വയനാട്: ലൈംഗീക പീഡനകേസില്‍ ആരോപണവിധേയനായ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രിമാരുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ്. വിലക്ക് ലംഘിച്ചാല്‍ സന്യാസസമൂഹത്തില്‍ നിന്നും പുറത്താക്കേണ്ടി വരുമെന്ന മുന്നറിയിപ്പും കാരണം കാണിക്കല്‍ നോട്ടീസില്‍ ഉണ്ട്.
വിലക്ക് മറികടന്ന് തുടര്‍ച്ചയായി മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നതിനാണ് സിസ്റ്റര്‍ വിശദീകരണം കൊടുക്കേണ്ടത്. ഇത് മൂന്നാം വട്ടമാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയക്കുന്നത്.
ഫെബ്രുവരി ആറിനകം വിശദീകരണവുമായി മദര്‍ സുപ്പീരിയറിനടുത്ത് നേരിട്ടെത്തണമെന്നാണ് കഴിഞ്ഞ തവണത്തെ കാരണം കാണിക്കല്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇവര്‍ അതിന് തയ്യാറായിട്ടില്ല. വിശദീകരണം നല്‍കിയില്ലെങ്കില്‍ കാനോന്‍ നിയമപ്രകാരം നടപടി ഉണ്ടാകുമെന്നും അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നും പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്നും സിസ്റ്റര്‍ ലൂസി കളപ്പുര രണ്ടാമത്തെ കത്തിന് മറുപടിയായി പറഞ്ഞിരുന്നു. എന്നാല്‍ ഇത് തൃപ്തികരമല്ലെന്നാണ് സഭയുടെ വാദം.
വായ്പ്പയെടുത്ത് കാര്‍ വാങ്ങിയതും പുസ്തകം പ്രസിദ്ധീകരിച്ചതും സുപ്പീരിയറിന്റെ അനുമതി ഇല്ലാതെയാണ്. ദാരിദ്ര്യവ്രതം ലംഘിച്ച സിസ്റ്റര്‍ ലൂസി കളപ്പുര പുസ്തകം പ്രസിദ്ധീകരിച്ചത് വഴി അനാവശ്യ ചെലവുണ്ടാക്കിയെന്നും കത്തില്‍ പറയുന്നു. രാത്രി വൈകി മുറിയിലെത്തുന്നത് ശീലമാക്കി. ഇത് സഭാനിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും അനുമതി ഇല്ലാതെ വനിത ജേര്‍ണലിസ്റ്റിനെ ഒരു രാത്രി മുറിയില്‍ താമസിപ്പിച്ചുവെന്നും സഭ ആരോപിക്കുന്നു. മുന്‍ വിശദീകരണങ്ങളില്‍ വ്യക്തിപരമായ ന്യായീകരണം മാത്രമാണ് ലൂസി കളപ്പുര നല്‍കിയതെന്നും കത്തില്‍ പറയുന്നു.
മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി, ചര്‍ച്ചകളില്‍ പങ്കെടുത്തു, സഭയുടെ ഔദ്യോഗിക വസ്ത്രം ധരിക്കാതെ സമൂഹമാധ്യമങ്ങളില്‍ ചിത്രം ഇട്ടു, മഠത്തില്‍ വൈകിയെത്തുന്നു തുടങ്ങിയവയാണ് സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരായ ആരോപണങ്ങള്‍.
സന്യാസവ്രതം ലംഘിച്ച് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത് സഭക്ക് ദുഷ്‌പേരുണ്ടാക്കിയെന്ന മുന്‍വിമര്‍ശനങ്ങള്‍ക്ക്, ബ്രഹ്മചര്യവ്രതം നോക്കാത്ത പുരോഹികര്‍ക്കെതിരെ ആദ്യം നടപടിയെടുക്കട്ടെയെന്നായിരുന്നു സിസ്റ്റര്‍ ലൂസി കളപ്പുരയുടെ നിലപാട്.
from mangalam.com http://bit.ly/2TRDcTY
via IFTTT
No comments:
Post a Comment