വെള്ളരിക്കുണ്ട്(കാസർകോട്): ഉള്ളവും ഉള്ളതും ദൈവദാനമാണെന്ന ബോധ്യത്തിൽ തന്റെ വൃക്കകളിലൊന്ന് ദാനമായി നൽകിയതിന്റെ ആത്മനിർവൃതിയിലാണ് തലശ്ശേരി അതിരൂപയിലെ പടുപ്പ് സ്വദേശി ഫാ. സനിൽ അച്ചാണ്ടിയിൽ. രണ്ടു വൃക്കകളും പ്രവർത്തനരഹിതമായി ചികിത്സയിൽ കഴിയുന്ന കോട്ടയം തലയോലപ്പറമ്പിലെ ആറാക്കൽ ഔസേപ്പ് ലൂക്ക എന്ന ബിനോയ്(39)ക്കാണ് ഫാ. സനിൽ തന്റെ വലതുവൃക്ക നൽകിയത്. ഇറ്റലിയിലെ സിസിലിയിൽ പാത്തി സിറോ മലബാർ ഇടവകയിൽ സേവനംചെയ്യുന്ന അദ്ദേഹം ഇതിനായാണ് ഏതാനും ദിവസം മുമ്പ് നാട്ടിലെത്തിയത്. വെള്ളിയാഴ്ച എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിൽ ശസ്ത്രക്രിയ നടന്നു. ഇരുവൃക്കകളും തകരാറിലായി വേദനിക്കുന്ന ബിനോയിയെക്കുറിച്ചറിഞ്ഞ സനിലച്ചൻ തന്റെ വൃക്ക നൽകാൻ മുന്നോട്ടുവരികയായിരുന്നു. ഒക്ടോബറിൽ നാട്ടിലെത്തി പരിശോധനകളെല്ലാം കഴിഞ്ഞ് മടങ്ങി. തന്റെ തീരുമാനം വീട്ടുകാരെയും രൂപതാ മേലധ്യക്ഷന്മാരെയും അറിയിച്ചപ്പോൾ നല്ലതുപോലെ ആലോചിക്കണമെന്ന് അവർ സ്നേഹപൂർവം ഓർമപ്പെടുത്തി. എന്നാൽ സ്വന്തം ശരീരവും രക്തവും പങ്കിട്ടുകൊടുത്ത ദൈവപുത്രന്റെ പാത പിൻതുടരാനുള്ള തീരുമാനത്തിൽ ഉറച്ചുനിന്നതോടെ എല്ലാവരും ഒപ്പം നിന്നു. തലശ്ശേരി രൂപതയിൽ ആദ്യമായാണ് ഒരു വൈദികൻ വൃക്ക ദാനം ചെയ്യുന്നത്. “പത്തുവയസ്സിൽ താഴെയുള്ള രണ്ടു പെൺകുട്ടികളാണ് എന്റെ ചേട്ടന്. രണ്ടു വൃക്കകളും തകരാറിലായതോടെ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. അതിനിടെ ഒരു വൃക്ക എടുത്തുമാറ്റുകയും ചെയ്തു. ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയാണ് ചേട്ടൻ. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് സനിലച്ചൻ ദൈവമായി ഞങ്ങൾക്കു മുന്നിലെത്തിയത്” -ബിനോയിയുടെ സഹോദരൻ തോമസ് പറയുന്നു. തലശ്ശേരി അതിരൂപതയിലെ ചട്ടമല, പരിയാരം ഇടവകകളിൽ സേവനം ചെയ്ത ഫാ. സനിൽ(35) പടുപ്പിലെ ജോർജിന്റെയും തങ്കമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമനാണ്. സഹോദരങ്ങൾ: നിനിൽ, ഡോ. ജിറ്റ്സി. പരിയാരം ഇടവകയുടെ കീഴിൽ, വൃക്കരോഗികളെ പരിചരിക്കുന്ന മദർ തെരേസ മിഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞതാണ് ഈ യുവവൈദികനെ വൃക്കദാനത്തിന് പ്രേരിപ്പിച്ചത്. സഹോദരങ്ങളുടെ ജീവിതപങ്കാളികളായ ഡോ. അമൃത, ജോമേഷ് എന്നിവരും പരിയാരം മെഡിക്കൽ കോളേജിലെ നഴ്സ് റോബിൻ ബേബി, കുരുവിള അഗസ്റ്റ്യൻ, ഇഷിദോർ വടക്കൻ തുടങ്ങിയവരും വൃക്കദാനത്തിന് അച്ചന് ധൈര്യം പകർന്നു. content highlights:fr.sanil achandiyil, syro malabar priest,kidney transplantation,good news,catholic priest,kidney donation
from mathrubhumi.latestnews.rssfeed http://bit.ly/2D7ENO6
via
IFTTT
No comments:
Post a Comment