ന്യൂഡല്‍ഹി: സിആര്‍പിഎഫ് വാഹനവ്യൂഹത്തിലേയ്ക്ക് സ്‌ഫോടകവസ്തു നിറച്ച വാഹനം ഇടിച്ചുകയറ്റിയ ചാവേര്‍ ആദില്‍ ദാര്‍ ഒരു വര്‍ഷം മുമ്പ് മാത്രം സംഘടനയിലെത്തിയ ആള്‍. കശ്മീരി യുവാക്കള്‍ക്കിടയില്‍ ജെയ്ഷെ മുഹമ്മദ് എന്ന സംഘടന വേരുറപ്പിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായി പുല്‍വാമ ആക്രമണത്തെ വിലയിരുത്തുകയാണ് വിദഗ്ദ്ധര്‍. കശ്മീരി യുവാക്കളെ വ്യാപകമായി ഭീകര സംഘടനകള്‍ റിക്രൂട്ട് ചെയ്യുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായിട്ടാണ് ഏറ്റവും പുതിയ സംഭവത്തെ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് വിലയിരുത്തുന്നത്.
2016ല്‍ ഹിസ്ബുള്‍ പ്രവര്‍ത്തകനായിരുന്ന ബുര്‍ഹാന്‍ വാനിയെ സുരക്ഷാസേന വധിച്ചത് ജെയ്ഷെ ഇ മുഹമ്മദിലേക്കുള്ള റിക്രൂട്ട്‌മെന്റിന് സഹായകമായ അന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ടെന്ന് വിലയിരുത്തുന്നു. റിക്രൂട്ട് ചെയ്യപ്പെടുന്ന യുവാക്കളില്‍ ഭൂരിഭാഗവും വളരെ പെട്ടെന്ന് തന്നെ സുരക്ഷാസേനകളുമായി നടക്കുന്ന ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുന്നതിനാല്‍ ഒരു ഭീകരന്റെ ശരാശരി ആയുസ് 10-12 വര്‍ഷം എന്നത് പഴയ കണക്കായി മാറിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ജെയ്ഷെ ഇ മുഹമ്മദ് കശ്മീരിലെ സ്ഥിരം സാന്നിദ്ധ്യമായി മാറിയിട്ടുണ്ട്. കശ്മീരില്‍ ഒട്ടേറെ ആക്രമണം നടത്തി ഇവര്‍ ലഷ്‌കര്‍ ഇ തയിബയുടേയും ഹിസ്ബുള്‍ മുജാഹിദീന്റേയും മുകളിലേക്ക് വളര്‍ന്നിരിക്കുകയാണെന്നാണ് വിലയിരുത്തല്‍.
പ്രാദേശികതലത്തിലെ റിക്രൂട്ട്‌മെന്റ് നൂറിനടുത്ത് പേരെ സംഘടനയിലെത്തിക്കാന്‍ കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ഈ ഭീകരസംഘടനയുടെ തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ അത്തര്‍ ഇബ്രാഹിമിന്റെ മകനായ മുഹമ്മദ് ഉമൈര്‍ ആണെന്ന് സുരക്ഷാ ഏജന്‍സികള്‍ക്ക് സംശയമുണ്ട്. അഫ്ഗാനിസ്ഥാനില്‍ പരിശീലനം നേടിയ ഉമൈര്‍ പുല്‍വാമ മേഖല കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം എന്നാണ് വിവരം. കഴിഞ്ഞ ഒക്ടോബറില്‍ ത്രാലില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ സഹോദരന്‍ ഉസ്മാന്‍ ഹൈദര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഉമൈര്‍ പുല്‍വാമയിലെത്തിയത്. സ്ഫോടനം നടത്തിയ ബോംബ് പാക് അധീന കാശ്മീരിലെ മുസാഫറാബാദിലാണ് നിര്‍മ്മിച്ചതെന്ന് കരുതുന്നു.
സ്ഫോടനം നടത്തുന്നത് സംബന്ധിച്ച ഒരു മുന്നറിയിപ്പ് നേരത്തേ ജെയ്ഷെ ഇ മുഹമ്മദ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. അന്ന് സുരക്ഷാ വിഭാഗം അവഗണിച്ചതാണ് പുതിയ ദുരന്തത്തിന് കാരണമായത്. അഫ്ഗാനിസ്ഥാനില്‍ നടന്ന ഒരു കാര്‍ബോംബ് സ്ഫോടനത്തിന്റെ വീഡിയോ പുറത്തുവിട്ട അവര്‍ ഇത് കശ്മീരില്‍ സംഭവിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇത് അവഗണിക്കുകയായിരുന്നു.
from mangalam.com http://bit.ly/2BzRkKk
via IFTTT
No comments:
Post a Comment