തിരുവനന്തപുരം: ഗാന്ധിജി തിരിച്ചുവന്നാൽ മാർക്സിന്റെ നിലപാടെന്തായിരിക്കും? ഇരുവരുടേയും തത്ത്വശാസ്ത്രങ്ങളെ സമരസപ്പെടുത്തി പ്രഭാഷകനായ സുനിൽ പി. ഇളയിടം പറഞ്ഞു -‘ഗാന്ധിജി തിരിച്ചുവന്നാൽ മാർക്സ് സന്തോഷത്തോടെ സ്വീകരിക്കും’. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയും മാർക്സും വിരുദ്ധ ധ്രുവത്തിലുള്ളവരാണെന്ന വിലയിരുത്തൽ തെറ്റാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പല മേഖലകളിൽ അവർക്ക് സമാനതകളുണ്ട്. മാർക്സിനെ പോൾപോട്ടിന്റെയും സ്റ്റാലിന്റെയും തുടർച്ചയായി കാണുന്നതുകൊണ്ടാണ് പ്രശ്നം. ഇത് ഗാന്ധിജിയെ വെറും പാരമ്പര്യവാദിയായി കാണുന്നതിന് തുല്യമാണ്. പോൾപോട്ട്, മാർക്സിനെ കുറ്റവാളിയാക്കുന്നില്ല. ജാതിയെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള ഗാന്ധിജിയുടെ യാഥാസ്ഥിതികമെന്ന് കരുതുന്ന നിലപാടുകൾ ഗാന്ധിജിയെ മുഴുവൻ റദ്ദാക്കുന്നുമില്ല -സുനിൽ വാദിച്ചു.സൈദ്ധാന്തികമായി എതിർക്കുമ്പോഴും പല മാർക്സിസ്റ്റുകാരും വ്യക്തിജീവിതത്തിൽ ഗാന്ധിയെ അനുകരിക്കുന്നത് കാണാം. അന്റോണിയോ ഗ്രാംഷിയും ഹോചിമിനുമടക്കം ഗാന്ധിയെ അംഗീകരിച്ചിരുന്നു. അതേസമയം, സാമ്രാജ്യത്വവുമായി സന്ധിചെയ്തയാളെന്നും കമ്യൂണിസ്റ്റ് വീക്ഷണമുണ്ട്. ഇന്ത്യൻ കമ്യൂണിസത്തിന് ഗാന്ധിയെ മനസ്സിലാക്കുന്നതിൽ പരിമിതിയുണ്ടായിട്ടുണ്ട്. മുതലാളിത്തം എന്ന പേരിൽ മാർക്സും പാശ്ചാത്യനാഗരികതയെന്നപേരിൽ ഗാന്ധിയും എതിർത്തത് ഒരേ ആശയത്തെയാണ്. യൂറോപ്യൻ സമൂഹം ആധുനികത കൈവരിച്ച പോലെയാവണമെന്നില്ല മറ്റു രാജ്യങ്ങൾ എന്ന് മാർക്സ് പറഞ്ഞപ്പോൾ, ഇന്ത്യയ്ക്ക് വികസനകാര്യത്തിൽ ബ്രിട്ടനെ മാതൃകയാക്കാനാവില്ലെന്നായിരുന്നു ഗാന്ധിയുടെയും നിലപാടെന്ന് ഫെസ്റ്റിവൽ ഹാളിൽ തിങ്ങിനിറഞ്ഞ സദസ്സിന് മുന്നിൽ ഇളയിടം അഭിപ്രായപ്പെട്ടു.
from mathrubhumi.latestnews.rssfeed http://bit.ly/2S5tv7E
via
IFTTT
No comments:
Post a Comment