മുഖ്യശത്രുവായ ബി.ജെ.പി.യെ തോൽപ്പിക്കാൻ ബംഗാളിൽ സി.പി.എമ്മും കോൺഗ്രസും സഹകരിക്കും. സി.പി.എമ്മുമായി തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കാൻ ബംഗാൾ കോൺഗ്രസ് നേതൃത്വത്തിന് ഹൈക്കമാൻഡ് പച്ചക്കൊടികാട്ടി. കോൺഗ്രസുമായി പ്രാദേശികതലത്തിൽ ധാരണയുമായി മുന്നോട്ടുനീങ്ങാൻ സി.പി.എം. പൊളിറ്റ് ബ്യൂറോയും തീരുമാനിച്ചു. ഡൽഹിയിൽ ശനിയാഴ്ച പി.സി.സി. പ്രസിഡന്റുമാരുടെയും നിയമസഭാകക്ഷിനേതാക്കളുടെയും യോഗത്തിലാണ് കോൺഗ്രസ് തീരുമാനം വന്നത്. പാർട്ടിയുടെ അന്തസ്സ് കളയാതെയുള്ള ധാരണയ്ക്ക് അനുമതിവേണമെന്നാണ് ബംഗാൾ പി.സി.സി. അധ്യക്ഷൻ സോമൻ മിത്ര ആവശ്യപ്പെട്ടത്. നീക്കുപോക്ക് അതതു സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി പറഞ്ഞു. കോൺഗ്രസുമായി സഖ്യമുണ്ടാക്കരുതെന്ന നിർദേശത്തോടെയാണ് ബംഗാൾ ഘടകത്തിന് സഹകരണമാകാമെന്ന അനുമതി സി.പി.എം. പൊളിറ്റ് ബ്യൂറോ നൽകിയത്. ഇടതുസഖ്യത്തിന് കോൺഗ്രസ് ഹൈക്കമാൻഡും പച്ചക്കൊടി വീശിയതോടെ ഇടതുമുന്നണിയിൽ വിശദമായ കൂടിയാലോചന നടത്തി ബംഗാൾ ഘടകം കേന്ദ്രനേതൃത്വത്തിനു റിപ്പോർട്ടുനൽകും. ഇതുകൂടി പരിഗണിച്ച് മാർച്ച് ആദ്യവാരം നടക്കുന്ന കേന്ദ്രകമ്മിറ്റി അന്തിമതീരുമാനമെടുക്കും. ദേശീയതലത്തിൽ ബി.ജെ.പി.യെയും ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെയും താഴെയിറക്കലാണ് തിരഞ്ഞെടുപ്പുലക്ഷ്യമെന്ന് പി.ബി. യോഗത്തിനുശേഷം സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇടതുപക്ഷം മത്സരിക്കാത്ത മണ്ഡലങ്ങളിൽ ബി.ജെ.പി.യെയും തൃണമൂലിനെയും പരാജയപ്പെടുത്താൻ വോട്ടുചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസുമായി സഖ്യമില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം ഇരുപാർട്ടികളിലെയും നേതാക്കൾ വേദിപങ്കിടുമെന്ന പ്രചാരണവും തള്ളി. വിജയം ഉറപ്പായ മണ്ഡലങ്ങളിൽ പരസ്പരം മത്സരിക്കാതെ, ധാരണയുമായി മുന്നോട്ടുപോവാനാണ് ഇടതുപക്ഷവും കോൺഗ്രസും തീരുമാനിക്കുക. സഖ്യമോ ഒരുമിച്ചുള്ള പ്രചാരണമോ ഉണ്ടാകില്ല. കൊൽക്കത്തയിലെ ബ്രിഗേഡ് റാലി വിജയിച്ചതോടെ കൂടുതൽ സീറ്റുകളിൽ മത്സരിക്കണമെന്ന ആവശ്യം സി.പി.എമ്മിൽ ശക്തമാണ്. ഇതുകൂടി പരിഗണിച്ചാവും സീറ്റുചർച്ചകൾ. കോൺഗ്രസ് സഹകരണത്തെക്കുറിച്ച് ഞായറാഴ്ച തുടങ്ങുന്ന ബംഗാൾ ഇടതുമുന്നണിയോഗം ചർച്ചചെയ്യും. കോൺഗ്രസിനു വിജയസാധ്യതയുള്ള വടക്കൻ ബംഗാളിലെ സീറ്റുകൾ ആർ.എസ്.പി.ക്കും ഫോർവേഡ് ബ്ലോക്കിനും അർഹതപ്പെട്ടതാണ്. അവരെ അനുനയിപ്പിച്ചുള്ള സമവായമാണ് സി.പി.എമ്മിനുമുന്നിലുള്ള വെല്ലുവിളി. കേരള ഘടകവും നിലപാട് മയപ്പെടുത്തി ബംഗാളിൽ കോൺഗ്രസിനോടുള്ള സമീപനത്തിൽ കേരള ഘടകവും നിലപാടു മയപ്പെടുത്തിയതിന്റെ തെളിവാണ് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നടത്തിയ പ്രതികരണങ്ങൾ. ബംഗാളിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കുന്നത് സംബന്ധിച്ച് കേരള-ബംഗാൾ ഘടകങ്ങൾ തമ്മിൽ തർക്കമുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്ന് പിണറായി ഒരഭിമുഖത്തിൽ പറഞ്ഞു. ബി.ജെ.പി.യെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. അതിനു കഴിയാത്തയിടങ്ങളിൽ ബി.ജെ.പി.യെ തോൽപ്പിക്കാൻ കഴിയുന്ന മതേതര പാർട്ടിയെ പിന്തുണയ്ക്കുമെന്ന് പിണറായി പറഞ്ഞു. പാർട്ടി കോൺഗ്രസ് അംഗീകരിച്ച അടവുനയത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസുമായി സഹകരിക്കണോയെന്നുള്ളത് അതതിടത്തെ പാർട്ടി ഘടകം തീരുമാനിക്കുമെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. കോൺഗ്രസുമായി സഖ്യമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed http://bit.ly/2tbLHNS
via
IFTTT
No comments:
Post a Comment