കൊച്ചി:പനമ്പിള്ളി നഗറിൽ നടന്നത് മനഃസാക്ഷിയെ ഞെട്ടിക്കുന്ന കൊടും ക്രൂരതയെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. എറണാകുളം കുമ്പളങ്ങി ആലുംപറമ്പിൽ വീട്ടിൽ എ.ജെ. തോമസി (59) ന്റെ സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ച് ദേഹത്തിനു മുകളിലൂടെ കാർ കയറ്റിയിറക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൊലപാതക കേസിൽ പിടിയിലായതാകട്ടെ പണത്തിനു വേണ്ടി എന്തും ചെയ്യുന്ന കൊടും ക്രിമിനലുകളും. ആളെ ഭയപ്പെടുത്തിയും മർദിച്ചും തട്ടിപ്പു നടത്തിയും എങ്ങനെയും പണമുണ്ടാക്കണം എന്നതാണ് സംഘത്തിന്റെ തൊഴിൽ. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ അടക്കം വിവിധ പോലീസ് സ്റ്റേഷനുകളിലായി കൊലപാതക ശ്രമം, കഞ്ചാവ് കടത്ത്, വാഹന മോഷണം, ചിട്ടി തട്ടിപ്പ് തുടങ്ങിയ നിരവധി കേസുകളിൽ പ്രതികളായവരാണ് പിടിയിലായ ലൂതർ ബെൻ (30), ജോൺ പോൾ (33) എന്നിവർ. മുൻവൈരാഗ്യത്തിന്റെ പേരിൽ പെരുമ്പാവൂർ സ്വദേശിയായ വിനീത് എന്ന യുവാവിനെ പനമ്പിള്ളി നഗറിൽനിന്ന് പിടികൂടി മർദിച്ച പ്രതികൾ പണം ആവശ്യപ്പെട്ട് ഇയാളുടെ തന്നെ കാറിൽ മട്ടാഞ്ചേരിയിലേക്ക് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ പോലീസിന്റെ വാഹന പരിശോധനയുടെ ഭാഗമായി വാഹനം നിർത്തിയതാണ് തോമസ്. ഈ സമയം ഇതുവഴി വന്ന പ്രതികൾ സഞ്ചരിച്ചിരുന്ന കാർ പോലീസ് കൈ കാണിച്ചതിനെ തുടർന്ന് വേഗം കുറച്ചതോടെ വാഹനത്തിന്റെ മുന്നിലെ സീറ്റിലുണ്ടായിരുന്ന വിനീത് കാറിൽനിന്ന് ചാടിയിറങ്ങി. ഇതോടെ വാഹനത്തിന്റെ വേഗം കൂട്ടിയ പ്രതികൾ മുന്നിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന തോമസിനെ ഇടിച്ചിടുകയും കഴുത്തിനും തലയ്ക്കും മുകളിലൂടെ കാറിടിച്ചിറക്കുകയുമായിരുന്നു. ഒരാളെ പോലീസുകാരുടെ മുന്നിൽ വച്ച് കാറിടിച്ചു കൊല്ലാനും നഗരമധ്യത്തിൽ വച്ച് യുവാവിനെ പിടികൂടി മർദിക്കാനും തട്ടിക്കൊണ്ടുപോകാനുമൊക്കെ കൊച്ചിയിലെ ക്രിമിനലുകൾ വളരുമ്പോൾ ഇവരെ ഒതുക്കാൻ പോലീസിന് ഇപ്പോഴും സാധിക്കുന്നില്ല എന്നതാണ് ജനങ്ങളിൽ ആശങ്കയുണർത്തുന്നത്. സുരക്ഷാ ക്യാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുണയായി കേസിലെ പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടാൻ കഴിഞ്ഞത് സുരക്ഷാ ക്യാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം. പാലിയേക്കര അടക്കമുള്ള ടോൾ പ്ലാസകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് ദ്രുതഗതിയിൽ അന്വേഷണം നടത്തിയിരുന്നു. പ്രതികൾ ഏത് മേഖലയിലേക്കാണ് പോകുന്നതെന്ന് ഇതിലൂടെ മനസ്സിലാക്കി. കൂടെ സൈബർ സെല്ലിന്റെ സഹായവും തേടി. പ്രതികളെ വിനീതിന് തിരിച്ചറിയാവുന്നതിനാൽ തന്നെ അന്വേഷണം എളുപ്പത്തിലായി. വാഹനം ഉപേക്ഷിച്ച് മറ്റ് വാഹനത്തിൽ രക്ഷപ്പെട്ടാൽ തിരിച്ചറിയാൻ സാധിക്കില്ല എന്ന പ്രതീക്ഷയായിരുന്നു പ്രതികൾക്കുണ്ടായത്. എന്നാൽ, എറണാകുളം സൗത്ത് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻപ് പ്രതികളായിരുന്നതിനാൽ തന്നെ ഇവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വേഗത്തിലാക്കിയിരുന്നു. ചൊവ്വാഴ്ച രാത്രി തന്നെ എറണാകുളം സൗത്ത് എസ്.ഐ. എൻ.എസ്. റോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികൾക്ക് പിന്നാലെ കൂടി. ചാലക്കുടിയിൽ എത്തിയ ഇവർ പാലക്കാട്ടേക്ക് രക്ഷപ്പെടാനാണ് തീരുമാനിച്ചതെന്നും പോലീസ് കണ്ടെത്തി. ഒടുവിൽ യാത്രക്കിടെ പാലക്കാട്ടെ ഹോംസ്റ്റേയിൽ തങ്ങിയ പ്രതികളെ പോലീസ് ബുധനാഴ്ച പുലർച്ചെ 5.45-ന് പിടികൂടുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 3.30-നായിരുന്നു അപകടം. കേസിൽ വിനീതും പ്രതികളും തമ്മിലുള്ള ബന്ധവും ഇവർ തമ്മിൽ മുൻപുണ്ടായ പ്രശ്നങ്ങളും മറ്റും പോലീസ് അന്വേഷിച്ചു വരികയാണ്. മുമ്പ് വിനീത് പ്രതികൾക്ക് പണം നൽകിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed http://bit.ly/2DPjrH6
via
IFTTT
No comments:
Post a Comment