തലശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കൊട്ടിയൂര്‍ കേസില്‍ ഫാ.റോബിന്‍ വടക്കുംഞ്ചേരി കുറ്റക്കാരനാണെന്ന് തലശേരി പോക്‌സോ കോടതി. ഫാ.റോബിനെതിരെ പോക്‌സോ കേസ് നിലനില്‍ക്കും. പെണ്‍കുട്ടിയുടെ ലൈവ് ജനനസര്‍ട്ടിഫിക്കറ്റും കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്ന ഡി.എന്‍.എ പരിശോധനാ ഫലവും മറ്റും പരിഗണിച്ചാണ് ശിക്ഷ വിധിച്ചത്. പ്രതിയ്ക്കുള്ള ശിക്ഷ വൈകാതെ പ്രഖ്യാപിക്കും. ജഡ്ജി പി.എന്‍ വിനോദ് ആണ് ശിക്ഷ പ്രഖ്യാപിക്കുന്നത്.
എന്നാല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച രണ്ടു മുതല്‍ ആറു വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. തങ്കമ്മ നെല്ലിയാനി, ഡോ.ലിസ് മരിയ, സിസ്റ്റര്‍ അനീറ്റ, സിസ്റ്റര്‍ ഒഫീലിയ, ഫാ.തോമസ് ജോസഫ് തേരകം, ഡോ.ബെറ്റി ജോസഫ് എന്നിവരെയാണ് വെറുതെവിട്ടത്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് പ്രോസിക്യുഷന്‍ ആരോപിച്ചിരുന്നത്. ഇവര്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് കാണിച്ചാണ് വെറുതെ വിട്ടത്.
ആറു പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ പോകുമെന്ന സൂചന പ്രോസിക്യുഷന്‍ നല്‍കി.
കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍ പള്ളി വികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം.എച്ച്.എസ്.എസ് ലോക്കല്‍ മാനേജറുമായിരുന്ന വയനാട് നടവയലിലെ ഫാ. റോബിന്‍ വടക്കുംഞ്ചേരി എന്ന റോബിന്‍ മാത്യൂ (51) ആണ് ഒന്നാം പ്രതി. ബലാത്സംഗവും പോക്‌സോ വകുപ്പുകളുമാണ് റോബിനെതിരെ ചുമത്തിയത്.
പെണ്‍കുട്ടി പ്രസവിച്ചയുടന്‍ കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് കടത്തികൊണ്ടുപോയി പല സ്ഥലങ്ങളില്‍ ഒളിവില്‍ പാര്‍പ്പിക്കുകയും കേസില്‍ നിന്ന് ഫാ.റോബിനെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഫാ.റോബിന്റെ സഹായി ആയ കൊട്ടിയൂര്‍ പാലുകാച്ചി നെല്ലിയാനി വീട്ടില്‍ തങ്കമ്മ (45), ആറാം പ്രതി മാനന്തവാടി തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ കൊട്ടിയൂര്‍ നെല്ലിയാനി വീട്ടില്‍ ലിസ് മരിയ എന്ന എല്‍സി (35), ഏഴാം പ്രതി ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ (48), എട്ടാംപ്രതി മാനന്തവാടി പാലാ മീനച്ചില്‍ നന്തിക്കാട്ട് വീട്ടില്‍ ഒഫീലിയ (73), ഒമ്പതാം പ്രതി കൊളവയല്‍ സെന്റ് ജോര്‍ജ് പള്ളി വികാരിയും വയനാട് ശിശുക്ഷേമ സമിതി സമിതി മുന്‍ ചെയര്‍മാനുമായ കോഴിക്കോട് പെരുവണ്ണാംമുഴി ചെമ്പനോട തേരകം ഹൗസില്‍ ഫാ. തോമസ് ജോസഫ് തേരകം (68), പത്താംപ്രതി വയനാട് ശിളുക്ഷേമ സമിതി അംഗേമവും കല്പറ്റ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറുമായ ഇടുക്കി മൂലമറ്റം കളപ്പുരയില്‍ സിറ്റര്‍ ബെറ്റി ജോസ് എന്ന അച്ചാമ ജോസഫ് (71)എന്നിവരെയാണ് വെറുതെ വിട്ടത്. ഇവര്‍ക്കെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് പ്രോസിക്യുഷന്‍ ആരോപിച്ചിരുന്നത്. എന്നാല്‍ കുഞ്ഞ് ജനിച്ചശേഷമാണ് മറ്റ് പ്രതികള്‍ ഇടപെട്ടതെന്നും അതിനാല്‍ ഗൂഢാലോചന നടന്നുവെന്ന് പറയാന്‍ കഴിയില്ലെന്നും പ്രതിഭാഗം ഉന്നയിച്ചു.
