തീരപ്രദേശമണ്ഡലമായ ആലപ്പുഴ എൽ.ഡി.എഫിന് രാഷ്ട്രീയമായി വളരെ അനുകൂലമായിട്ടുള്ള ഒരു മണ്ഡലമാണ്. ആലപ്പുഴ, അരൂർ, അമ്പലപ്പുഴ, ഹരിപ്പാട്., കായംകുളം കരുനാഗപ്പള്ളി ഇതിൽ രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് ഒഴിച്ച് ബാക്കിയെല്ലാം ഇടതുപക്ഷ എം.എൽ.എമാരുള്ള മണ്ഡലങ്ങളാണ്. ഹരിപ്പാട് തന്നെ ഒരു ഇടതുപക്ഷ സ്വഭാവമുള്ള മണ്ഡലമാണ്. അവിടെ രമേശ് ചെന്നിത്തല ആയതുകൊണ്ടു മാത്രമാണ് ജയിക്കുന്നത്. എങ്ങനെ നോക്കിയാലും ഇടതുപക്ഷത്തിന് രാഷ്ട്രീയമായ മേൽക്കൈ ഉള്ള മണ്ഡലമാണ് ആലപ്പുഴ. വ്യക്തിപരമായ സവിശേഷതയാലാണ് കെ.സി.വേണുഗോപാൽ ജയിക്കുന്നത്. എൻ.എസ്.എസിന്റെ ഭാഗത്ത് നിന്നുള്ള പ്രബലമായ പിന്തുണയും വേണുഗോപാലിനുണ്ട്. അതുപോലെ എസ്.എൻ.ഡി.പി. ശക്തമായി എതിർക്കുന്നു എന്നതും തിരഞ്ഞെടുപ്പ് വേണുഗോപാലിന് അനുകൂലമാവുന്നുണ്ട്. കഴിഞ്ഞ വർഷം വേണുഗോപാലിന്റെ പരാജയം സുനിശ്ചിതമായിരുന്നു. സരിതാ വിഷയത്തിന്റെ പശ്ചാത്തലത്തിൽ വലിയ അപഖ്യാതി ഉണ്ടായ സമയമായിരുന്നു അത്. എന്നിട്ടും അദ്ദേഹം ജയിച്ചു. ഇടതുപക്ഷത്തിന് വേണ്ടി മത്സരിച്ച ചന്ദ്രബാബു വേണുഗോപാലിനോളം നിൽക്കുന്ന പോരാളി ആയിരുന്നില്ലെന്നതാണ് രണ്ടാമത്തെ കാരണം. മറ്റൊരു കാരണം അമൃതാനന്ദമയിയെ വിമർശിച്ച് പുസ്തകമെഴുതിയ ഗെയ്ൽ ട്രെഡ് വെലുമായി ജോൺ ബ്രിട്ടാസ് നടത്തിയ അഭിമുഖം പാർട്ടി ചാനലിൽ സംപ്രേഷണം ചെയ്തതാണ്. ഇത് തീരപ്രദേശത്തെ ഒരു പ്രബലവിഭാഗത്തെ ഇടതുപക്ഷത്തിന് എതിരാക്കി മാറ്റി. ബിജെപിക്ക് പോവുമായിരുന്ന വോട്ടുകൾ പോലും ആ സാഹചര്യത്തിൽ വേണുഗോപാലിന് ലഭിച്ചു. എന്നിട്ടും ചെറിയ ഭുരിപക്ഷമേ ഉണ്ടായിരുന്നുള്ളു എന്ന് മാത്രം. കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് കെ.സി വേണുഗോപാൽ. ഇത്തവണയും വേണുഗോപാൽ തന്നെ മത്സരിക്കാനാണ് സാധ്യത. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇങ്ങനെയുള്ള പദവികളൊന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തടസമല്ല. വേണുഗോപാൽ തന്നെ മത്സരിക്കുന്നതാണ് കോൺഗ്രസിനും നല്ലത്. ആലപ്പുഴയിൽ വോട്ടുപിടിക്കാൻ സാധിക്കുന്ന മികച്ച സ്ഥാനാർത്ഥി വേണുഗോപാലാണ്. പി.സി വിഷ്ണുനാഥിന് നല്ല മത്സരമുണ്ടാക്കാൻ കഴിയുമെങ്കിലും അത് എന്തുമാത്രം ഫലപ്രദമായിരിക്കുമെന്ന് ഈ ഘട്ടത്തിൽ പറയാനാവില്ല. മണ്ഡലത്തിൽ സുപരിചിതനായ വ്യക്തിയാണ് വേണുഗോപാൽ. ആലപ്പുഴയുടെ തീരദേശങ്ങളിൽ അമൃതാനന്ദമയിക്ക് ഏറെ സ്വാധീനമുണ്ട്. അമൃതാനന്ദമയിയുടെ ഭക്തരിൽ വലിയൊരു ഭാഗം ബിജെപിയ്ക്കൊപ്പമെത്തും. ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും ശക്തമായി പങ്കെടുത്ത ഒരു സമുദായമാണ് ധീവരസമുദായം. എസ്എൻ.ഡി.പിയുടെ നിർദേശ പ്രകാരം ഒരു വിഭാഗം ഈഴവർ മാറിനിന്നെങ്കിലും. മറ്റുള്ളവർ ശബരിമല പ്രതിഷേധ പരിപാടികളുടെ ഭാഗമായിട്ടുണ്ട്. ധീവരസഭയ്ക്കൊപ്പം, വിശ്വകർമജരും ശബരിമല വിഷയത്തിൽ ബി.ജെ.പിയ്ക്കൊപ്പമാണ്. എന്നാൽ ശബരിമല വിഷയത്തിൽ പ്രതിഷേധ പരിപാടിക്കിറങ്ങിയവരെല്ലാം ആർ.എസ്.എസുകാരല്ല. ഈ വിഷയത്തിൽ ആർഎസ്എസിന്റെ സ്വാധീനം വളരെ പരിമിതമാണ്. ജനങ്ങളുടെ ഇടയിൽ നിന്നും സ്വാഭാവികമായുമുണ്ടായ പ്രതിഷേധത്തിന്റെ മുന്നിൽ കയറി നിൽക്കുക മാത്രമാണ് അവർ ചെയ്തത്. ഇങ്ങനെ ആണെങ്കിലും ആലപ്പുഴയിൽ ബിജെപി ശക്തരല്ല. അതുകൊണ്ട് ബി.ഡി.ജെ.എസ് ആയിരിക്കും ആലപ്പുഴയിൽ മത്സരിക്കുക. എന്നാലും അവർക്ക് സമാഹരിക്കാനാവുന്ന വോട്ടിന് ഒരു പരിധിയുണ്ട്. ആത്യന്തികമായി ശബരിമല വിഷയം ആലപ്പുഴയിൽ കോൺഗ്രസിനെയാണ് സഹായിക്കുക. കെ.സി വേണുഗോപാൽ കളത്തിലിറങ്ങിയാൽ വിജയസാധ്യത അദ്ദേഹത്തിന് തന്നെയാണ്. അരൂർ എംഎൽഎ എ.എൻ ആരിഫ് ഇടത് സ്ഥാനാർഥിയായി വരാനുള്ള സാധ്യതയാണ് കൂടുതൽ. യുവമുഖമായ ആരിഫ് എത്തിയാൽ തീപാറും മത്സരത്തിനാണ് സാധ്യത. Content Highlights:Alapuzha Seat, Probabilities and possiblities by Advocate Jayashankar
from mathrubhumi.latestnews.rssfeed https://ift.tt/2EmQWRp
via
IFTTT
No comments:
Post a Comment