തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകം പാർട്ടിയുടെ അറിവോടെയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത്തരം സംഭവങ്ങൾ നടത്താൻ പാടില്ല എന്നാണ് പാർട്ടിയുടെ ഔദ്യോഗിക നിലപാടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നിർദേശത്തിന് വിരുദ്ധമായി ആരു പ്രവർത്തിച്ചാലും അവരെ പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ല. അത്തരക്കാർക്ക് സിപിഎമ്മിൽ യാതൊരുസ്ഥാനവുമുണ്ടാകില്ല. അവർക്ക് പാർട്ടി യാതൊരു സംരക്ഷണവും നൽകില്ലെന്നും കോടിയേരി വ്യക്തമാക്കി. സിപിഎമ്മുകാർ യാതൊരു അക്രമത്തിലും പങ്കെടുക്കാൻ പാടില്ല. അണികൾ ഇതുൾക്കൊള്ളുന്നില്ലെങ്കിൽ അവർ പാർട്ടിയിൽ കാണില്ലെന്നും കോടിയേരി പറഞ്ഞു. പാർട്ടി അവർക്ക് യാതൊരു സഹായവും നൽകില്ല. തൃശ്ശൂർ സംസ്ഥാന സമ്മേളനത്തിന്റെ ലംഘനമാണ് കാസർകോട് നടന്നിരിക്കുന്നത്. അതിനാലാണ് ബന്ധപ്പെട്ടയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. സംഭവത്തിൽ പാർട്ടി പ്രവർത്തകന്റെ പങ്ക് സമ്മതിക്കുന്ന പ്രസ്താവനയായിരുന്നു കോടിയേരി നടത്തിയത്. കൊലപാതക രാഷ്ട്രീയത്തിനോട് പാർട്ടിക്ക് യോജിപ്പില്ല. കൊലപാതക രാഷ്ട്രീയത്തിന്റെ ഭാഗമായി ഏറ്റവുമധികം പ്രവർത്തകരെ നഷ്ടപ്പെട്ടത് സിപിഎമ്മിനാണെന്നും അദ്ദേഹം പറഞ്ഞു. 700 ൽ പരം സിപിഎമ്മുകാർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 236 പേരെ കൊലപ്പെടുത്തിയത് ആർ.എസ്.എസുകാരാണ്. ബാക്കിയുള്ള മഹാഭൂരിപക്ഷം ആളുകളെ കൊന്നൊടുക്കിയത് കോൺഗ്രസാണെന്നും കോടിയേരി ആരോപിച്ചു. കോൺഗ്രസ് ഭരണകാലത്ത് പോലീസിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. കൂത്തുപറമ്പിൽ അഞ്ചാളെ വെടിവെച്ചുകൊന്നത് കോൺഗ്രസ് ഭരണകാലത്താണ്. അഞ്ച് സിപിഎമ്മുകാരെ തീയിട്ടുകൊന്നത് കാസർകോട്ടെ ചീമേനിയിലാണ്. അ തുമറക്കരുത്. എന്തായാലും കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണം. ഇത് പാർട്ടിയെടുത്ത ദൃഢപ്രതിജ്ഞയാണ്. അത് എല്ലാവരും ഉൾക്കൊള്ളണം. അതിന് വ്യത്യസ്തമായ നിലപാടാണ് കാസർകോട് ഉണ്ടായത്. ഇടതുപക്ഷ സർക്കാർ എടുത്ത പ്രധന നടപടി എന്നത്, പിഡിപിപി ആക്ട് ഭേദഗതിയാണ്. ഇതുപ്രകാരം പാർട്ടി ഓഫീസുകൾ നശിപ്പിച്ചാലും പൊതുമുതൽ നശിപ്പിച്ചതിന്റെ പരിധിയിൽ വരും. വ്യക്തികളുടെ കടകൾ ആക്രമിച്ചാലും രാഷ്ട്രീയ പ്രവർത്തകരുടെ വീടുകൾ ആക്രമിച്ചാലും ഇത് ബാധകമാകും. ഈ സംഭവത്തിൽ ആരൊക്കെ ഉൾപ്പെട്ടാലും ഏത് പാർട്ടിക്കാരനായാലും കേസ് ബാധകമാകും. ഇതെല്ലാം അക്രമം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതെല്ലാം നടപ്പിലാക്കിയത്. ടി.പി. കേസിൽ കുഞ്ഞനന്തനെ തെറ്റായി പ്രതിചേർത്തതാണ്. ആ സംഭവത്തിലും ബന്ധമുണ്ടെന്ന് കണ്ടവർക്കെതിരെയും പാർട്ടി നടപടിയെടുത്തിട്ടുണ്ട്. അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. ടി.പി. കേസിൽ കുഞ്ഞനന്തനെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസെടുത്തത്. കുഞ്ഞനന്തനെ ആ കേസിൽ ബോധപൂർവം പ്രതിചേർത്തതാണെന്നാണ് പാർട്ടി കണ്ടെത്തിയത്. അത്തരത്തിൽ തെറ്റായ ഒരാളെ പ്രതിചേർത്താൽ അത് പാർട്ടി അംഗീകരിക്കില്ല. സംഭവത്തിൽ ഉൾപ്പെട്ടവരെ പ്രതിചേർത്താൽ ഉൾപ്പെട്ടവർക്കെതിരെ പാർട്ടി നടപടി സ്വീകരിക്കും. അതാണ് പാർട്ടി നിലപാട്. സംഭവവുമായി കുഞ്ഞനന്തന് ബന്ധമില്ല എന്ന് പാർട്ടിക്ക് പൂർണബോധ്യമുണ്ട്. യുഡിഎഫ് കള്ളക്കേസുണ്ടാക്കിയതാണ് കുഞ്ഞനന്തന്റെ പേരിൽ. ഒരു കേസിൽ പോലീസ് പിടിക്കുന്നവരെല്ലാം യഥാർഥ പ്രതികളായിരിക്കണമെന്നില്ല. പ്രതികൾ സിപിഎമ്മുകാരായാലും പോലീസ് നടപടിയെടുക്കണം. വാർത്തയുടെ അടിസ്ഥാനത്തിലല്ല വസ്തുതയുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ കാണേണ്ടത്. കൊടി സുനിയൊന്നും പാർട്ടി നേതാവല്ല. അവരാരും പാർട്ടി അംഗം പോലുമല്ലെന്നും കൊടിസുനിയുടെ പേരിലുള്ള കേസുകളേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഹർത്താൽ നടത്തിയത് ഇടതുപക്ഷമായിരുന്നുവെങ്കിൽ ഏകപക്ഷീയമായി മാധ്യമങ്ങൾ വാർത്ത നൽകുമായിരുന്നു. നല്ലൊരു ശതമാനം മാധ്യമങ്ങളുടെ സമീപനം തന്നെ ഇടതുപക്ഷ വിരുദ്ധമാണെന്നും കോടിയേരി ചൂണ്ടിക്കാണിച്ചു. Content Highlights:Periye political Murder Kodiyeri Balakrishnan Statement
from mathrubhumi.latestnews.rssfeed http://bit.ly/2V3gng5
via
IFTTT
No comments:
Post a Comment