ഷാർജ: യു.എ.ഇ.യിൽ പ്രവാസികൾക്കിടയിൽ ആത്മഹത്യാ പ്രവണത വർധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞവർഷം വിവിധ അപകടങ്ങളിൽ മരിച്ച പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 26 ആണ്. എന്നാൽ ആത്മഹത്യ ചെയ്തത് 51 പേരും. രണ്ടുവർഷത്തിനിടെയാണ് സ്വാഭാവിക മരണത്തെക്കാൾ ആത്മഹത്യ വർധിച്ചത്. ആത്മഹത്യചെയ്ത ഇന്ത്യൻ പ്രവാസികളുടെ എണ്ണം എടുത്താൽ മുന്നിൽ നിൽക്കുന്നത് മലയാളികളാണെന്നതാണ് ദുഃഖകരമായ സത്യം. സാമ്പത്തിക ബാധ്യതയും കടക്കെണിയുമാണ് ആത്മഹത്യകൾ വർധിക്കുന്നതിനു പിന്നിലെ പ്രധാന കാരണമെന്ന് യു.എ.ഇ.യിലെ സാമൂഹികപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പ്രവാസികളിൽ 30 വയസ്സിനു താഴെ പ്രായമുള്ളരും ആത്മഹത്യാ വഴി തിരഞ്ഞെടുക്കുന്നതായി സാമൂഹിക പ്രവർത്തകനായ അഷറഫ് താമരശ്ശേരി പറഞ്ഞു. ക്രഡിറ്റ് കാർഡിൽ നിന്നെടുത്ത പണവും ബാങ്ക് ലോൺ അടക്കമുള്ള സാമ്പത്തികബാധ്യതയും വാട്സാപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും ഇന്ത്യക്കാരുടെ ആത്മഹത്യയ്ക്ക് കാരണമാകുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി യു.എ.ഇ. സർക്കാരും സന്നദ്ധ സംഘടനകളും നിരന്തര ബോധവത്കരണം സംഘടിപ്പിക്കുന്നുണ്ട്. അടുത്തിടെയാണ് ഷാർജ അൽ നഹ്ദയിലെ താമസയിടത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച 20 വയസ്സുകാരിയായ ഇന്ത്യക്കാരിയെ ഷാർജ പോലീസ് രക്ഷപ്പെടുത്തിയത്. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സ്വന്തം ഫോട്ടോയ്ക്ക് ലഭിച്ച മോശം അഭിപ്രായങ്ങളിൽ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് യുവതി പിന്നീട് പറഞ്ഞു. വിദേശത്ത് മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന കേരള ബജറ്റ് പ്രഖ്യാപനം സ്വാഗതാർഹമാണെങ്കിലും മരിക്കാനിടയാകുന്ന സാഹചര്യങ്ങളാണ് ചർച്ച ചെയ്യേണ്ടതെന്ന് സാമൂഹികപ്രവർത്തകനായ നാസർ നന്തി പറഞ്ഞു. മലയാളികൾക്കിടയിലെ ആത്മഹത്യ പെരുകുന്നതിനെ കാരണങ്ങൾ തിരിച്ചറിഞ്ഞ് നോർക്ക ഉൾപ്പെടെയുള്ള വകുപ്പുകൾ പരിഹാരം കണ്ടെത്താൻ ശ്രമിക്കേണ്ടതാണ്. ബാങ്ക് ലോണുകൾ സമയബന്ധിതമായി അടച്ചുതീർക്കാൻ സാധിക്കാതെ പലിശയും പിഴപ്പലിശയും വർധിക്കുമ്പോൾ ജീവിതം അനിശ്ചിതത്വത്തിലാവുകയും ഒടുവിൽ ആത്മഹത്യയിൽ അഭയം കണ്ടെത്തുകയുമാണെന്ന് സാമ്പത്തിക വിദഗ്ധരും പറയുന്നു. കുടുബ പ്രശ്നങ്ങളും നാട്ടിലെ സാമ്പത്തിക പ്രതിസന്ധികളും യു.എ.ഇ.യിലെ ഇന്ത്യക്കാരുടെ ആത്മഹത്യയ്ക്ക് മറ്റൊരു കാരണമാകുന്നുണ്ടെന്നും സാമൂഹികപ്രവർത്തകർ അഭിപ്രായപ്പെട്ടു. പ്രശ്നങ്ങൾക്ക് പരിഹാരം കാണാനോ, പരസ്പരം പങ്കു വെക്കാനോ ശ്രമിക്കാതെയാണ് പ്രവാസികൾ ആത്മഹത്യ ചെയ്യുകയെന്ന 'എളുപ്പവഴി' തിരഞ്ഞെടുക്കുകയാണെന്ന് സൈക്കോളജിസ്റ്റ് സൂസൻ കോരൂത്ത് പറഞ്ഞു. യു.എ.ഇ.യിൽ ഇന്ത്യക്കാരായ വിദ്യാർഥികളിലും ആത്മഹത്യ പ്രവണത വർധിക്കുന്നുണ്ട്. മനുഷ്യരെ കുടുക്കുന്ന വിവിധതരം ഓൺലൈൻ ഗെയിമുകളിൽ പെട്ടും വിദ്യാർഥികൾ ജീവിതം അവസാനിപ്പിക്കുന്നുണ്ടെന്ന് സൂസൻ സൂചിപ്പിച്ചു. Content Highlights:
from mathrubhumi.latestnews.rssfeed http://bit.ly/2sZE9xs
via
IFTTT
No comments:
Post a Comment