തലസ്ഥാനമണ്ണിൽ ഇന്ന് മറ്റൊന്നുമില്ല; ഭക്തരും ഭഗവതിയും മാത്രം. നഗരമാകെ ക്ഷേത്രമുറ്റമായി മാറുന്ന പകൽ. ഒരാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് പൊങ്കാലയടുപ്പുകൾ എരിയുമ്പോൾ പെൺമനസ്സുകൾക്ക് ദേവീചൈതന്യത്തിന്റെ സായുജ്യം. ഒപ്പം ഏവർക്കും ഓടിനടന്ന് സഹായമേകി തലസ്ഥാനനഗരത്തിന്റെ ആതിഥ്യമര്യാദയും. കുംഭച്ചൂടിൽ തിളയ്ക്കുന്ന നഗരപാതകളിൽ ദിവസങ്ങൾക്കു മുൻപുതന്നെ കല്ലും കലങ്ങളും കീഴടക്കിയിരുന്നു. ദൂരദേശങ്ങളിൽനിന്ന് പൊങ്കാലയ്ക്കെത്തുന്നവരുടെ തിരക്ക് ദിവസങ്ങൾക്ക് മുൻപുതന്നെ തുടങ്ങിയിരുന്നു. വടക്കൻ ജില്ലകളിൽനിന്നുള്ള തീവണ്ടികൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഭക്തരുമായി തിങ്ങിനിറഞ്ഞാണ് തലസ്ഥാനത്തെത്തിയത്. കന്യാകുമാരി, തിരുനെൽവേലി, കൊല്ലം ജില്ലകളിലുള്ളവരും തലേദിവസംതന്നെ എത്തിയിരുന്നു. പൊങ്കാല പ്രമാണിച്ച് റെയിൽവേ പ്രത്യേക സർവീസുകൾ നടത്തിയിരുന്നു. ബുധനാഴ്ച മടക്കയാത്രയ്ക്കും പ്രത്യേക തീവണ്ടികളുണ്ട്. ഒപ്പം മിക്ക സ്റ്റേഷനുകളിലും സ്റ്റോപ്പുകൾ അനുവദിക്കുകയും ചെയ്യും. മറ്റ് സ്ഥലങ്ങളിൽനിന്നുള്ളവർ ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലുമൊക്കെയുള്ള സ്ഥിരം ഇടങ്ങളിലാണ് അടുപ്പൊരുക്കുന്നത്. പൊങ്കാലയ്ക്ക് വന്നുമാത്രം പരിചയപ്പെട്ടവരുടെയും ഒത്തുചേരൽദിനംകൂടിയാണ് ഈ കുംഭമാസ പൂരംനാൾ. വർഷത്തിലൊരിക്കൽ മാത്രം ഈ വീടുകളിലെത്തുന്നവരുമുണ്ട്. പരിചയങ്ങളൊന്നുമില്ലാതെയും സ്ഥലം ബുക്ക് ചെയ്യാതെയും എത്തുന്നവർക്കും അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. നഗരവാസികൾ ഇവർക്കൊക്കെ മുന്നിൽ വാതിലുകൾ തുറന്നിട്ടിട്ടുണ്ട്. തലേന്നും രാവിലെയുമായി ക്ഷേത്രത്തിലെത്തി ആറ്റുകാലമ്മയെ തൊഴുത്, പതിവ് സ്ഥലങ്ങളിൽ അവർ കാത്തിരുന്നു. ഭക്ഷണവും വിശ്രമത്തിനുള്ള എല്ലാ സൗകര്യവും ഒരുക്കാൻ തലസ്ഥാനവാസികൾ തയ്യാറാണ്. ഭഗവതിക്ക് നൽകുന്ന മറ്റൊരു കാണിക്കപോലെയാണ് പലർക്കുമിത്. പൊങ്കാലയിട്ട് മടങ്ങുന്നവർ ഭക്തിയുടെ സായുജ്യത്തിനൊപ്പം ആതിഥ്യമര്യാദയുടെ ഈ അനുഭവവും സ്നേഹവും മനസ്സിൽ സൂക്ഷിക്കുന്നു. അക്ഷരാർഥത്തിൽ മനംനിറഞ്ഞുള്ള മടക്കം. Content Highlights:Attukal Ponkala 2019
from mathrubhumi.latestnews.rssfeed https://ift.tt/2V7aEGc
via
IFTTT
No comments:
Post a Comment