. അബ്ദുൾ ഖാദറായിരുന്നു വരൻ. വധു വടക്കുമ്പാട്ടെ മുണ്ടവളപ്പിൽ കല്യാണിയും. റേഷൻകടയിൽ കണ്ടുമുട്ടിയ പ്രണയം രണ്ടുവർഷം ഇരുവരും ആരോരുമറിയാതെ മനസ്സിലിട്ട് താലോലിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു അബ്ദുൾ ഖാദർ. പുരോഗമനം വാക്കിലൊതുക്കാതെ പ്രവൃത്തിയിലും കൊണ്ടുനടക്കുന്ന നിരീശ്വരവാദി. ഒടുവിൽ പ്രണയരഹസ്യം ചോർന്നു, നാട്ടിൽ പാട്ടായി. എങ്ങും സംസാരവിഷയമായി. ഒരുദിവസം കല്യാണിയുടെ അമ്മ ഖാദറിനെ കാണാൻ വന്നു. 'പ്രണയത്തിൽനിന്ന് പിന്മാറണം' അതായിരുന്നു ആവശ്യം. ഇരുവീട്ടുകാരും ഇവരെ പിരിക്കാൻ ഒരുപാട് ശ്രമിച്ചു. വീട്ടുകാർ പാർട്ടിക്ക് പരാതി കൊടുത്തു. പക്ഷേ, പാർട്ടി പ്രണയത്തിനൊപ്പംനിന്നു. സുഹൃത്തുക്കൾക്കൊപ്പം ഖാദറും കല്യാണിയും 44 വർഷം മുമ്പത്തെ ഫെബ്രുവരി 14-ന് പയ്യന്നൂർ സബ് രജിസ്ട്രാർ ഓഫീസിലെത്തി വിവാഹിതരായി. രണ്ടുപേരെയും വീട്ടിൽനിന്ന് പുറത്താക്കി. കല്യാണി ഖാദറിന്റേതാണെന്ന് അപ്പോഴേക്കും നാട്ടുകാരും വിശ്വസിച്ചുതുടങ്ങിയിരുന്നു. അതുകൊണ്ട് പ്രശ്നമൊന്നുമുണ്ടായതുമില്ല. 'എന്ത് പ്രശ്നമുണ്ടായാലും ഞാൻ ഖാദറിക്കയെ മാത്രമേ കെട്ടുമായിരുന്നുള്ളൂ'- പഴയ പ്രണയാവേശം ഓർത്തെടുക്കുമ്പോൾ കല്യാണിയുടെ മുഖത്ത് എഴുപതാം വയസ്സിലും നാണം. വാടകവീട്ടിലേക്ക് മാറാനായിരുന്നു തീരുമാനം. ആരോ അതിന് ഇടങ്കോലിട്ടു. വീടു കിട്ടാതായി. ഒടുവിൽ ചീമേനിയിൽ കോൺഗ്രസ് നേതാവ് ടി.വി. കുഞ്ഞിരാമന്റെ കൈയിൽനിന്ന് പത്തുസെന്റ് സ്ഥലം വാങ്ങി കുടിലൊരുക്കി. ഇന്നും ആ സ്ഥലത്താണ് ഖാദറും കുടുംബവും താമസിക്കുന്നത്. വിവാഹശേഷം സാധു ബീഡിയിലും ദിനേശ് ബീഡിയിലും ഖാദർ ജോലി ചെയ്തു. ഇവരുടെ ജീവിതവും പ്രണയവും സമരവും അടയാളപ്പെടുത്തുന്ന 'ആകാശമുട്ടായി' എന്ന ഡോക്യുമെൻററി വെള്ളച്ചാലിൽ വ്യാഴാഴ്ച വൈകീട്ട് 6.30-ന് പ്രദർശിപ്പിക്കും.ഷൈനി, രേഷ്മ എന്നിവരാണ് മക്കൾ. Content highlights:Valantines Day special Abdul Khader Kalyani
from mathrubhumi.latestnews.rssfeed http://bit.ly/2GF1TPD
via
IFTTT
No comments:
Post a Comment