ശ്രീനഗർ: കശ്മീരിലെ വിഘടനവാദികൾക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. പാകിസ്താനിൽനിന്നും ചാരസംഘടനയായ ഐ.എസ്.ഐയിൽനിന്നും പണം വാങ്ങുന്നവർ രാജ്യത്തുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അത്തരക്കാർക്ക് സുരക്ഷ നൽകുന്നകാര്യം പുനരാലോചിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരുടെയും പേരെടുത്ത് പറയാതെയാണ് അദ്ദേഹം വിമർശം ഉന്നയിച്ചത്. ഭീകര സംഘടനകളുമായി അടുത്ത ബന്ധംപുലർത്തുന്ന ചില ഘടകങ്ങളുണ്ട്. ഐ.എസ്.ഐ അടക്കമുള്ളവയുമായി അവർ ഗൂഢാലോചനകളിൽ പങ്കെടുക്കുന്നു. കശ്മീരിലെ ജനങ്ങളുടെ, വിശേഷിച്ച് യുവാക്കളുടെ ഭാവികൊണ്ടാണ് അവർ കളിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് കഴിയുന്നത്ര സഹായം നൽകാൻ സംസ്ഥാനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. ജവാന്മാരുടെ ആത്മവീര്യം തകരരുത്. ഭീകരവാദത്തിനെതിരായ പോരാട്ടം ഇതോടെ അവസാനിക്കുമോയെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിൽ സൈനിക വാഹനവ്യൂഹം കടന്നുപോകുന്ന സമയത്ത് മറ്റുവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്. നിയന്ത്രണംമൂലം ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി ബദ്ഗാമിലെ സൈനിക ക്യാമ്പിലെത്തി വീരമൃത്യു വരിച്ച ജവാന്മാർക്ക് അന്ത്യോപചാരം അർപ്പിച്ചിരുന്നു. സൈനികർക്കൊപ്പം ചേർന്ന് മൃതദേഹങ്ങൾ തോളിലേറ്റി അദ്ദേഹം സൈനിക ക്യാമ്പിലെ നടപടികളിൽ പങ്കാളിയായി. തുടർന്ന് അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ശ്രീനഗറിൽ ചേർന്നു. ഗവർണർ സത്യപാൽ മാലിക്കും യോഗത്തിൽ പങ്കെടുത്തു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജവാന്മാരെ ശ്രീനഗറിലെ ആർമി ബേസ് ക്യാമ്പിൽ സന്ദർശിച്ചശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. Content Highlights:Pulwama Terror Attack, Rajnath Singh, RIP Brave Hearts
from mathrubhumi.latestnews.rssfeed http://bit.ly/2S4thIP
via
IFTTT
No comments:
Post a Comment