തിരുവനന്തപുരം: ചക്കയുടെ സീസണിൽ കേരളത്തിൽ പ്രമേഹത്തിനുള്ള മരുന്നിന്റെ വിൽപ്പന കുറഞ്ഞത് 25 ശതമാനം. ഭക്ഷണത്തിൽ ചക്കയുടെ ഉപയോഗം കൂടുകയും ചോറിന്റെ അളവ് കുറയുകയും ചെയ്തതോടെയാണിത്. സർക്കാർ സംസ്ഥാനഫലമായി പ്രഖ്യാപിച്ചതോടെ കമ്പോള വിഭവമായി ചക്കയ്ക്കു സ്ഥാനം കിട്ടിയിട്ടുണ്ട്. ഓരോവർഷവും പ്രമേഹമരുന്നുവിൽപ്പന കൂടിവരുന്ന കേരളത്തിൽ സീസൺകാലത്തെ ഈ മാറ്റം ചക്കയുടെ പ്രസക്തി കൂട്ടുകയാണെന്ന് ഇതേപ്പറ്റി പഠനം നടത്തിയ മൈക്രോസോഫ്റ്റിന്റെ മുൻഡയറക്ടർ ജെയിംസ് ജോസഫ് പറയുന്നു. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിൽ അദ്ദേഹം പഠനറിപ്പോർട്ട് അവതരിപ്പിച്ചു. മരുന്നുപയോഗത്തെപ്പറ്റി നിരീക്ഷിക്കാൻ പ്രമേഹമരുന്നിനായി സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന കാരുണ്യഫാർമസികളിലെ വിൽപ്പനയാണ് പരിശോധിച്ചത്. ചക്ക കൂടുതലായി ഉപയോഗിക്കുന്നത് സാധാരണക്കാരാണെന്ന നിഗമനത്തിൽക്കൂടിയാണിത്. മാർച്ചിൽ എട്ടുലക്ഷം യൂണിറ്റ് മരുന്നാണ് വിറ്റിരുന്നത്. ചക്കയുടെ ഉപയോഗം തുടങ്ങിയ ശേഷം ഫലം കണ്ടുതുടങ്ങിയത് ഏപ്രിൽ മുതലാണ്. വിൽപ്പന ഏഴുലക്ഷം യൂണിറ്റായി കുറഞ്ഞു. മേയിലും ജൂണിലും ആറുലക്ഷമായി. ജൂലായ് ആയപ്പോഴേക്കും ആറുലക്ഷത്തിനു മുകളിലേക്കു പോകാൻ തുടങ്ങി. ഓഗസ്റ്റിൽ എഴും സെപ്റ്റംബറിൽ ഏഴരയും ഒക്ടോബറിൽ വീണ്ടും എട്ടു ലക്ഷവുമായി. പഴമായല്ലാതെ ചക്കയുടെ ഉപയോഗം കൂടിയപ്പോൾ പ്രമേഹം കുറഞ്ഞു. മരുന്നുവിൽപ്പന 25 ശതമാനം താഴുകയും സീസൺ കഴിഞ്ഞപ്പോൾ കൂടുകയും ചെയ്തു. സീസൺകാലത്തുള്ള ചക്ക അതുകഴിഞ്ഞും ഉപയോഗിക്കാനുള്ള ശാസ്ത്രീയ ഇടപെടലാണ് ഇനി വേണ്ടതെന്നും ഇതിന് സ്റ്റാർട്ടപ്പ് സംരംഭങ്ങളെ ഉപയോഗിക്കണമെന്നും ജെയിംസ് പറയുന്നു. ചോറിനെക്കാൾ കാർബോഹൈഡ്രേറ്റും കലോറിയും കുറവും െഫെബർ കൂടുതലുമുള്ള ചക്കയെ കായ് വർഗമായി കാണാതെ പഴമായി മാത്രം കണ്ടതാണ് കുഴപ്പം. പാറശ്ശാലയിൽ 36 രോഗികളിൽ നടത്തിയ പഠനം ചക്ക ഉപയോഗത്തിലൂടെ മരുന്ന് കുറയ്ക്കാമെന്നു കണ്ടെത്തിയിരുന്നു. 18 പേർക്ക് ഉച്ചയ്ക്ക് ചോറും 18 പേർക്ക് ചക്കപ്പുഴുക്കുമാണ് നിശ്ചിത അളവിൽ നൽകിയത്. ചക്ക കഴിച്ചവർക്ക് നാലുമാസംകൊണ്ട് മരുന്ന് കുറയ്ക്കാനായെന്നു ഡോ. എസ്.കെ. അജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കണ്ടെത്തുകയായിരുന്നു -ജെയിംസ് പറഞ്ഞു. ജീവിതശൈലീ രോഗങ്ങൾക്ക് ഭക്ഷണരീതിയുമായുള്ള ബന്ധത്തെപ്പറ്റി ആലപ്പുഴ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ബി. പദ്മകുമാർ സംസാരിച്ചു. മൂന്നുപേരിൽ ഒരാൾക്ക് രക്താതിമർദവും അഞ്ചിൽ ഒരാൾക്ക് പ്രമേഹവും ഉണ്ടെന്നാണ് കണ്ടെത്തൽ. ചികിത്സ തേടുന്നവരിൽ നല്ലൊരു വിഭാഗത്തിനും രോഗം നിയന്ത്രണവിധേയമല്ല. പമ്പരാഗത ഭക്ഷണ ശൈലിമാറ്റി പുതിയ സംസ്കാരം വന്നതാണ് കാരണം. ആരോഗ്യകരമായ ഭക്ഷണരീതി പാഠ്യപദ്ധതിയിൽപ്പെടുത്തുക, ബോധവത്കരണം നടത്തുക തുടങ്ങിയവ മാത്രമാണ് പ്രതിവിധിയെന്നു അദ്ദേഹം പറഞ്ഞു. Content Highlights:Jackfruit Season Diabetic Medicine Sale down 25%
from mathrubhumi.latestnews.rssfeed http://bit.ly/2SGXhQ6
via
IFTTT
No comments:
Post a Comment