ന്യൂഡൽഹി: പുൽവാമ ആക്രമണത്തിന് ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ അനുയായികൾക്ക് നിർദേശം നൽകിയത് പാകിസ്താനിലെ സൈനിക ആശുപത്രിയിൽനിന്ന്. ഗുരുതര രോഗത്തെ തുടർന്ന് നാലുമാസത്തോളമായി പാകിസ്താനിലെ റാവൽപിണ്ടിയിലെ സൈനിക ആശുപത്രിയിൽ അസർ ചികിത്സയിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന ഭീകരസംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ജിഹാദി കൗൺസിലിന്റെ(യു.ജെ.സി) ആറു പ്രധാനപ്പെട്ട യോഗങ്ങളിൽ രോഗം മൂലം അസർ പങ്കെടുത്തിരുന്നില്ല. പുൽവാമ ആക്രമണത്തിന് എട്ടുദിവസം മുമ്പ് സംഘടനയിലെ അംഗങ്ങൾക്ക് അസറിന്റെ ശബ്ദസന്ദേശം എത്തിയിരുന്നു. അസറിന്റെ അനന്തരവൻ ഉസ്മാനെ കഴിഞ്ഞ ഒക്ടോബറിൽ ത്രാലിൽവെച്ച് സുരക്ഷാസേന വധിച്ചിരുന്നു. ഉസ്മാന്റെ മരണത്തിന് പ്രതികാരം ചെയ്യണമെന്നാണ് സന്ദേശത്തിൽ അസർ ആവശ്യപ്പെടുന്നത്. അതേസമയം പുൽവാമയിൽ ആക്രമണം നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യം യു.ജെ.സിയിലെ മറ്റ് സംഘടനകളുമായി അസർ പങ്കുവെച്ചില്ലെന്നാണ് സൂചന. പകരം തന്റെ മറ്റൊരു അനന്തരവനായ മുഹമ്മദ് ഉമൈറിനെയും അബ്ദുൾ റാഷിദ് ഘാസിയെയും സന്ദേശമടങ്ങിയ ടേപ്പുകൾ ഏൽപ്പിച്ചു. ടേപ്പിലെ സന്ദേശം കശ്മീർ താഴ്വരയിലെ യുവാക്കളിൽ പ്രചരിപ്പിക്കുകയും അത്യുഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ആക്രമണം നടത്താൻ പ്രചോദിപ്പിക്കുകയുമായിരുന്നു ഇവരെ ഏൽപ്പിച്ച ചുമതല. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ചാവേർ ആക്രമണത്തിൽ ഔദ്യോഗിക കണക്കുപ്രകാരം നാൽപ്പത് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആദിൽ അഹമ്മദ് ദർ എന്ന ജെയ്ഷെ ഭീകരൻ സ്ഫോടകവസ്തുക്കൾ നിറച്ച കാർ സൈനിക വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. content highlights:Jaish-e-Mohammad chief Masood Azhar gives directions for pulwama attack from pakistan hospital, pulwama attack, pulwama terror attack,Masood Azhar
from mathrubhumi.latestnews.rssfeed http://bit.ly/2S88fJf
via
IFTTT
No comments:
Post a Comment