ശ്രീനഗർ: സ്ഫോടകവസ്തുക്കൾ നിറച്ചതും അല്ലാത്തതുമായ വാഹനങ്ങൾ ആൾക്കൂട്ടത്തിനുനേരെ ഓടിച്ചുകയറ്റി ആക്രമണം നടത്തുകയെന്നത് സമീപകാലത്ത് ആഗോളതലത്തിൽ നടന്നുവരുന്ന രീതിയാണ്. 1973-ൽ ചെക്കോസ്ലൊവാക്യയിലാണ് ഇങ്ങനെയൊരാക്രമണം ആദ്യം നടന്നത്. അന്ന് എട്ടുപേർ കൊല്ലപ്പെട്ടു. 2010 മുതലാണ് വണ്ടിയോടിച്ചുകയറ്റിക്കൊല്ലൽ ഭീകരർ ആക്രമണതന്ത്രമായി സ്വീകരിച്ചത്. കൂടുതൽപേരുടെ ജീവനെടുക്കാം എന്നതുതന്നെയാണ് ഈ രീതി സ്വീകരിക്കാൻ ഭീകരരെ പ്രേരിപ്പിക്കുന്നത്. ജമ്മുകശ്മീർ ഇത്തരമൊരാക്രമണത്തിന് സാക്ഷ്യംവഹിച്ചത് 2001-ലാണ്. ജമ്മുകശ്മീർ നിയമസഭാ മന്ദിരമായിരുന്നു കാറിൽ ബോംബ് വെച്ചവരുടെ ലക്ഷ്യം. അന്ന് 38 പേർ കൊല്ലപ്പെട്ടു. ഇത്തവണ 350 കിലോഗ്രാം സ്ഫോടകവസ്തു നിറച്ച വാഹനമാണ് ഭീകരർ ഉപയോഗിച്ചത്. ഐ.ഇ.ഡി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസിവ് ഡിവൈസ് ആക്രമണത്തിന് വ്യാപകമായി ഉപയോഗിക്കുന്ന സംഭവങ്ങൾ കശ്മീരിൽ വർധിച്ചുവരുന്നതിനിടെയാണ് പുതിയ ആക്രമണമാർഗം ഭീകരർ ആവിഷ്കരിച്ചിരിക്കുന്നത്. നിയന്ത്രണരേഖയ്ക്കടുത്തുള്ള നൗഷേര മേഖലയിൽ മൂന്നുദിവസം മുമ്പ് ഐ.ഇ.ഡി. ആക്രമണത്തിൽ മേജറുൾപ്പെടെ രണ്ടു സൈനികർ കൊല്ലപ്പെട്ടിരുന്നു. ഒരുവർഷം മുമ്പുവരെ കാര്യമായ ഐ.ഇ.ഡി. ആക്രമണങ്ങൾ ഇവിടെയുണ്ടായിരുന്നില്ല. കഴിഞ്ഞവർഷം ജനുവരിയിൽ ബരാമുള്ളയിൽ നടന്ന ആക്രമണത്തോടെയാണ് ഐ.ഇ.ഡി. തിരിച്ചുവന്നത്. ഇതു കൈകാര്യം ചെയ്യാൻ ജമ്മു കശ്മീർ പോലീസ് തന്ത്രം ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. ഛത്തീസ്ഗഢിലും മറ്റും സി.ആർ.പി.എഫിനെ ആക്രമിക്കാൻ മാവോവാദികൾ സാധാരണ ഉപയോഗിക്കുന്നതാണ് ഐ.ഇ.ഡി.കൾ. വിദൂരനിയന്ത്രണ സംവിധാനമോ (റിമോട്ട് കൺട്രോൾ) സമയനിയന്ത്രണ സംവിധാനമോ (ടൈമർ) ഉപയോഗിച്ചു പൊട്ടിക്കാവുന്ന നാടൻ ബോംബാണ് ഐ.ഇ.ഡി. ദൂരെനിന്നു പൊട്ടിക്കാം എന്നതാണ് ഇതിന്റെ സൗകര്യം. ഛത്തീസ്ഗഢിലെ നക്സലുകളുടേതുപോലല്ല, ജമ്മുകശ്മീരിൽ ഭീകരരുടെ തന്ത്രം വേറെയാണ്. ചെറുസംഘമായി സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിടുകയാണ് അവർ ചെയ്യുന്നത്. ഒരൊറ്റ ആക്രമണത്തിലൂടെ പരമാവധി ജീവനെടുക്കുക. ഭീകരസംഘടനകളുടെ നേതാക്കളെ ഉൻമൂലനം ചെയ്യുന്നതിൽ സേനകൾ വിജയിക്കുന്നതിലുള്ള പരിഭ്രാന്തിയാണ് ഐ.ഇ.ഡി.കൾ പോലുള്ളവയുടെ തിരിച്ചുവരവെന്നാണ് സുരക്ഷാവിദഗ്ധരുടെ വിലയിരുത്തൽ. 2018-ൽ 223 ഭീകരരെയാണ് ജമ്മുകശ്മീരിൽ സുരക്ഷാസേനകൾ വിധിച്ചത്. കശ്മീരിലെ വിഘടനവാദികളുമായി പാകിസ്താൻ നേരിട്ട് ഇടപെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇപ്പോഴത്തെ ആക്രമണം. നേരിട്ടുള്ള ഈ ഇടപെടലിന് ഇന്ത്യ ശക്തമായ താക്കീതാണ് നൽകിയത്. കശ്മീരിലെ വിഘടനവാദി നേതാക്കളായ മിർവായിസ് ഉമർ ഫറൂഖുമായും സയിദ് അലി ഷാ ഗീലാനിയുമായും സംസാരിച്ച പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദി ഖുറേഷിക്ക് ഇന്ത്യ ശക്തമായ താക്കീതു നൽകിയിരുന്നു. പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാനാകട്ടെ കശ്മീർ പ്രശ്നം ഇന്ത്യ-പാക് ബന്ധത്തിലെ മുഖ്യ വിഷയമായി ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലുമാണ്. Content Highlights:Pulwama Terror Attack, CRPF
from mathrubhumi.latestnews.rssfeed http://bit.ly/2SBZDzI
via
IFTTT
No comments:
Post a Comment