വിചാരണ വേളയില്‍ പെണ്‍കുട്ടിയും മാതാപിതാക്കളും കൂറുമാറിയെങ്കിലും പീഡനം നടക്കുന്ന സമയത്ത് പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് തെളിയിക്കാന്‍ ലൈവ് ജനനസര്‍ട്ടിഫിക്കറ്റ് പ്രോസിക്യൂഷന്‍ ഹാജരാക്കി. പെണ്‍കുട്ടിയുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ പ്രായം മാതാപിതാക്കള്‍ തള്ളിക്കളയുകയും മകള്‍ക്ക് പ്രായപൂര്‍ത്തിയായെന്ന് കോടതിയില്‍ പറയുകയും ചെയ്തിരുന്നു. റോബിനുമായി പൂര്‍ണ്ണസമ്മതത്തോടെയാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് പെണ്‍കുട്ടിയും കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പരസ്പര സമ്മതത്തോടെയാണെങ്കിലും പ്രായപൂര്‍ത്തിയാകാത്ത ആളാണ് ഇരയെന്നതിനാല്‍ ബലാത്സംഗകുറ്റം തന്നെ റോബിനെതിരെ ചുമത്താന്‍ പ്രോസിക്യുഷന് കഴിഞ്ഞു. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധന ഫലവും പ്രോസിക്യുഷന്‍ ഹാജരാക്കിയിരുന്നു.
2016 ലാണ് പീഡനം നടക്കുന്നത്. കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍ പള്ളി വികാരിയായിരുന്ന ഫാ.റോബിന്‍ ഇടവകാംഗമായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമുറിയില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പെണ്‍കുട്ടി പഠിച്ച സ്‌കൂളിലെ മാനേജര്‍ ആയിരുന്നു ഫാ.റോബിന്‍. പ്രസവിക്കുന്നതിന് ഏതാനൂം ദിവസങ്ങള്‍ വരെ പെണ്‍കുട്ടി സ്‌കൂളില്‍ പോയിരുന്നു. പെണ്‍കുട്ടിയുടെ ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം പിതാവിന്റെ തലയില്‍ കെട്ടിവയ്ക്കാനായിരുന്നു ആദ്യം ശ്രമം നടന്നത്. ഇക്കാര്യം പെണ്‍കുട്ടി തന്നെ പോലീസിലും ചൈല്‍ഡ് ലൈനിലും പറഞ്ഞിരുന്നു.
സംഭവം വിവാദമായതോടെ നാടുവിടാന്‍ ശ്രമിച്ച ഫാ.റോബിനെ വളരെ നാടകീയമായാണ് പോലീസ് അറസ്റ്റു ചെയ്തത്. നെടുമ്പാശേരി വഴി വിദേശത്തേക്ക് കടക്കാന്‍ പോകുന്നതിനിടെ ചാലക്കുടിയില്‍ വച്ചാണ് പിടികൂടിയത്.
ഏറെ സമ്മര്‍ദ്ദത്തിലൂടെയാണ് പിന്നീടുള്ള സമയത്ത് അന്വേഷണ സംഘം കടന്നുപോയത്. വിചാരണ വേളയിലും പ്രതിഭാഗത്തിന്റെ സ്വാധീനം പുറത്തുവന്നിരുന്നു. പെണ്‍കുട്ടിയും മാതാപിതാക്കളും കൂറുമാറി. എന്നാല്‍ പ്രസവ സമയത്ത് കൂത്തുപറമ്പിലെ ആശുപത്രിയില്‍ രേഖപ്പെടുത്തി രജിസ്റ്റര്‍ ആണ് പ്രോസിക്യൂഷന് സഹായമായത്. പെണ്‍കുട്ടി 1997ല്‍ ജനിച്ചിരുന്നുവെന്ന് പ്രതിഭാഗം ഉന്നയിച്ചപ്പോള്‍ പെണ്‍കുട്ടി 1999ല്‍ മാത്രമാണ് ജനിച്ചതെന്ന് വ്യക്തമാക്കാന്‍ ആശുപത്രിയില്‍ നിന്നുള്ള ലൈവ് രേഖകൊണ്ട് പ്രോസിക്യുഷന് കഴിഞ്ഞിരുന്നു.
പേരാവൂര്‍ സി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് സിസ്റ്റര്‍ ടെസ്സി, സിസ്റ്റര്‍ ആന്‍സി മാത്യു, ക്രിസ്തുരാജ ആശുപത്രിയിലെ ഡോ.ഹൈദരാലി എന്നിവരെ സുപ്രീം കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അവശേഷിക്കുന്ന ഏഴു പേരും വിചാരണ നേരിടണമെന്ന് കോടതി നിര്‍ദേശിച്ചു.
3000 പേജുള്ള കുറ്റപത്രമാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. അതിവേഗം വിചാരണ പൂര്‍ത്തിയാക്കിയാണ് ഒരു വര്‍ഷത്തിനുള്ളില്‍ തലശേരി പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.
from mangalam.com http://bit.ly/2TZmrWI
via IFTTT
No comments:
Post a Comment