യുണൈറ്റഡ് നേഷൻസ്: ജമ്മുകശ്മീരിലെ പുൽവാമയിൽ 40 സി.ആർ.പി.എഫ്. ജവാൻമാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ കടുത്തഭാഷയിൽ അപലപിച്ച് യു.എൻ. രക്ഷാസമിതി. ഭീരുത്വം നിറഞ്ഞതും ഹീനവുമായ ആക്രമണമാണിതെന്ന് സുരക്ഷാസമിതി ഒറ്റക്കെട്ടായി പിന്തുണച്ച പ്രമേയത്തിൽ പറയുന്നു. പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പേരെടുത്തുപറയുന്ന പ്രമേയത്തെ ചൈനയടക്കം രക്ഷാസമിതിയിലെ 15 രാജ്യങ്ങളും പിന്തുണച്ചു. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ രക്ഷാസമിതിയിൽ എന്നും എതിർത്തുപോന്ന ചൈനയ്ക്കും പ്രമേയത്തെ പിന്തുണയ്ക്കേണ്ടിവന്നത് ഇന്ത്യയുടെ നയതന്ത്രവിജയമാണ്. പ്രമേയത്തിൽ ജെയ്ഷെയുടെ പേരെടുത്തുപറയുന്നതിനെ ആദ്യഘട്ടത്തിൽ ചൈന എതിർത്തതായി റിപ്പോർട്ടുകളുണ്ട്. പുൽവാമ ആക്രമണത്തെ നേരത്തേ ചൈന അപലപിച്ചിരുന്നുവെങ്കിലും ജെയ്ഷെയുടെ പേരുപറഞ്ഞിരുന്നില്ല. യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസുമായും രക്ഷാസമിതി അധ്യക്ഷൻ അനാറ്റോലിയോ എൻദോങ് എംബയുമായും കൂടിക്കാഴ്ച നടത്തി യു.എന്നിലെ പാകിസ്താന്റെ സ്ഥിരംപ്രതിനിധി മലീഹ ലോധി ഭീകരാക്രമണത്തെക്കുറിച്ച് വിശദീകരണം നൽകിയതിന് തൊട്ടുപിന്നാലെയാണ് രക്ഷാസമിതിപ്രമേയമെന്നത് ശ്രദ്ധേയമാണ്. ഫ്രാൻസാണ് പ്രമേയം കൊണ്ടുവരാൻ മുൻകൈയെടുത്തത്. ഭീകരാക്രമണത്തിനുപിന്നിൽ പ്രവർത്തിച്ചവരെയും സംഘാടകരെയും സാമ്പത്തികസഹായം നൽകിയവരെയും സ്പോൺസർമാരെയും പിടികൂടാൻ രക്ഷാസമിതിയിലെ അംഗരാജ്യങ്ങൾ ഇന്ത്യയുമായി സഹകരിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഫ്രാൻസ് ഉടൻ കൊണ്ടുവരുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയും ലോകരാജ്യങ്ങളും സമ്മർദ്ദം ശക്തമാക്കിയതോടെ ഭീകരർക്കെതിരേ പാക് ഭരണകൂടം നടപടികൾ ആരംഭിച്ചു.ജെയ്ഷെ മുഹമ്മദിന്റെ ഭവൽപുരിലെ ആസ്ഥാനത്തിന്റെ നിയന്ത്രണം പാക് പഞ്ചാബ് പ്രവിശ്യാ ഭരണകൂടം ഏറ്റെടുത്തു. പാകിസ്താൻ വാർത്താവിതരണവകുപ്പുമന്ത്രി ഫവാദ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. content highlights: UN Security Council Names Masood Azhar's JeM in Pulwama Statement
from mathrubhumi.latestnews.rssfeed https://ift.tt/2BScvrb
via
IFTTT
No comments:
Post a Comment